Sunday, 12 January 2014

മുതലാളിത്തത്തിനും അപ്പുറം പോകാന്‍


(ലോകം മുഴുവൻ ആസന്ന ഭാവിയിൽ നേരിടാൻ പോകുന്ന  ഊർജ പ്രതിസന്ധിയെ മുൻനിർത്തി കെ സഹദേവൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖന പരമ്പരയ്ക്ക് സമകാലിക ലോകത്തെ പ്രമുഖനായ മാവോയിസ്റ്റ് സൈദ്ധാന്തികനായ അജിത്തിന്റെ മറുപടി. സംവാദങ്ങൾക്ക് തുടക്കമിടുന്നുവെന്നാണ് സഹദേവൻ അവകാശപ്പെട്ടിരുന്നതെങ്കിലും മറുപടിയായി അജിത്‌ നൽകിയ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിക്കാതിരുന്നതിനെത്തുടർന്നാണ് അത് പ്രസിദ്ധീകരിക്കുവാൻ കഴിയുമോ എന്ന അന്വേഷണം  ഡെമോക്രാറ്റിക് ഫ്രനണ്ടിയറിന് മെയ്ൽ വഴി  ലഭിച്ചത്. സംവാദങ്ങൾക്കുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു )

അജിത്ത്



    മനുഷ്യര്‍ക്കുള്ള വലിയൊരു ഗുണമാണു് സ്വപ്നം കാണാനുള്ള ശേഷി. മാവേലിനാടിന്റെ നന്മനിറഞ്ഞ നല്ലകാലം ഓര്‍ത്തെടുക്കുന്ന സ്വപ്നം ഇന്നത്തെ മനുഷ്യവിരുദ്ധ സാമൂഹ്യബന്ധങ്ങളും അനീതിനിറഞ്ഞ ചുറ്റുപാടുകളും മാറ്റിതീര്‍ക്കാനുള്ള ഊര്‍ജം പകരാം. പുലരുമ്പാള്‍ മറ്റൊരു ദുരിതദിനം സഹിക്കാനുള്ള താല്കാലിക ആശ്വാസമായി കടന്നപോയെന്നുംവരാം. സാധ്യമായ സംഭാവ്യതകളും അസാധ്യമായവും തമ്മിലുള്ള വേര്‍തിരിവാണിതു്. ഇതില്‍ രണ്ടാമത്തേതിനു് ഭാവന മതി. മര്‍ദ്ദിതര്‍ക്കുവേണ്ടി ത്രസിക്കുന്ന, പാരിസ്ഥിതികവിനാശങ്ങളില്‍ ദുഖിക്കുന്ന മാനവീകതകൂടി അതില്‍ ചാലിക്കുമ്പോള്‍ ആ സ്വപ്നം ഏറെ ആകര്‍ഷകമാകും. ഇതെങ്ങനെ സാധ്യമാക്കുമെന്ന അന്വേഷണത്തിലേക്കുവരുമ്പോഴാണു് അതിലെ അയഥാര്‍ത്ഥ്യം ബോധ്യമാവുക. സാധ്യമായ സംഭാവ്യതകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അങ്ങനെയല്ല. നൂറ്റാണ്ടുകളുടെ സ്വാഭാവിക പരിവര്‍ത്തനങ്ങളും, പിന്നീടു് നിരവധി മനുഷ്യസംസ്കൃതികളുടെ ഇടപെടലും വഴി ഈ ലോകം എത്തിച്ചേര്‍ന്ന വര്‍ത്തമാനമാണു് അതിന്റെ ആരംഭം. ഈ ഭൂഗോളത്തിന്റെ സ്വാഭാവിക, മനുഷ്യ ചരിത്രത്തേകുറിച്ചുള്ള തിരിച്ചറിവു് അതിനുണ്ടു്. തന്മൂലം പോയകാലങ്ങളുടെ തുടര്‍ച്ചയില്‍ വര്‍ത്തമാനത്തെ സ്ഥാനപ്പെടുത്താനും വ്യത്യസ്തമായൊരു ഭാവിയെകുറിച്ചു് സ്വപ്നംകാണാനും അതിനു കഴിയുന്നു. മാര്‍ക്‌സിസവും അതിനുമുമ്പും പിന്നീടും ഉയര്‍ന്നുവന്ന സമത്വവാദങ്ങളും തമ്മില്‍ വേര്‍തിരിയുന്നതു് ഇവിടെയാണു്.

    തങ്ങള്‍ക്കു് മുമ്പേ കടന്നുപോയ ഫൂറ്യേ, സാങ് സിമോണ്‍, സമാകാലീനനായ റോബെര്‍ട്ടു് ഓവന്‍ മുതലായവരുടെ പ്രപഞ്ചവീക്ഷണങ്ങളോടു് കലഹിക്കുമ്പോഴും ആധുനിക സമത്വവാദ വീക്ഷണങ്ങള്‍ കരുപിടിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കു് മാര്‍ക്‌സും എംഗല്‍സും വിലമതിച്ചു. തങ്ങളുടെ ശാസ്ത്രീയ (യാഥാര്‍ത്ഥ്യങ്ങളില്‍ അധിഷ്ഠിതമായ) സമീപനത്തിനു് വിപരീതമായി അവരുടേതു് സാങ്കല്പിക സോഷ്യലിസമായിരുന്നെന്നു് കുറിച്ചിടുമ്പോഴും ഈ മതിപ്പു് ഒട്ടും കുറച്ചിട്ടുമില്ല. ലെനിനു് അവര്‍ മാര്‍ക്‌സിസത്തിന്റെ ഒരു സ്രോതസ്സായിരുന്നു. ഈ സമീപനം മാര്‍ക്‌സിസ്റ്റുകള്‍ക്കു് ഇന്നും അവശ്യമാണു്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ ഏതുമാകട്ടെ, മനുഷ്യവിരുദ്ധമായ ഇന്നത്തെ ലോകത്തെ മാറ്റിതീര്‍ക്കാന്‍ പ്രേരണ നല്കുന്ന, സഹായകമാകുന്ന ഏതും സ്വീകരിക്കന്‍ അവര്‍ക്കു് കഴിയണം. സഹദേവന്റെ ലേഖനപരമ്പര (മാതൃഭൂമി, 91:29-32) ഇതു് ഓര്‍മ്മപ്പെടുത്തുന്നു. അതിര്‍ത്തികളില്ലാത്ത, സമത്വവും പാരിസ്ഥിതികസന്തുലനവുമുള്ള ലോകമെന്ന ഉദാത്ത സ്വപ്നത്തിലൂടെ, മാര്‍ക്‌സിസത്തില്‍ നികത്തേണ്ട ചില പോരായ്മകളെ കുറിച്ചുള്ള പരിശോധനയ്ക്കു് അതു് പ്രേരണയാകുന്നുമുണ്ടു്. മാര്‍ക്‌സിസത്തിനു് പകരം വഴികാട്ടിയായി സഹദേവന്‍ മുന്നോട്ടുവെയ്ക്കുന്ന കുമരപ്പന്‍ ദര്‍ശനം പരിശോധിച്ചുകൊണ്ടു് അതിലേയ്ക്കു് കടക്കാം.

    മനുഷ്യകേന്ദ്രീകൃത വികസനസമീപനത്തെ ജെസി കുമരപ്പ നിരാകരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധവും അതിന്റെ സുസ്ഥിരമായ തുടര്‍ച്ചയും വിലമതിക്കുന്ന ഒന്നു് ഇതിനു് പകരംവെച്ചു. ഇതു് മാര്‍ക്‌സിസത്തിനു് അന്യമല്ല. "പ്രകൃതിയ്ക്കുമേലുള്ള മനുഷ്യവിജയങ്ങളില്‍ നാം അധികം ആത്മപ്രശംസയിലേര്‍പ്പെടേണ്ട... ഇങ്ങനെയുള്ള ഒരോ വിജയത്തിനും പ്രകൃതി നമുക്കുമേല്‍ പ്രതികാരം വീട്ടുന്നു... ഏതോ വൈദേശിക ജനതയെ കീഴടക്കിയവരെപോലെ, പ്രകൃതിയ്ക്കു പുറത്തു് നില്ക്കുന്നവരെപോലെ, നാം ഒരര്‍ത്ഥത്തിലും അതിനുമേല്‍ ഭരിക്കുന്നില്ലെന്നു് ഓരോ ചുവടും നമ്മേ ഓര്‍മിപ്പിക്കുന്നു... നമ്മള്‍ പ്രകൃതിയുടെ ഭാഗമാണു്, അതിനു് നടുവിലാണു് കഴിയുന്നതു്, അതിന്റെ നിയമങ്ങള്‍ മനസ്സിലാക്കി ശരിയായി പ്രയോഗിക്കാനുള്ള ശേഷിയുണ്ടെന്നതിലാണു് മറ്റു ജന്തുക്കളെ അപേക്ഷിച്ചു് നമുക്കു് മേല്‍കൈയുള്ളതു്. അതില്‍ മാത്രമാണു് പ്രകൃതിക്കു മേലുള്ള നമ്മുടെ വൈദഗ്ദ്യം കുടികൊളളുന്നതു്." എന്നു് എംഗല്‍സ് വ്യക്തമാക്കി ('വാനരനില്‍നിന്നു് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്കു്', 1876)


ചരിത്രഗതിയെ മുന്‍നിശ്ചിത ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയായി മാര്‍ക്‌സിസം മനസ്സിലാക്കുന്നൂവെന്നും, മനുഷ്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണത്തിനു് ഇതു് തെളിവാണെന്നും വിമര്‍ശിക്കുന്നവരുണ്ടു്. മുതലാളിത്ത സാമൂഹ്യവൈരുദ്ധ്യങ്ങളുടെ പരിഹാരം കമ്മ്യൂണിസത്തിലേയ്ക്കു് നയിക്കുമെന്നല്ലാതെ, മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം മുതല്‍ കമ്മ്യൂണിസം ഒരു അനിവാര്യതയായി മാറീയെന്നു് മാര്‍ക്‌സും എംഗല്‍സും പറഞ്ഞിട്ടില്ല. പ്രാകൃത കമ്മ്യൂണിസം, അടിമവ്യവസ്ഥ, ഏഷ്യാറ്റിക്കു് ഉല്പാദനവ്യവസ്ഥ, നാടുവാഴിത്തം, മുതലാളിത്തം എന്ന ചരിത്രവിവരണം ലഭ്യമായ വസ്തുതകളുടെ ചിട്ടപ്പെടുത്തലല്ലാതെ മുമ്പേ നിശ്ചയിക്കപ്പെട്ട അനിവാര്യ ഘട്ടങ്ങളായി അവര്‍ വിശേഷിപ്പിച്ചിട്ടുമില്ല. 'മാര്‍ക്‌സിന്റെ സിദ്ധാന്തം സാര്‍വ്വത്രികമായി ബാധകമായ ചരിത്രത്തിന്റെ ഏതോ ദാര്‍ശനിക പദ്ധതിയായി, സവിശേഷമായ ഒരു സാമഹ്യ-സാമ്പത്തിക രൂപീകരണത്തിന്റെ വിവരണത്തിനപ്പുറം മറ്റെന്തോവായി, ഒരു മാര്‍ക്‌സിസ്റ്റും കരുതിയിട്ടില്ല.' എന്നു് ലെനിന്‍ ജാഗ്രതപ്പെടുത്തുന്നു (സമാഹൃത കൃതികള്‍, വാല്യം 1, പേജു് 192). ഇതു് അവഗണിച്ചതുകൊണ്ടു് പിന്നീടു സംഭവിച്ച ഒരു വ്യതിയാനമായിരുന്നു ചരിത്രഗതിയുടെ അനിവാര്യ പതനങ്ങളായി അവതരിച്ച അഞ്ചു് ഘട്ട സിദ്ധാന്തം.

    ഭൗതിക പ്രപഞ്ചം മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു് നിലവില്‍ വന്നു, മനുഷ്യനില്‍നിന്നു് വേര്‍പെട്ടു് നിലനില്ക്കുന്നൂവെന്നാണു് മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ ഭൗതിവാദ നിലപാടുകള്‍ സ്ഥാപിക്കുന്നതു്. സൂര്യന്‍ ഒരു നാള്‍ കത്തിതീരുമെന്ന ശാസ്ത്ര ധാരണ മുന്‍നിര്‍ത്തി, ഈ ഊര്‍ജസ്രോതസ്സു് നഷ്ടമാകുന്നതോടെ മനുഷ്യരാശിയും അവസാനിക്കുമെന്നു് എംഗല്‍സു് രേഖപ്പെടുത്തി. മനുഷ്യകേന്ദ്രീകൃത സങ്കല്പങ്ങള്‍ക്കു് മാര്‍ക്‌സിസത്തില്‍ ഇടമില്ലെന്നു് സ്പഷ്ടം.

    ഈ നിഷേധത്തില്‍ യോജിക്കുമ്പോഴും ഇക്കാര്യത്തെ കുറിച്ചുള്ള കുമരപ്പന്‍ വീക്ഷണവും മാര്‍ക്‌സിസ്റ്റ് നിലപാടും തമ്മില്‍ മൗലിക അന്തരവുമുണ്ടു്. "ജന്തു ജീവിതത്തില്‍, ജീവന്റെ തുടര്‍ച്ചനിലനിര്‍ത്താന്‍ വിവിധ ഘടകങ്ങള്‍ അടുത്ത സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവന്റെ ചാക്രികതയിലാണു് പ്രകൃതിസ്ഥിരതയുടെ രഹസ്യം ... ഈ ചാക്രികചലനം മുറിയാത്തിടത്തോളം പ്രകൃതിയിലെ പ്രവൃത്തി ഇടതടവില്ലാതെ തുടരുന്നു, അതുവഴി പ്രകൃതിയെ സ്ഥിരതയുള്ള ഒന്നാക്കുന്നു." എന്നാണു് കുമരപ്പന്‍ സങ്കല്പം. "മുഴുവന്‍ പ്രകൃതിയും ഒരു പൊതുലക്ഷ്യത്തിനു് കൂട്ടിയിണക്കിയിരിക്കുന്നു." എന്നും ഇതേ കൃതിയില്‍ വാദിച്ചിട്ടുമുണ്ടു്. ('സ്ഥിരതയുടെ സമ്പദ്ഘടന', ജെസി കുമരപ്പ റീഡര്‍, പേജു് 75-6) പ്രകൃതിയില്‍ കാണുന്ന ചാക്രികതയും വിവിധഘടകങ്ങളുടെ പരസ്പരബന്ധവും തര്‍ക്കമറ്റ കാര്യമാണു്. എന്നിരിക്കലും, ജീവജാലങ്ങളുടെ പരിണാമത്തില്‍ ഹിമയുഗം, ഉല്ക്കവര്‍ഷംപോലുള്ള പ്രതിഭാസങ്ങള്‍ ഇത്തരം ചലനങ്ങളും ബന്ധങ്ങളും തകര്‍ത്തതും അത്രതന്നെ വാസ്തവമാണു്. അതായതു് ചാക്രികതയുടെ വേര്‍പെടാത്ത ആവര്‍ത്തനങ്ങള്‍ മാത്രമല്ല അതിലെ ആകസ്മിക തകര്‍ച്ചകളും പ്രകൃതിയുടെ സവിശേഷതയാണു്. ഇത്തരമൊരു ആകസ്മികതയാണല്ലോ മനുഷ്യരാശിയുടെ ആവിര്‍ഭാവത്തിലേയ്ക്കു നയിച്ച പരിണാമചങ്ങലക്കു് തുടക്കമിട്ടതു്.

    കുമരപ്പന്‍ വീക്ഷണത്തിലെ അശാസ്ത്രീയത മാത്രമല്ല ഇതില്‍നിന്നു് തെളിയുന്നതു്. പ്രകൃതിയിലെ വിവിധ ഘടകങ്ങളുടെ 'അടുത്ത സഹകരണം', അവ 'ഒരു പൊതുലക്ഷ്യത്തിനു് കൂട്ടിയിണക്കിയിരിക്കുന്നു' എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ശ്രദ്ധിക്കുക. 'സ്ഥിരത' സുസ്ഥിരമാക്കുന്നതിലൂടെ ഇവിടെ പ്രകൃതി തന്നെയാണു് പ്രത്യക്ഷത്തില്‍ കര്‍ത്താവും ലക്ഷ്യവും. സൂക്ഷ്മമായി നോക്കിയാല്‍ മറ്റൊന്നാണു് തെളിയുക. മൃഗങ്ങളുടെ ജൈവവാസനയായ പറ്റബോധത്തെ സഹകരണം എന്ന സാംസ്കാരിക സൃഷ്ടിയുമായി തുലനംചെയ്യാനാവില്ല. അപ്പോള്‍ പ്രകൃതിയിലെ 'സഹകരണം' ആയി അതിലെ പരസ്പരബന്ധങ്ങളെ വിശേഷിപ്പിക്കുമ്പോള്‍ ഒരു മാനുഷിക ഗുണത്തെ മനുഷ്യനിരപേക്ഷമായ പ്രകൃതിക്കുമേല്‍ കുമരപ്പ ആരോപിക്കുന്നു. പ്രകൃതിയ്ക്കു് മുന്‍നിശ്ചിതമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു് ധരിപ്പിക്കുക വഴി അതു് ഉറപ്പിക്കുന്നു. മനുഷ്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണത്തെ ഖണ്ഡിക്കാനാണു് കുമരപ്പ ആഗ്രഹിച്ചതെങ്കിലും ഒടുവില്‍ ആ കുറ്റിയില്‍തന്നെയാണു് കറക്കം. കുമരപ്പന്‍ ദര്‍ശനത്തിന്റെ ആശയവാദ സമീപനമാണു് ഇതിനു് ഇടയാക്കിയതു്.

    മാനുഷിക മൂല്യങ്ങള്‍ അടിച്ചേല്പിച്ചു് പ്രകൃതിയിലെ സ്വാഭാവിക ചലനങ്ങളെ ഈ സമീപനം കൃത്രിമമായി തരംതിരിക്കുന്നുമുണ്ടു്. "... ആടു് പുല്ലു് തിന്നുകയും വെള്ളം കുടിക്കുകയും അതുവഴി അഹിംസാപരമായി നിലനില്ക്കുകയും ചെയ്യുന്നു. അതേസമയം ആടിനെ തിന്നു്, അതിന്റെ രക്തംകുടിച്ചു് പുലി പ്രകൃതിപ്രക്രിയകളുടെ താളം തെറ്റിക്കുകയും അതുവഴി ഹിംസയ്ക്കു് ഇടം നല്കി അതിന്മേല്‍ സ്വന്തം നിലനില്പു് പൂര്‍ണ്ണമായി ഉറപ്പിക്കുകയും ചെയ്യുന്നു." എന്നാണു് കുമരപ്പ എഴുതിയതു് (പേജു് 76). മണ്ണില്‍നിന്നു് ധാതുക്കളും മറ്റും വലിച്ചെടുത്തു് സൂര്യവെളിച്ചത്തിന്റെ സഹായത്തോടെ ഊര്‍ജപരിവര്‍ത്തനം നടത്തുന്ന പുല്ലു് ആടിനു് തീറ്റയാകുന്നതും, അതിനെ തിന്നുക വഴി മറ്റൊരു രൂപത്തില്‍ പുലി ഊര്‍ജം സമ്പാദിക്കുന്നതും, അതിന്റെ കാഷ്ടത്തിലൂടെയും ചത്തശേഷം ജീര്‍ണ്ണ അവശിഷ്ടങ്ങളിലൂടെയും മറ്റനേകം ജീവികള്‍ക്കു ഭക്ഷണവും മണ്ണിനു് വളവുമാകുന്നതും പ്രകൃതിയിലെ മറ്റു പല ഭക്ഷണചങ്ങലകളെപോലെ സ്വാഭാവികമായ ഒന്നാണു്. തോന്നിയപോലെ ഇതില്‍ ഹിംസയും അഹിംസയും ആരോപിക്കുകവഴി പ്രകൃതിക്കുമേല്‍ ബ്രാഹ്മണ്യ സസ്യാഹാര യുക്തി അടിച്ചേല്പിക്കുകയല്ലേ കുമരപ്പ? ചോരചീന്തുന്നതു് ഹിംസ, ചീന്താത്തതു് അഹിംസ എന്ന യുക്തിരഹിത നിര്‍വ്വചനവും നിരത്തുന്നുണ്ടു്. ആടു് കടിച്ചെടുത്തു് ചവച്ചു് തിന്നുന്ന പുല്ലിനു് ആ പ്രവൃത്തി ഹിംസാപരമായ അനുഭവമാകില്ല എന്നു് കരുതാന്‍ കുമരപ്പയുടെ ബ്രാഹ്മണ്യവാദ ഏകപക്ഷീയതയല്ലാതെ മറ്റെന്താണു് പ്രമാണം?

   ചിരിക്കാന്‍ വകനല്കുന്ന അബദ്ധം മാത്രമായ ഈ പ്രകൃതിവീക്ഷണം സാമൂഹ്യബന്ധങ്ങളിലേയ്ക്കു് വ്യാപിപ്പിക്കുമ്പൊള്‍ അങ്ങേയറ്റം അപകടകരമായ പ്രതിലോമതയായി മാറും. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ പ്രകൃതിയോടു് അടുത്തുനില്ക്കുന്ന ഒന്നായി പുകഴ്ത്തി അവിടെ നിറഞ്ഞുനില്ക്കുന്ന ഹിംസാപൂര്‍ണ്ണമായ ജാതിജടില ബന്ധങ്ങളെ അവഗണിച്ചാണു് ഗാന്ധി തന്റെ രാമരാജ്യ സങ്കല്പം മുന്നോട്ടുവെച്ചതു്. ഗാന്ധിശിഷ്യനായ കുമരപ്പയും അതു് ആവര്‍ത്തിക്കുന്നു. ഗാന്ധിയെപോലെ കുമരപ്പയും വര്‍ണ്ണാശ്രമ വ്യവസ്ഥയെ ന്യായീകരിച്ചു് അടിത്തട്ടിലുള്ളവരുടെ അദ്ധ്വാനത്തിന്റെ നിര്‍ണ്ണായകത്വം നിഷേധിച്ചു. കുമരപ്പയ്ക്കു് ശൂദ്രന്‍, '... തന്നേകുറിച്ചു് മാത്രം ചിന്തിക്കുകയും തന്റെ സ്വന്തം ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മാത്രം പണിയെടുക്കുന്നവനും...', ബ്രാഹ്മണന്‍, '...തന്റെ ഭൗതിക നിലനില്പുപോലും പരിഗണിക്കാതെ അതില്‍തന്നെ ഒരു ലക്ഷ്യമെന്ന നിലയ്ക്കു് ഒരാദര്‍ശത്തെ പിന്തുടരുന്നവനും...' ആണു്. (പേജു് 82-3) ശൂദ്രരുടെ നിര്‍ബന്ധിത വിധേയത്വവും അവര്‍ അനുഭവിച്ച ചൂഷണവും മറച്ചുവെയ്ക്കുന്ന ഈ കെട്ടുകഥയില്‍ ഉപരിവര്‍ഗത്തിന്റെ സാംസ്കാരിക ധാര്‍ഷ്ട്യം മുഴച്ചുനില്ക്കുന്നു. അടിത്തട്ടിലുള്ളവരുടെ ബന്ധങ്ങളും സംസ്കാരവും പലപ്പോഴും പരുക്കനായിരുന്നു. അന്നന്നത്തെ നിലനില്പിനേകുറിച്ചു് മാത്രം ചിന്തിക്കാന്‍ അനുവദിച്ച ജീവിതസാഹചര്യങ്ങളാണു് ഇതിനു് കാരണം. ഈ അവസ്ഥ സൃഷ്ടിച്ചതിലും നിലനിര്‍ത്തുന്നതിലും തങ്ങളുടെ ചൂഷണവും അടിച്ചമര്‍ത്തലും വഹിക്കുന്ന പങ്കു് മറച്ചുവെച്ചു് കീഴ്തട്ടിലെ പിന്നാക്കാവസ്ഥയെ ഉപരിവര്‍ഗം പരിഹസിക്കും. "തങ്ങളുടെ മൃഗീയാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ജീവിതസ്ഥിരതയ്ക്കു് ഉറപ്പു ലഭിക്കുകയും ചെയ്യുന്നിടത്തോളം കാലം ശൂദ്രര്‍ സേവിക്കാന്‍ സന്തുഷ്ടരാണു്..." എന്ന കുമരപ്പയുടെ വാദം അതിന്റെ ആവര്‍ത്തനമാണു് (പേജു് 79).

    ഗാന്ധിയെപോലെ, 'ആധുനിക ജാതിവ്യവസ്ഥ ആദര്‍ശത്തില്‍നിന്നു് വളരെ അകന്നുപോയി.' എന്നു് പരിതപിക്കുന്നുണ്ടെങ്കിലും തന്റെ ഗുരുനാഥനൊപ്പം താനും ജാതീയബോധത്തിനു് ഉടമയാണെന്നു് വര്‍ണ്ണവ്യസ്ഥയേകുറിച്ചുള്ള വിവരണങ്ങളിലൂടെ കുമരപ്പ തെളിയിച്ചു. ജാതി - ജന്മിത്ത പഴമക്കെതിരെ കലഹിക്കുന്നിനുപകരം അതിന്റെ ആധിപത്യ, ചൂഷക ബന്ധങ്ങളെ വെള്ളപൂശുകയാണു് കുമരപ്പ - "മതസ്വാധീനത്തിനു കീഴെ രാജ്യത്തെ സാമ്പത്തിക ഉല്പാദനം സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഉല്പന്നമായിരുന്നു ജാതിവ്യവസ്ഥ. മത്സരജ്വരമില്ലാത്ത ഉല്പാദനത്തിനു് ഇടം കണ്ടെത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ ചെലവിലുള്ള ചൂഷണവും കൈയ്യടക്കലും ഒഴിവാക്കാനാണു് നമ്മടെ ഗ്രാമങ്ങളിലെ സാമൂഹ്യ അഥവാ രാഷ്ട്രീയ സംഘാടനം ലക്ഷ്യംവെച്ചതു്." ('ദേശീയവാദം', പേജു് 151) അദ്ധ്വാനിക്കുന്ന 'മറ്റുള്ളവരുടെ', മര്‍ദ്ദിത ജാതികളുടെ, ചെലവിലല്ലാതെ ഒരു ദിവസംപോലും ബ്രാഹ്മണ്യവാദി വ്യവസ്ഥകള്‍ നിലനിന്നിട്ടുണ്ടൊ? പഴമയുടെ സുന്ദരദൃശ്യത്തില്‍ കരടായി നില്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കി, കൈയ്യോഴിയലിന്റെ സംസ്കാരമാണു് നമുക്കുണ്ടായിരുന്നതു്, കൈയ്യടക്കുന്ന സംസ്കാരമാണു് പാശ്ചാത്യരുടേതെന്നു് കുമരപ്പ ആരോപിക്കുന്നു. പഴമയിലേയ്ക്കു് മടങ്ങണമെന്നു് ആവശ്യപ്പെടുകയല്ല, പാശ്ചാത്യ അടിത്തറയില്‍ നമുക്കു് നമ്മുടെ ഭാവി കെട്ടിപടുക്കനാവില്ലെന്നും, 'നമ്മുടെ ഭാവി ഭൂതകാലത്തിനു് അനുസൃതമല്ലെങ്കില്‍ നാം തകരും...' എന്നു് ഓര്‍മിപ്പിക്കാനാണു് താന്‍ ശ്രമിക്കുന്നതു് എന്നു് കമരപ്പ പറയുന്നുമുണ്ടു്. പാശ്ചാത്യവിധേയത്വം തകര്‍ക്കാതെ മൂന്നാം ലോക രാജ്യങ്ങള്‍ക്കൊന്നിനുപോലും മുന്നേറാനാവില്ല. പക്ഷെ കുമരപ്പയുടെ ബ്രാഹ്മണ്യവാദ ഭൂതകാലസ്തുതിപാഠമല്ല ഇതിനുള്ള പോംവഴി. മറിച്ചു് 'പഴമ വര്‍ത്തമാനത്തെ സേവിക്കണം, വൈദേശികമായതു് ദേശീയ ആവശ്യങ്ങളെ സേവിക്കണം.' എന്ന മാവോ സേതുങ്ങിന്റെ മാര്‍ക്‌സിസ്റ്റു് സമീപനമാണു് ശാസ്ത്രീയം. പഴമയെയും വൈദേശികമായതിനേയും അതു് കണ്ണടച്ചു് സ്വീകരിക്കുന്നില്ല. എകപക്ഷീയമയായി നിരാകരിക്കുന്നുമില്ല.

    അശാസ്ത്രീയവും, മനുഷ്യകേന്ദ്രീകൃതവും, ബ്രാഹ്മണ്യവാദം മുറ്റിനില്ക്കുന്നതുമായ കുമരപ്പയുടെ ദര്‍ശനത്തില്‍ നിന്നു് എന്തു് പരിസ്ഥിതിബോധമാണു് സാധ്യമാകുക? അതിരുകളില്ലാത്ത ഒരു ലോകമെന്ന മാനവിക ആശയത്തിനു് എവിടെയാണു് അതില്‍ ഇടം? സഹദേവന്‍ സ്വപ്നംകാണുന്ന നല്ല നാളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കുമരപ്പന്‍ സമീപനത്തില്‍നിന്നും, അതിനു് അടിത്തറയായ ആശയവാദത്തില്‍നിന്നും, വിടുതി നേടണം. അതല്ലെങ്കില്‍ ഉത്തരങ്ങളില്‍ എത്തില്ല. വിശകലനവും പാളും.

    എണ്ണപോലുള്ള ഖനിജ ഇന്ധനങ്ങളുടെ ലഭ്യത ഇടിയുന്നതും അതു് സൃഷ്ടിക്കാന്‍പോകുന്ന ഊര്‍ജപ്രതിസന്ധിയുമാണല്ലോ സഹദേവന്റെ ആരംഭബിന്ദു. ഖനിജ ഇന്ധനങ്ങളിലെ ഊര്‍ജത്തിന്റെ അളവു് കേന്ദ്രീകൃത സ്വഭാവമുള്ളതാണെന്നും, ഇതാണു് ഇന്നു കാണുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേയ്ക്കു് എത്താന്‍ സഹായകമായതു് എന്നും സഹദേവന്‍ കരുതുന്നു. ആഗോള എണ്ണഉല്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യങ്ങള്‍ വന്‍തോതില്‍ സമ്പത്തും അധികാരവും കൈയ്യാളുന്നൂവെന്നും പറഞ്ഞുവെച്ചു (91:29, പേജു് 14). അപ്പോള്‍, വികേന്ദ്രീകൃതവും താരതമ്യേന പരിമിതവുമായ ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിച്ചു് വളരുകയും നീണ്ടകാലം നിലനില്ക്കുകയും ചെയ്ത മണ്‍മറഞ്ഞ കേന്ദ്രീകൃത സാമ്രാജ്യങ്ങളെ എങ്ങനെവേണം മനസ്സിലാക്കാന്‍? എണ്ണ ഉല്പാദനത്തില്‍ പ്രമുഖരായ മൂന്നാം ലോക രാജ്യങ്ങളല്ല, എണ്ണവിപണി നിയന്ത്രിക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങളാണു് ആഗോള സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതു് എന്ന വസ്തുതയ്ക്കു് എവിടെയാണു് സ്ഥാനം? കാളയ്ക്കു മുമ്പേ വണ്ടി കെട്ടുന്ന ഏര്‍പ്പാടല്ലേ സഹദേവന്‍ ചെയ്യുന്നതു്? എണ്ണയുടെ ആധുനിക ഉപയോഗങ്ങള്‍ കണ്ടെത്തുന്നതിനും എത്രയോ മുമ്പു് കേന്ദ്രീകൃത മുതലാളിത്ത അധികാരവും കൊളോണിയല്‍ സാമ്രാജ്യങ്ങളും സമ്പത്തിന്റെ കേന്ദ്രീകരണവും ഉത്ഭവിച്ചു. എണ്ണ ഉല്പാദനവും വിപണനവും ചില കുത്തകകളുടെ കൈയ്യില്‍ കേന്ദ്രീകരിക്കാന്‍ മുതലാളിത്തമാണു് സാഹചര്യമൊരുക്കിയതു്. തിരിച്ചല്ല. സൗരോര്‍ജംപോലെയുള്ള വികേന്ദ്രീകൃത ഊര്‍ജ്ജോല്പാദനം മുതലാളിത്ത കേന്ദ്രീകരണത്തിനു് തടസ്സവുമല്ല.

   ഇനി എണ്ണയുടെയും മറ്റു് ഖനിജ ഇന്ധനങ്ങളുടെയും ശേഖരങ്ങള്‍ ശോഷിക്കുകയാണെന്ന വാദം നോക്കാം. അറിയപ്പെട്ടിരുന്ന ക്രൂഡു് എണ്ണയുടെ ലഭ്യത കുറയുന്നുണ്ടെങ്കിലും മുമ്പു് ഒഴിവാക്കിയ അസംസ്കൃതവസ്തുക്കളുടെ ഖനനം സമീപകാലത്തു് വര്‍ദ്ധിച്ചിട്ടുണ്ടു്. ഇതുവരെ എത്തിചേരാനാകാത്ത എണ്ണഖനിപ്രദേശങ്ങളിലേയ്ക്കു് കുത്തകകള്‍ പ്രവേശിക്കുകയുമാണു്. ഷേല്‍എണ്ണയാണു് ഇതിലാദ്യം പറഞ്ഞതില്‍ പ്രധാനം. ഭൂമിക്കടിയിലുള്ള ഷേല്‍പാറകളെ ചില രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ വെള്ളം ശക്തമായി ചീറ്റിച്ചു് പൊടിയാക്കി പമ്പുചെയ്തെടുത്താണു് ഷേല്‍എണ്ണ ഖനനം. ഇതു് വലിയ പാരസ്ഥിതിക ദുരന്തങ്ങള്‍ക്കു് കാരണമാകുമെന്നു് സംശയമില്ല. പക്ഷെ ഇതിനെ ആശ്രയിച്ചു് അമേരിക്ക എണ്ണസ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ എണ്ണ ഉല്പാദനത്തില്‍ റഷ്യയെ കവച്ചുവെയ്ക്കുമെന്നാണു് അവകാശവാദം. കാനഡയിലെ ടാര്‍മണ്ണില്‍ നിന്നുള്ള എണ്ണ ഉല്പാദനം, കാലാവസ്ഥാ മാറ്റം മൂലം മഞ്ഞുരുകിയ ആര്‍ട്ടിക്കു് പ്രദേശത്തു് ഇപ്പോള്‍ സാധ്യമായ ഖനനം, മുതലായവയാണു് ഈ മേഖലയിലെ മറ്റു ചില നീക്കങ്ങള്‍. മുതലാളിത്തത്തിന്റെ അന്തിമ പരിധിയായി സഹദേവന്‍ കരുതുന്ന എണ്ണലഭ്യതയിലെ ഇടിവു് ലോക സാമ്രാജ്യത്വം കുറെയധികം ദശകങ്ങള്‍ക്കു് നീട്ടിവെച്ചെന്നു് ചുരുക്കം. എണ്ണലഭ്യതയില്‍ ഇടിവുണ്ടാകുന്നതോടെ വിപണിയിലും ലാഭത്തിലും അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്ക്രമങ്ങളെ പുനര്‍സംഘടിപ്പിക്കാന്‍ സുവര്‍ണ്ണാവസരം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ഈ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ തകരും.

    ഖനിജ ഇന്ധനങ്ങള്‍ കുഴിച്ചെടുത്തു് സംസ്കരിച്ചാല്‍ ലഭിക്കുന്ന ഊര്‍ജവും അതിനായി ചെലവിടുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതം തീരെ കുറഞ്ഞിരിക്കുന്നൂവെന്നു് സഹദേവന്‍ ചൂണ്ടിക്കാട്ടിയതു് വളരെ ശരിയാണു്. മുമ്പു് ലാഭകരമല്ലാതിരുന്ന ഷേല്‍എണ്ണ ഖനനവും മറ്റും ഇന്നു് സാധ്യമാക്കുന്നതില്‍ ഇതും പങ്കുവഹിച്ചു. പക്ഷെ അതുതന്നെയാണു് പ്രശ്‌നം. ഊര്‍ജത്തിന്റെ ചെലവും ലഭ്യതയും തമ്മിലുള്ള അനുപാതമല്ല, മുതല്‍മുടക്കിനു് കിട്ടുന്ന ലാഭമാണു് മുതലാളിത്തത്തെ ചലിപ്പിക്കുന്നതു്. ഇന്നു് ലാഭംകിട്ടുമെങ്കില്‍ മുതല്‍മുടക്കും. നാളെ അതുകൊണ്ടുണ്ടാകാന്‍പോകുന്ന മനുഷ്യ, പരിസ്ഥിതി ദുരന്തങ്ങള്‍ നാളത്തെകാര്യം. അന്നു് അതില്‍നിന്നും ലാഭമുണ്ടാക്കാനുള്ള വഴികളായിരിക്കും അതിപ്പൊഴേ അന്വേഷിക്കുക. ഈ ലാഭത്ത്വരയാണു് മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ, ചാലകം. ലാഭക്കൊതിയില്‍ എവിടേയും എത്തുന്ന, എന്തിനേയും ഉപയോഗിക്കുന്ന മൂലധന ആത്മാവിന്റെ വ്യക്തീകൃത സ്വരൂപമാണു് മുതലാളി എന്നു് മാര്‍ക്‌സ് രേഖപ്പെടുത്തി. തങ്ങളുടെ ഉല്പാദനം സൃഷ്ടിക്കുന്ന പാരിസ്ഥിതികനാശം അറിയാത്തവരല്ല അവര്‍. മൂലധനവാഹകരെന്ന നിലയ്ക്കു് അതേ അവര്‍ ചെയ്യു. വിനാശകരമായ ഈ യാത്ര ഒന്നുകില്‍ അവരുടെ സമ്പദ്ഘടനയും വെട്ടിപിടുത്ത യുദ്ധങ്ങളും വരുത്തിവെയ്ക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയോടെ, ഈ ഭൂഗോളത്തിലെ ജീവജാലങ്ങളുടെ നാശത്തോടെ, അവസാനിക്കും. അതല്ലെങ്കില്‍ അവരുടെ വ്യവസ്ഥയെ അവസാനിപ്പിക്കണം. മുതലാളിത്തത്തിന്റെ പുനര്‍സംഘടന അസാധ്യമാണു്. അതിനെ നശിപ്പിക്കണം. അതിന്റെ ഹിംസയെ ഹിംസകൊണ്ടു് നേരിടാതെ ഇതു് സാധ്യമാവില്ല.

    എന്നിട്ടോ എന്നായിരിക്കും ചോദ്യം. നാളിതുവരെയുള്ള സോഷ്യലിസ്റ്റ് ഉദ്യമങ്ങള്‍ക്കൊന്നിനും മുതലാളിത്തത്തിലെ പാരിസ്ഥിതികനാശത്തില്‍നിന്നു് മൗലികമായി വേര്‍പെട്ട വികസനപാതകള്‍ വെട്ടിതെളിയ്ക്കാനാവാത്ത സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന്റെ വിപ്ലവപാത ആശ്രയിച്ചിട്ടു് ഇനി കാര്യമില്ലെന്നു് വാദിക്കും. പാരിസ്ഥിതിക ഉള്‍ക്കാഴ്ചകളുണ്ടായിരുന്നെങ്കിലും മാര്‍ക്‌സും എംഗല്‍സും വ്യാവസായിക വികസനത്തേയും 'പുരോഗതി'യെയും എതിര്‍ത്തിരുന്നില്ല എന്നാണു് സഹദേവന്റെ ആരോപണം. മാര്‍ക്‌സിസത്തിന്റെ സ്ഥാപകനേതാക്കളുടെ നിലപാടുകളുടെ പരിശോധനയിലേയ്ക്കു് കടന്നാലെ ഇതിനെല്ലാം ഉത്തരംകണ്ടെത്താനാകു. എന്തായിരുന്നു അവരുടെ പാരിസ്ഥിതിക ധാരണകള്‍? മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ കുറിച്ചുള്ള എംഗല്‍സിന്റെ താക്കീതും വിശദീകരണവും മുമ്പു് ഉദ്ധരിച്ചതാണു്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള തുടര്‍ച്ചയായ ജൈവപ്രതിപ്രവര്‍ത്തനവും പരിവര്‍ത്തനവുമായിട്ടാണു് (മെറ്റാബോളിക്കു് റിലേഷന്‍) മാര്‍ക്‌സു് അധ്വാനപ്രക്രിയയെ വിശേഷിപ്പിച്ചതു്. മുതലാളിത്തത്തില്‍ സംഭവിക്കുന്ന നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള ശത്രുതാപരമായ വേര്‍പെടലും മുതലാളിത്ത ഉല്പാദനബന്ധങ്ങളും ഈ ജൈവബന്ധത്തില്‍ 'അപരിഹാര്യമായ വിടവു്' സൃഷ്ടിച്ചൂവെന്നു് മാര്‍ക്‌സു് രേഖപ്പെടുത്തി ('മൂലധനം', വാല്യം 3, പേജു് 949-50). മുതലാളിത്ത വ്യവസായവും കൃഷിയും വിമര്‍ശനവിധേയമാക്കി 'വന്‍കിട വ്യവസായവും വ്യാവസായിക അടിസ്ഥാനത്തിലുള്ള വന്‍കിട കൃഷിയും ഒരേ ഫലം സൃഷ്ടിക്കുന്നു...ആദ്യത്തേതു് അധ്വാനശക്തി ദൂര്‍ത്തടിച്ചു് നശിപ്പിക്കുന്നു...രണ്ടാമത്തേതു് മണ്ണിന്റെ സ്വാഭാവിക ശക്തിയുടെ കാര്യത്തില്‍ അതുതന്നെ ചെയ്യുന്നു.' എന്നു് ചൂണ്ടികാട്ടി. കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ കാര്യപരിപാടിയിലെ 9-ാമത്തെ ഇനം, "കൃഷിയും വ്യവസായവും തമ്മിലുള്ള സംയോജനം; രാജ്യത്തെ ജനസംഖ്യാവിതരണം കുറേകൂടി സമീകരിച്ചു് നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള അന്തരം പടിപടിയായി ഇല്ലാതാക്കുക." എന്നു് നിര്‍ദ്ദേശിക്കുന്നു. ഇത്രയും ഉദ്ധരിച്ചതില്‍നിന്നുതന്നെ വ്യാവസായിക വികസനത്തെ മാര്‍ക്‌സും എംഗല്‍സും വിമര്‍ശിച്ചില്ലെന്ന ആരോപണം വസ്തുതാപരമല്ലെന്നു് തെളിയും. എന്നാല്‍ ഇത്രയും പറഞ്ഞു് പ്രശ്‌നം അവസാനിപ്പിക്കാനുമാവില്ല. സമഗ്രവീക്ഷണവും വിമര്‍ശനവും എല്ലാം ഉണ്ടായിട്ടും, പരിസ്ഥിതിബോധവും പാരിസ്ഥിതിക മാനദ്ദണ്ഡവും എന്തുകൊണ്ടു് മാര്‍ക്‌സിസ്റ്റ് വിപ്ലവപദ്ധതിയുടെയും നവസമൂഹനിര്‍മ്മാണത്തിന്റെയും അവിഭാജ്യഭാഗമാക്കാനായില്ല എന്ന ചോദ്യത്തിനു് ഉത്തരം നല്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ ബാധ്യസ്ഥരാണു്.

    മുന്‍കാല സാമൂഹ്യവ്യവസ്ഥകളെ അപേക്ഷിച്ചു് മുതലാളിത്തത്തിലൂടെ സാധ്യമായ വ്യാവസായിക വികസനവും പുരോഗതിയും അതിന്റെ മേന്മയായി കരുതിയതാണോ ഇതിനു് ഇടവരുത്തിയതു്? സഹദേവന്‍ ഏറെക്കറെ ആ നിഗമനത്തിലെത്തിയതായി കാണാം. മാനവചരിത്രവികാസവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല ഈ ധാരണ. ജന്മിത്ത സങ്കുചിതത്വങ്ങളും ചൂഷക, മര്‍ദ്ദക സംവിധാനങ്ങളും മറച്ചുവെച്ചു് കുമരപ്പയേപോലെ അന്നത്തെ നാട്ടിന്‍പുറ ജീവിതത്തെ കേവലമായി പൊലിപ്പിക്കുന്നവര്‍ക്കേ അതു് സ്വീകരിക്കാനാകു. മുതലാളിത്തം സാധ്യമാക്കിയ യുഗപരിവര്‍ത്തനം അനിഷേധ്യമാണു്. സ്വന്തം ദേശാതിര്‍ത്തികള്‍ക്കപ്പുറം മാനവരാശിയേകുറിച്ചു് ചിന്തിക്കാനും, മറ്റുള്ളവരുടെ അനുഭവങ്ങള്‍ പഠിക്കാനും, അതിര്‍ത്തികളില്ലാത്ത ഒരു ലോകം സങ്കല്പിക്കാനുമുള്ള ഭൗതിക അടിത്തറ ഒരുക്കിയതു് അതാണു്. മനുഷ്യരേ സംബന്ധിച്ചിടത്തോളം നിസംശ്ശയമായും ഇതു് ചരിത്രപരമായ പുരോഗതി തന്നെയാണു്. മുതലാളിത്തത്തിന്റെ ഈ പുരോഗമനവശത്തെ മാര്‍ക്‌സിസത്തിന്റെ സ്ഥാപകര്‍ അംഗീകരിച്ചു. അതു് ശരിയുമായിരുന്നു. സമ്പദ്ഘടനയില്‍ മുതലാളിത്തം കൈവരിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണു് ഇതിനു് അടിസ്ഥാനമെന്നും അവര്‍ ശരിയായി വിലയിരുത്തി.

    ചിതറിക്കിടന്ന നാടുവാഴിത്ത അധികാരത്തിന്റെയും സമ്പദ്ഘടനയുടെയും അതിരുകള്‍ ലംഘിച്ചു് രാഷ്ട്രവും ദേശീയ വിപണിയും യാഥാര്‍ത്ഥ്യമാക്കി. മാനവചരിത്രത്തില്‍ ആദ്യമായി എല്ലാ രാജ്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ലോക വിപണി നിലവില്‍വന്നു. ഉല്പാദനത്തിന്റെ കേന്ദ്രീകരണത്തിലൂടെ തൊഴിലാളിവര്‍ഗത്തിനു് ജന്മം നല്കി. തൊഴില്‍വിഭജനത്തിന്റെ ആഴവും പരപ്പും പുതിയ തലങ്ങളിലെത്തിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും ഉല്പാദനക്ഷമതയില്‍ വമ്പിച്ച കുതിച്ചുചാട്ടം നേടിയെടുത്തു. മുതലാളിത്തത്തിലെ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണു് ഇതിനെല്ലാം അടിത്തറയായതു്. മുതലാളിത്തത്തെ മറികടന്നു് ലോകത്തിനു് ഇനി മുന്നേറണമെങ്കില്‍ ഇതിന്റെ പിന്‍ബലത്തിലെ അതു് കഴിയു. ആധുനികതയുടെ നേട്ടങ്ങള്‍ കൈയ്യൊഴിഞ്ഞു് പഴമയിലേക്കുള്ള മടങ്ങിപ്പോക്കല്ല താന്‍ വിഭാവനംചെയ്യുന്ന പുതിയ ഉല്പാദനക്രമം എന്നു് വിശദീകരിക്കുക വഴി മുതലാളിത്തം സാധ്യമാക്കിയ പുരോഗതി സഹദേവനും അംഗീകരിക്കുന്നുവെന്നു് കരുതാം. പക്ഷെ, ഈ പുരോഗതിയുടെ സാമൂഹ്യ-സാമ്പത്തിക അടിത്തറ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണെന്നു് തിരിച്ചറിയുന്നുണ്ടോ എന്നു് വ്യക്തമല്ല. അതുകൂടി ഉള്‍ക്കൊള്ളുന്നിടത്തേ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു് ആരംഭിച്ചു് വ്യത്യസ്തമായൊരു ഭാവിക്കുള്ള ചിന്തയിലും പ്രവൃത്തിയിലും എത്തുന്നതില്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകു.

    ഫാക്ടറിയിലെ തൊഴിലാളികള്‍ മാത്രമല്ല, അവിടത്തെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചവര്‍, അസംസ്കൃതവസ്തുക്കള്‍ ഒരുക്കിയവര്‍, ഫാക്ടറിയില്‍ എത്തിച്ചവര്‍, ഉല്പന്നം വിപണിയിലെത്തിച്ചവര്‍, അതു് വാങ്ങുന്നവര്‍ - ഇങ്ങനെ പലരുടേയും പങ്കാളിത്തമാണു് മുതലാളിത്ത ഉല്പാദനം സാധ്യമാക്കുന്നതു്. പക്ഷെ ഇതിലെ ലാഭം മുതലാളിവര്‍ഗം കൈക്കലാക്കുന്നു. അതുകൊണ്ടു് ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണവും സ്വകാര്യ കൈവശപ്പടുത്തലുമാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ഉല്പാദനോപാധികള്‍ മുഴുവന്‍ സമൂഹത്തിന്റേതാക്കുന്നതിലൂടെ ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനു് തുടക്കമിടണം. ഉല്പാദനത്തെപോലെ കൈവശപ്പെടുത്തലും സാമൂഹ്യമാക്കണം. ഇതാണു് മാര്‍ക്‌സിസം മുന്നോട്ടുവെയ്ക്കുന്ന വിപ്ലവപദ്ധതി. സ്വകാര്യസ്വത്തു് പൊതുസ്വത്താക്കി ഒടുവില്‍ സ്വത്തുതന്നെയില്ലാത്ത, വര്‍ഗങ്ങളും ചൂഷണവുമില്ലാത്ത, കമ്മ്യൂണിസത്തിലേയ്ക്കുള്ള മുന്നേറ്റത്തിനുള്ള അടിത്തറയും ഇതുതന്നെ.

    "ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ ചൂഷണംചെയ്യുന്നതില്‍ അധിഷ്ഠിതമായതുകൊണ്ടു് സംസ്കൃതിയുടെ മുഴുവന്‍ വികാസവും നിരന്തരമായ ഒരു വൈരുദ്ധ്യത്തിലൂടെയാണു് മുന്നേറുന്നതു്. ഉല്പാദനത്തിലെ മുന്നോട്ടുള്ള ഓരോ കാല്‍വെയ്പു് മര്‍ദ്ദിത വര്‍ഗത്തിന്റെ നിലയിലെ, അതായതു് ബഹുഭൂരിപക്ഷത്തിന്റെ, പിന്നോട്ടുള്ള കാല്‍വെയ്പുമാണു്. ചിലര്‍ക്കു് നേട്ടമുണ്ടാക്കുന്നതു് അനിവാര്യമായും മറ്റുള്ളവരെ മുറിപ്പെടുത്തുന്നു..." എന്നു് എംഗല്‍സു് എഴുതി ('കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം', അദ്ധ്യായം 9). സംസ്കൃതികളുടെ പുരോഗതിയിലെ വൈരുദ്ധ്യത്മകതയെ കുറിച്ചുള്ള ഈ തിരിച്ചറിവു് പക്ഷെ, ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ വിഭജിച്ചു് വിശകലനംചെയ്യുന്നതില്‍ മാര്‍ക്‌സും എംഗല്‍സും പ്രയോഗിച്ചതായി കാണുന്നില്ല. പ്രശ്‌നമിതാണു് - ഉടമസ്ഥത സാമൂഹ്യവല്‍ക്കരിച്ചാല്‍ മാത്രം മതിയോ? മുതലാളിത്തം അവശേഷിപ്പിക്കുന്ന ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ തൊഴിലാളിവര്‍ഗത്തിനു് അതേപടി ഏറ്റെടുക്കാന്‍ കഴിയുമൊ?

    ചില ഉദാഹരണങ്ങളിലൂടെ ഇതു് വിശദീകരിക്കാം. നോര്‍വെയില്‍ പിടിക്കുന്ന മത്സ്യം ചൈനയില്‍ സംസ്കരിച്ചിട്ടു് അമേരിക്കന്‍ വിപണിയിലെത്തുന്നു. ഇന്ത്യയിലെ പരുത്തിനൂല്‍ മറ്റെവിടെയോ തുണിയാക്കി ബംഗ്ലാദേശില്‍ വസ്ത്രങ്ങള്‍ തയ്പിച്ചു് സാമ്രാജ്യത്വ വിപണികളില്‍ വില്ക്കുന്നു. ആഗോളവല്‍ക്കരണ കാലത്തെ ഉല്പാദന - വിപണന ശ്രംഗലകളുടെ ചില മാതൃകകളാണിവ. ഉല്പാദനത്തിലെ സാമൂഹ്യവല്‍ക്കരണത്തിന്റെ വികസിതതലം. ആഗോളവല്‍ക്കരണം ലോകത്തെ ഒന്നുകൂടി അടുപ്പിച്ചു. ഭൂഗോളം ഒരു ചെറു ഗ്രാമമായി എന്നാണു് ചിലര്‍ പറയുന്നതു്. പക്ഷെ, രാഷ്ടാന്തര കുത്തകകളുടെ ലാഭം കൂട്ടാന്‍ അവര്‍ നടപ്പാക്കിയ ഈ ഏര്‍പ്പാടു് ലോകത്തിനു് ആവശ്യമാണോ? അസംസ്കൃതവസ്തുക്കളുടെയും ചരക്കുകളുടെയും തെക്കുവടക്കുള്ള പാച്ചിലിലെ വിഭവ, ഊര്‍ജചെലവു് ലോകത്തിനു് എത്ര നാള്‍ താങ്ങാനാകും? സാമ്രാജ്യത്വത്തെ നശിപ്പിക്കുന്നതോടൊപ്പം ഈ സാമൂഹ്യവല്‍ക്കരണവും തൊഴിലാളിവര്‍ഗത്തിനു് അവസാനിപ്പിക്കേണ്ടിവരില്ലേ?

  ആഗോളവല്‍ക്കരണത്തിലെ മാത്രമല്ല, മുതലാളിത്തത്തിന്റെ ആരംഭം മുതലുള്ള സാമൂഹ്യവല്‍ക്കരണംതന്നെ പരിശോധിക്കാം. ലാഭക്കൊതിയുടെ നിര്‍ബന്ധത്തിലാണു് അതു് രൂപംകൊള്ളുകയും വളരുകയും ചെയ്തതു്. ആ മുദ്ര അതിലെ എല്ലാ അംശങ്ങളിലും പതിഞ്ഞിട്ടുണ്ടു്. തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു് വഴിവെച്ചതു് കേന്ദ്രീകൃത ഫാക്ടറി ഉല്പാദനമായിരുന്നു. തൊഴില്‍വിഭജനത്തിന്റെ പടിപടിയായുര്‍ന്ന സവിശേഷവല്‍ക്കരണം ഇതിനൊപ്പം വളര്‍ന്നു. ഉല്പാദനക്ഷമത ഉയര്‍ത്താന്‍ ഇതു് ഇടയാക്കി. ഉല്പാദനത്തോതു് വര്‍ദ്ധിക്കുംതൊറും നടത്തിപ്പു് ചെലവുകള്‍ കുറഞ്ഞു. ലാഭം പിന്നേയും കൂടി. തൊഴില്‍വിഭജനത്തിന്റെ സാധ്യമായത്ര സവിശേഷവല്‍ക്കരണവും വലുപ്പത്തിന്റെ സാമ്പത്തികനേട്ടവും മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളായി. അതേസമയം, ഉല്പാദനവും മുതലാളിത്തലാഭവും ഇങ്ങനെ കുതിച്ചുകയറിയപ്പോള്‍ ഇത്തരത്തിലുള്ള ഉല്പാദനസംഘാടനം തൊഴിലെടുക്കുന്നവരെ യന്ത്രസമാനരാക്കി. അധ്വാനത്തെ ആവര്‍ത്തനവിരസമാക്കി. അവരുടെ മാനുഷികനിലനില്പിന്റെ അവശ്യഅംശവും ജീവിതപ്രവൃത്തിയുമായ അധ്വാനം അവരെ നിര്‍മാനവീകരിക്കുന്ന, അന്യവല്‍ക്കരിക്കുന്ന, ബന്ധനമായി. വ്യക്തികളുടെ സര്‍വ്വതോന്മുഖവികാസം സാധ്യമാക്കുന്ന ഒരു വ്യവസ്ഥ എന്നാണു് കമ്മ്യണിസത്തെ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നതു്. മുതലാളിത്ത തൊഴില്‍വിഭജനവും തൊഴില്‍സംഘാടനവും നിലനിര്‍ത്തികൊണ്ടു് ഇതു് എങ്ങനെ സാധിക്കും? അതിനെ മൗലികമായി മാറ്റിതീര്‍ത്തേ പററു. ഇതിനു് അടിസ്ഥാനമായ ഉല്പാദനത്തിലെ മുതലാളിത്ത സാമൂഹ്യവല്‍ക്കരണം ഒഴിവാക്കണം. വലുപ്പത്തിന്റെ സാമ്പത്തികനേട്ടം മറ്റെല്ലാറ്റിലും മേലെ ഉയര്‍ത്തികാട്ടുന്ന സൈദ്ധാന്തിക നിലപാടു് തള്ളിക്കളയണം. ഇതുപോലെ കൈയ്യൊഴിയേണ്ട മറ്റൊരു കാര്യമാണു് മുതലാളിത്തത്തിലെ പ്രാദേശികവും രാജ്യാടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സവിശേഷവല്‍ക്കരണം. ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ ആവശ്യങ്ങളല്ല, മൂലധനമുടക്കിനുള്ള ലാഭമാണു് അതിനു് മാനദണ്ഡം. കമ്മ്യൂണിസ്റ്റ് ദൗത്യത്തില്‍ തൊഴിലാളിവര്‍ഗത്തിനു് വിജയിക്കണമെങ്കില്‍ അധികാരംപിടിച്ചെടുക്കുന്ന വിപ്ലവം മാത്രമല്ല, മുതലാളിത്തത്തിന്റെ നടപ്പുരീതികളില്‍നിന്നുള്ള ഇത്തരം തെറ്റിപിരിയലുകളും അവശ്യമാണു്. തൊഴിലാളിവര്‍ഗവിപ്ലവങ്ങള്‍ക്കു് പഴയ ഭരണകൂടത്തെ അതേപടി ഏറ്റെടുക്കാനാവില്ലെന്നതുപോലെ പഴയ ഉല്പാദന സാമൂഹ്യവല്‍ക്കരണവും അതേപടി തുടരാനാവില്ല.

    മുതലാളിത്ത തൊഴില്‍സംഘാടനത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാര്‍ക്‌സും എംഗല്‍സും തുടക്കം മുതല്‍ വിമര്‍ശിച്ചിരുന്നു. ആധുനിക യന്ത്രവല്‍കൃത ഉല്പാദനം മനുഷ്യരിലും പരിസ്ഥിതിയിലും ഏല്പിച്ച ആഘാതങ്ങളുടെ തീക്ഷ്ണവിവരണങ്ങള്‍ എംഗല്‍സിന്റെ ആദ്യ കൃതിയായി 'ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ അവസ്ഥ' (1842)യില്‍ കാണാം. മാര്‍ക്‌സിന്റെ 'മൂലധനം' കൂലിഅടിമകള്‍ക്കുമേല്‍ മുതലാളിത്തം അടിച്ചല്പിച്ച സാമ്പത്തികചൂഷണം മാത്രമല്ല, അതിന്റെ തൊഴില്‍രീതികള്‍മൂലം മനുഷ്യരെന്നനിലയ്ക്കു് അവര്‍ക്കു് അനുഭവിക്കേണ്ടിവന്ന അപമാനവും വിവരിക്കുന്നു. എന്നാല്‍, മുതലാളിത്തത്തെ അവസാനിപ്പിച്ചശേഷം മുതലാളിത്തം അവശേഷിപ്പിക്കുന്ന ഉല്പാദന സാമൂഹ്യവല്‍ക്കരണത്തില്‍നിന്നു് വേര്‍പെടാതെ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാനാവില്ലെന്ന അവര്‍ വ്യക്തമാക്കിയില്ല. മാര്‍ക്‌സിസത്തിന്റെ വിപ്ലവദൗത്യത്തില്‍, അതു് വിഭാവനംചെയ്യുന്ന നവസമൂഹ നിര്‍മ്മിതിയില്‍, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ഒരു അവിഭാജ്യഭാഗമാകാതെ പോയതിന്റെ അടിസ്ഥാന കാരണം ഇതാണു്.

    മുതലാളിത്തത്തിന്റെ അനന്തരഫലങ്ങളായി മാര്‍ക്‌സും എംഗല്‍സും ചൂണ്ടികാട്ടിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഈ വേര്‍പെടല്‍ അവശ്യമാണു്. മാനിഫെസ്റ്റോയില്‍ നിര്‍ദ്ദേശിക്കുന്നപോലെ ജനസംഖ്യാ വിതരണം സമീകരിച്ചു് നാട്ടിന്‍പുറവും നഗരവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ അതില്ലാതെ പറ്റില്ല. പിന്നെന്തുകൊണ്ടാണു് മുതലാളിത്തം വികസിപ്പിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തില്‍നിന്നു വേര്‍പെടേണ്ട പ്രശ്‌നം അവര്‍ ഉന്നയിക്കാതെപോയതു്? ഉല്പാദനവര്‍ദ്ധനവില്‍ ഏകപക്ഷീയമായി ഊന്നുന്ന സമീപനം അവര്‍ക്കുണ്ടായിരുന്നതുകൊണ്ടു് പാരിസ്ഥിതിക വിഷയങ്ങള്‍ വിപ്ലവപദ്ധതിയുടെ അകക്കാമ്പില്‍നിന്നു് മാറ്റിനിര്‍ത്തി എന്നു് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ടു്. 'ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിതരണ'മാണല്ലൊ കമ്മ്യൂണിസത്തിന്റെ മാനദണ്ഡം. അതു സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉല്പാദനവര്‍ദ്ധനവു് അനിവാര്യമായും അതില്‍തന്നെ ഒരു ലക്ഷ്യമായിത്തീരും എന്നു് ഇവര്‍ വാദിക്കുന്നു. ഉല്പന്നങ്ങളുടെ വലിയ കൂമ്പാരങ്ങളുണ്ടാക്കി എല്ലാവര്‍ക്കും എത്തിക്കുമെന്ന അര്‍ത്ഥത്തിലാണോ 'ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിതരണം' മനസ്സിലാക്കേണ്ടതു് എന്ന മറുചോദ്യം ഇവിടെ പ്രസക്തമാണു്. അതിരിക്കട്ടെ. ഉല്പാദനക്ഷമതയുടെയും ഉല്പാദനശക്തികളുടെയും വളര്‍ച്ച കമ്മ്യൂണിസത്തിലേക്കുള്ള മുന്നേറ്റത്തിനു് ഉപാധിയായി പരിഗണിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇതു് എങ്ങനെയെങ്കിലും നേടണമെന്നല്ല മാര്‍ക്‌സും എംഗല്‍സും കരുതിയതു്. "വ്യക്തിയുടെ സര്‍വ്വതോന്മുഖമായ വികാസത്തോടൊപ്പം ഉല്പാദനശക്തികളും വര്‍ദ്ധിച്ചതിനുശേഷം, സഹകരണാത്മക സമ്പത്തിന്റെ ഉറവകള്‍ കൂടുതല്‍ ഉദാരമായി ഒഴുകുമ്പോള്‍ - അപ്പോള്‍ മാത്രമെ ബൂര്‍ഷ്വാ അവകാശത്തിന്റെ ഇടുങ്ങിയ ചക്രവാളങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ മറികടക്കാനും, ഒരോരുത്തരില്‍നിന്നും അവരുടെ കഴിവിനനുസരിച്ചു്, ഒരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ചു് എന്നു് സ്വന്തം കൊടിക്കൂറകളില്‍ സമൂഹത്തിനു് രേഖപ്പെടുത്താനും കഴിയു." എന്നു് മാര്‍ക്‌സ് ചൂണ്ടികാട്ടി (ഗോഥാ പരിപാടിയുടെ വിമര്‍ശനം, ഭാഗം 1. 1875). അതായതു്, അധ്വാനിക്കുന്നവര്‍ തമ്മിലുള്ള പുതിയ കൂട്ടായ്മയെ ആണു് ഉല്പാദനശക്തിയിലെ വര്‍ദ്ധനവിനു് പ്രധാന ഉപാധിയായി അവര്‍ കണ്ടിരുന്നതു്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യാധ്വാനമാണു് ഉല്പാദനശക്തിയിലെ ഏറ്റവും ചലനാത്മകവും നിര്‍ണ്ണായകവുമായ ഘടകം. പുതിയ ഉല്പാദനബന്ധങ്ങളുടെ വിമോചനാത്മകശകതിയിലാണു് അവര്‍ ഊന്നിയതു്.

   19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായിരുന്നു മാര്‍ക്‌സിസത്തിന്റെ സ്ഥാപകനേതാക്കളുടെ പ്രവര്‍ത്തനകാലഘട്ടം. നാടുവാഴിത്ത പിന്നാക്കാവസ്ഥ അന്നത്തെ ലോകത്തു് നിറഞ്ഞുനിന്നു. അതിനു നടുവിലുള്ള ഒറ്റപെട്ട തുരുത്തുകളായിരുന്നു മുതലാളിത്തം. അത്തരമൊരു അവസ്ഥയില്‍, നാടുവാഴിത്ത സങ്കുചിതത്വങ്ങളും പിന്നാക്കാവസ്ഥയും ഇല്ലാതാക്കുന്നതില്‍ മുതലാളിത്തം വഹിക്കുന്ന വിപ്ലവകരമായ പങ്കില്‍ അവര്‍ ഊന്നിയതില്‍ അത്ഭുതമില്ല. മുതലാളിത്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശവും മറ്റും ബോധ്യമുള്ളപ്പോള്‍തന്നെ അതിന്റെ പരിവര്‍ത്തനാത്മക ശേഷിയ്ക്കു് ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്നു് അവര്‍ കണ്ടു. മുതലാളിത്തത്തിന്റെ കെടുതികളോടൊപ്പം അതു് സൃഷ്ടിച്ച ഉല്പാദന സാമൂഹ്യവല്‍ക്കരണത്തേയും വിമര്‍ശിക്കാതിരുന്നതിനു് അതാകാം കാരണം.


   അവരെ തുടര്‍ന്നു് വന്നവരെ പക്ഷെ ഇങ്ങനെ ന്യായീകരിക്കാനാവില്ല. 2-ാം ഇന്റര്‍നാഷണല്‍ കാലം മുതല്‍ ഉല്പാദനശക്തികളുടെ വികാസത്തില്‍ ഏകപക്ഷീയമായി ഊന്നുന്ന സമീപനങ്ങള്‍ ശക്തമായി. ഉല്പാദനം തുടര്‍ച്ചയായി ഉയര്‍ത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന, പ്രതിസന്ധിയില്ലാത്ത അവസ്ഥയിലേയ്ക്കു് മുതലാളിത്തം എത്തീയെന്ന ബെര്‍ണ്‍സ്റ്റീന്‍ തിരുത്തല്‍വാദംവരെ അതു് പോയി. കൗട്‌സ്കിയും പ്ലെഖനോവും ഇതിനെ വിമര്‍ശിച്ചെങ്കിലും ഉല്പാദനശക്തികളിലുള്ള ഏകപക്ഷീയ ഊന്നലിനെ അവരും ആവര്‍ത്തിച്ചു. മുതലാളിത്തം ഉല്പാദനശക്തികളെ വികസിപ്പിച്ചതിനു ശേഷം മാത്രമെ തൊഴിലാളിവര്‍ഗത്തിനു് വിപ്ലവം നടത്താന്‍ പറ്റു എന്നായിരുന്ന അവരുടെ നിലപാടു്. ബോള്‍ഷെവിക്കുകളും മറ്റു ചില ചെറുസംഘങ്ങളും മാത്രമാണു് ഇതിനെ എതിര്‍ത്തതു്. ഉല്പാദനശക്തികളുടെ വികാസത്തില്‍ വിപ്ലവതന്ത്രത്തെ തളച്ചിടുന്ന യാന്ത്രികതയെ ലെനിന്‍ ഏതിര്‍ത്തുതോല്പിച്ചു. പക്ഷെ, സാമ്പത്തികവികസനത്തെ സംബന്ധിച്ചു് നിലനിന്നിരുന്ന യാന്ത്രിക ധാരണകളില്‍നിന്നു് തെറ്റിപിരിയുന്നതിലേയ്ക്കു് ഇതു് എത്തിയില്ല. ലെനിനു് ശേഷം ആ കുറവു് ഒരു വ്യതിയാനമായി വളര്‍ന്നു. ഉല്പാദനവര്‍ദ്ധനവില്‍ ഏകപക്ഷീയമായി ഊന്നി മുതലാളിത്ത നടത്തിപ്പുരീതികളും, തൊഴില്‍സംഘാടനവും അതേപടി ഏറ്റെടുത്തു. സമ്പദ്ഘടനയുടെ പ്രാദേശിക സവിശേഷവല്‍ക്കരണം തുടര്‍ന്നു. വലുപ്പത്തിന്റെ നേട്ടത്തില്‍ ഊന്നുന്ന സമീപനം കൂടുതല്‍, കൂടുതല്‍ വലിയ ഫാക്ടറികളും ഖനികളും അണക്കെട്ടുകളും വൈദ്യുതിനിലയങ്ങളും പണിയുന്നതിനു് പ്രചോദനമായി. ഇതായി സോഷ്യലിസത്തിന്റെ വിജയഗാഥകള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം പുനര്‍സ്ഥാപിക്കുന്നതു് സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ധാരണ പിന്തള്ളി. പ്രകൃതിയ്ക്കുമേലുള്ള മനുഷ്യഅജയ്യതയുടെ ആഘോഷമായി സോഷ്യലിസം മനസ്സിലാക്കപ്പെട്ടു.


    ഇതില്‍നിന്നു് വേര്‍പെടുന്നതില്‍ ക്യൂബന്‍ അനുഭവം എത്രത്തോളം ഉപകരിക്കും? ചെ ഗുവേരയ്ക്കു് സോവിയറ്റു് മാതൃകയോടു് വിമര്‍ശനങ്ങളുണ്ടായിരുന്നൂവെന്നു് പുതിയ ജീവചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടു്. എന്നാല്‍ വളരെ പരിമിതമായിട്ടേ അതു് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുള്ളു. സോവിയറ്റ് ഉപദേശകര്‍ നിര്‍ദ്ദേശിച്ച ഉല്പാദനരീതികളും സംഘാടനവുമാണു് കാസേ്ട്രായുടെ നേതൃത്വത്തില്‍ അവിടെ ഉറച്ചതു്. കൊളോണിയല്‍കാലഘട്ടം മുതല്‍ ക്യൂബയ്ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട സാമ്പത്തിക ഏങ്കോണിപ്പായിരുന്നു പഞ്ചസാര കയറ്റുമതിക്കുമേലുള്ള ആശ്രയം. സോവിയറ്റു് യൂണിയനിലേയ്ക്കുള്ള പഞ്ചസാര കയറ്റുമതിവരുമാനത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഈ ഏങ്കാണിപ്പു് അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമായി. യുഎസു് ഉപരോധം നിലനിലേ്ക്ക സംഭവിച്ച സോവിയറ്റു് യൂണിയന്റെ തകര്‍ച്ച പുതിയ വഴികള്‍ തേടാന്‍ ക്യൂബന്‍ ഭരണാധികാരികളെ നിര്‍ബന്ധിച്ചു. അതിലൂടെ വികസിച്ചുവന്ന ജൈവകൃഷിയുടെ വ്യാപനവും, നഗരകൃഷിയും, പൊതുഗതാഗതത്തിനു് ലഭിച്ച ഉത്തേജനവും എല്ലാം പഠിക്കാന്‍ വകനല്കുന്നു. എന്നാല്‍, ഒരു മര്‍ദ്ദിത രാജ്യമായ ക്യൂബയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകം സാമ്രാജ്യത്വം അടിച്ചേല്പിച്ച ആശ്രിതബന്ധങ്ങളില്‍നിന്നുള്ള മോചനമാണു്. സാമ്പത്തിക ഏങ്കാണിപ്പു് അവസാനിപ്പിക്കാനാകണം. ഇതു് ഇപ്പോഴും സാധ്യമായിട്ടില്ലെന്ന വസ്തുത അവഗണിക്കാനാവില്ല. 1990കളുടെ തകര്‍ച്ചക്കു ശേഷം വിനോദസഞ്ചാര മേഖല പഞ്ചസാരവ്യവസായത്തിന്റെ സ്ഥാനം ഏറ്റെടുത്തു. ഇന്നു് അതാണു് വിദേശനാണ്യവരുമാനത്തിന്റെ പ്രധാന സ്രോതസ്സു്. ആ മേഖലയില്‍ ക്യൂബന്‍ പെസൊ അല്ല, ഡോളറാണു് നാണ്യം. സാമ്പത്തിക അന്തരങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു് ഇടയാക്കി. കൂടാതെ, കുറഞ്ഞവിലയ്ക്കു് വെനുസുവേലയില്‍നിന്നു് ലഭിക്കുന്ന എണ്ണ ക്യൂബന്‍ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടു്. ചുരുക്കത്തില്‍, ജൈവകൃഷിക്കുള്ള പ്രോത്സാഹനമൊക്കെയുള്ളപ്പോഴും സാമ്രാജ്യത്വ ആശ്രിതത്വത്തില്‍നിന്നു് തെറ്റിപിരിയുന്ന, സമഗ്രവും നിലനിര്‍ത്താവുന്നതും നീതിപൂര്‍വ്വവുമായ ഒരു സോഷ്യലിസ്റ്റ് സാമ്പത്തികക്രമം ക്യൂബയ്ക്കു് കാഴ്ചവെയ്ക്കാനാവുന്നില്ല.



    സോവിയറ്റു് സാമ്പത്തികമാതൃക എത്തിചേര്‍ന്ന ഉല്പാദനത്തിലെ ഏകപക്ഷീയ ഊന്നലുകളില്‍നിന്നു് വ്യത്യസ്തമായ ഒന്നു് കാഴ്ചവെച്ചതു് ക്യൂബയല്ല, മാവോയുടെ ചൈനയാണു്. 'വിപ്ലവം മുറുകെപിടിക്കുക, ഉല്പാദനം വര്‍ദ്ധിപ്പിക്കുക' എന്ന സൂക്തം ഇക്കാര്യത്തിലുള്ള മാവോയിസ്റ്റ് നിലപാടു് സംക്ഷിപ്തമായി സ്ഥാപിക്കുന്നു. എങ്ങനെയെങ്കിലും ഉല്പാദനം വര്‍ദ്ധിപ്പിച്ചാല്‍ പോര, അതു് പുതിയസമഹത്തിന്റെ, പുതിയ മനുഷ്യരുടെ, സൃഷ്ടിക്കു് ഉതകണം. ചിന്തയിലും മൂല്യബോധത്തിലും വിപ്ലവകരമായ ഉടച്ചുവാര്‍ക്കലിലൂടെ, ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്നവര്‍ തമ്മിലുള്ള ബന്ധങ്ങളെ, ഉല്പാദനബന്ധങ്ങളെ, നിരന്തരം മാറ്റിക്കൊണ്ടു്, ഉല്പാദനക്ഷമതയും ഉല്പാദനവും വര്‍ദ്ധിപ്പിക്കണം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടാണിതു്. ഘനവ്യവസായത്തിലെ ഏകപക്ഷീയ ഊന്നലിനു പകരം, `രണ്ടു് കാലുകളില്‍ നടക്കണം'' എന്നു് ഓര്‍മിപ്പിച്ചുകൊണ്ടു് ഘന, ലഘു വ്യവസായങ്ങളും കൃഷിയും തമ്മിലുള്ള സന്തുലിത വികാസം മാവോ നിര്‍ദ്ദേശിച്ചു. സാമ്പത്തികവികാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഉല്പന്നങ്ങളുടെ അളവു മാത്രമല്ല ഉള്‍ചേര്‍ത്തതു്. കായികവും മാനസികവുമായ അദ്ധ്വാനങ്ങള്‍ തമ്മിലും, കൃഷിയും വ്യവസായവും തമ്മിലും, നഗരവും നാട്ടിന്‍പുറവും തമ്മിലുമുള്ള അന്തരങ്ങള്‍ (മൂന്നു് അന്തരങ്ങള്‍) കുറച്ചുകൊണ്ടുവരുന്നതു് അതിന്റെ ഒഴിച്ചുകൂടാനാവാത്ത അംശമായി സ്ഥാപിച്ചു. പണിയെടുക്കുന്നവര്‍ സ്ഥാപനനടത്തിപ്പിലും നടത്തിപ്പുകാര്‍ കായിക അദ്ധ്വാനത്തിലും പങ്കാളികളായി. ഫാക്ടറികള്‍ സാങ്കേതിതവിദ്യാകേന്ദ്രങ്ങളും കൃഷിയിടങ്ങള്‍ കാര്‍ഷികപഠനകേന്ദ്രങ്ങളുമായി. അനുഭവസ്ഥരായ തൊഴിലാളികളും കര്‍ഷകരുമായിരുന്നു അവിടെ അദ്ധ്യാപകര്‍. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചു് വിദ്യാലയങ്ങളിലെ പഠനസിലബസ്സുകള്‍ ആവിഷ്കരിക്കാന്‍ ഇവരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്നു. ജനങ്ങളുടെ പരമ്പരാഗത അറിവുകള്‍ വ്യാപകമായി ശേഖരിച്ചു് ആധുനിക മാര്‍ഗങ്ങളിലൂടെ പരീക്ഷിച്ചുറപ്പിച്ചു് പൊതു അറിവാക്കുന്ന ഒരു വലിയ പ്രസ്ഥാനംതന്നെ അരങ്ങേറി. കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്ന ജൈവമാര്‍ഗങ്ങളെ കുറിച്ചുള്ള അറിവു് സമ്പാദിക്കാനും അവയുടെ ഉപയോഗം വ്യാപകമാക്കാനും കഴിഞ്ഞതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന നേട്ടം.

1976ല്‍ മാവോയുടെ മരണശേഷം അധികാരം പിടിച്ചെടുത്ത ടെങ് സിയാവോ പിങും പരമ്പരകളും അതെല്ലാം തകര്‍ത്തു് അങ്ങേയറ്റം ഭീകരമായ മുതലാളിത്തം പുനര്‍സ്ഥാപിച്ചു. പക്ഷെ സിദ്ധാന്തത്തിലും പ്രയോഗത്തിലും മാവോ മുന്നോട്ടുവെച്ച മാതൃക എന്നും തെളിഞ്ഞുനില്ക്കും. അധികാരം പ്രയോഗിക്കാന്‍   ജനങ്ങളെ കഴിവുള്ളവരാക്കുന്ന, അവരുടെ അറിവിനും അനുഭവപരിചയത്തിനും പ്രാധാന്യം കല്പിച്ചു് സാമൂഹ്യനിര്‍മ്മിതിയില്‍ അവരെ ബോധപൂര്‍വ്വം പങ്കാളികളാക്കുന്ന സമീപനം അതില്‍ കാണാം. മുതലാളിത്തത്തില്‍നിന്നു് കമ്മ്യൂണിസത്തിലേയ്ക്കുള്ള പരിവര്‍ത്തനകാലമായ സോഷ്യലിസത്തില്‍ വിപ്ലവം (വര്‍ഗസമരം) തുടരുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചു് മാവോ നേടിയ തിരിച്ചറിവു് ഇതില്‍ നിര്‍ണ്ണായകമായി. സോഷ്യലിസ്റ്റ് നിര്‍മ്മാണത്തില്‍ തീര്‍ത്തും പുതിയൊരു മാതൃകയാണു് ചൈനയില്‍ രൂപംകൊണ്ടതു്. 1970കള്‍ ആകുമ്പോഴേക്കും ഭക്ഷ്യാവശ്യങ്ങളില്‍ സ്വയംപര്യാപ്തവും ആഭ്യന്തര, വിദേശ കടങ്ങളില്ലാത്തതുമായ ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കാനായി. സാമ്രാജ്യത്വ ഉപരോധങ്ങളെ അതിജീവിച്ചാണു് ഇതു് സാധ്യമാക്കിയതു്. (കൂടുതല്‍ ആഴത്തില്‍ ഇതേകുറിച്ചു് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് 'സോവിയറ്റു് സാമ്പത്തികശാസ്ത്രത്തിന്റെ വിമര്‍ശനം', 'പത്തു് സുപ്രധാനബന്ധങ്ങള്‍' മുതലായ മാവോ കൃതികള്‍ ഉപകരിക്കും)

   പാരിസ്ഥിതിക സൗഹാര്‍ദ്ദവും നിലനില്ക്കുന്നതുമായ സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തേ കുറിച്ചുള്ള അന്വേഷണത്തോടു് നേരിട്ടു് ബന്ധമുള്ള ചില കാര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ടു്. മൂലധനമല്ല മനുഷ്യാദ്ധ്വാനമാണു് പിന്നാക്ക രാജ്യമായ ചൈനയുടെ ആശ്രയം എന്നു് മാവോ ശരിയായി തിരിച്ചറിഞ്ഞു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കഴിവതും വേഗം സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ആശയത്തിലൂടെ വിഭവങ്ങള്‍ (മനുഷ്യാദ്ധ്വാനവും) ദൂര്‍ത്തടിക്കാതെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു തൊഴില്‍സംസ്കാരത്തിനു് രൂപംകൊടുത്തു. കേടുവന്ന വസ്തുക്കളുടെ യന്ത്രഭാഗങ്ങള്‍ അഴിച്ചെടുത്തു് മറ്റെന്തെങ്കിലും നിര്‍മ്മിക്കുന്ന ചെറുകിട തൊഴില്‍സ്ഥാപനങ്ങള്‍ക്കു് ഇതു് പ്രചോദനമായി. മലം വളമാക്കി. പാഴ്‌വസ്തു എന്ന ഒന്നില്ല, എല്ലാം പദാര്‍ത്ഥമായതുകൊണ്ടു് ഒരിടത്തു് പാഴാകുന്നതു് മറ്റൊരിടത്തു് ഉപകരിക്കും എന്ന ആശയമായിരുന്നു ഇതിന്റെയൊക്കെ ദാര്‍ശനിക അടിത്തറ.



    മറ്റു സോഷ്യലിസ്റ്റു് രാജ്യങ്ങളില്‍നിന്നു് ലഭിക്കാവുന്നചരക്കുകള്‍ ഉല്പാദിപ്പിക്കാന്‍ മിനക്കെടാതെ സ്വന്തം സാഹചര്യങ്ങള്‍ക്കു് ഏറ്റവും അനുയോജ്യമായതില്‍ കേന്ദ്രീകരിക്കണം എന്നായിരുന്നു സോവിയറ്റു് മാതൃകയുടെ കാഴ്ചപ്പാടു്. ഇതു് നിര്‍ദ്ദേശിച്ച സോവിയറ്റു് സാമ്പത്തികശാസ്ത്ര പാഠപുസ്തകത്തെ വിമര്‍ശിച്ചു് മാവോ ഇങ്ങനെ എഴുതി, "ഇതു് നല്ലൊരാശയമല്ല. പ്രവിശ്യകളുടെ കാര്യത്തില്‍പോലും ഞങ്ങള്‍ ഇങ്ങനെ നിര്‍ദ്ദേശിക്കാറില്ല. സര്‍വ്വതോന്മുഖ വികാസമാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു്. മറ്റു പ്രവിശ്യകള്‍ക്കു് നല്കാന്‍ കഴിയുന്ന ഉല്പന്നങ്ങള്‍ ഓരോ പ്രവിശ്യയും ഉല്പാദിപ്പിക്കണ്ട എന്നു് ഞങ്ങള്‍ കരുതുന്നില്ല. മൊത്തമായുള്ളതിനു് ദോഷംചെയ്യാത്തിടത്തോളം, വിവിധ പ്രവിശ്യകള്‍ സാധ്യമായത്ര പൂര്‍ണ്ണതോതില്‍ വിവിധ തരത്തിലുള്ള ഉല്പാദനം വികസിപ്പിക്കണമെന്നു് ഞങ്ങള്‍ ആഗ്രഹിക്കുന്നു." ('സോവിയറ്റു് സാമ്പത്തികശാസ്ത്രത്തിന്റെ വിമര്‍ശനം', സോവിയറ്റു് പാഠപുസ്തകത്തെകുറിച്ചുള്ള കുറിപ്പുകള്‍, ഭാഗം iv, 60) "മുതലാളിത്ത സ്ഥാപനങ്ങളിലും സോഷ്യലിസ്റ്റ് സ്ഥാപനങ്ങളിലും പിന്‍പറ്റുന്ന നടത്തിപ്പുരീതികള്‍ മൗലികമായി വ്യത്യസ്തമാകണം." (ഭാഗം ii, 34) എന്ന നിരീക്ഷണത്തിന്റെ തുടര്‍ച്ച ഇതില്‍ കാണാം. മുതലാളിത്ത സാമ്പത്തികചിന്തയുമായി എല്ലാതലങ്ങളിലും തെറ്റിപിരിയുകയായിരുന്നു മാവോ.


   ഇതേ ദിശയിലുള്ള മറ്റൊരു നീക്കമായിരുന്നു 'പിന്നാമ്പുറ ഉരുക്കുശാലകള്‍'. നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി സ്ഥാപിച്ച ചെറുകിട സംസ്കരണശാലകളായിരുന്നു ഇവ. പ്രാഥമികമായ ഉല്പാദനരീതികള്‍ ഉപയോഗിച്ചു് അവ ഇരുമ്പും ഉരുക്കും ഉല്പാദിപ്പിച്ചു. ശക്തമായ എതിര്‍പ്പു് അതിജീവിച്ചാണു് അതു് സാധ്യമായതു്. ഇത്തരത്തിലുള്ള നൂറായിരം ഉരുക്കുശാലകള്‍ നിര്‍മ്മിക്കുന്നതിനു പകരം വലിയതോതിലുള്ള ഇരുമ്പുരുക്കു് നിര്‍മ്മാണത്തിനു് മൂലധനവും അസംസ്കൃതവസ്തുക്കളും കേന്ദ്രീകരിക്കുന്നതായിരിക്കും ലാഭകരം എന്നായിരുന്നു പ്രധാന വിമര്‍ശനം. സാമ്പത്തികയുക്തിയുടെ തലത്തില്‍നിന്നു് ചിന്തിച്ചാല്‍ അതു് ശരിയാണെന്നു് തോന്നാം. എന്നാല്‍ ചൂഷണമുക്തമായ പുതിയ സാമൂഹ്യനിര്‍മ്മിതിയ്ക്കു തുനിയുമ്പോള്‍ ചിന്ത അതിനപ്പുറം പോകണം. ചിതറിയ ഉല്പാദനത്തില്‍ മൊത്തം നടത്തിപ്പുചെലവുകള്‍ വര്‍ദ്ധിച്ചതും, ഉല്പന്നത്തിന്റെ ഗുണനിലവാരം താണതും മൂലമുണ്ടായ സാമ്പത്തികനഷ്ടമായിരുന്നില്ല ഈ കാഴ്ചപ്പാടില്‍ നിര്‍ണ്ണായകം. നാട്ടിന്‍പുറത്തെ കര്‍ഷകര്‍ ഇരുമ്പു് നിര്‍മ്മാണത്തിലേര്‍പ്പെടുന്നതിലൂടെ സംഭവിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍, ചിന്തയിലും വൈദഗ്ദ്യത്തിലും ഉണ്ടാകുന്ന കുതിച്ചുചാട്ടം, മൂന്നു് അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതില്‍ ഇതു നല്കുന്ന ഉത്തേജനം - ഇതൊക്കെയായിരുന്നു പ്രധാനം. ആ സമീപനത്തിന്റെ ഗുണം അധികം വൈകാതെ കാണാന്‍ കഴിഞ്ഞു. 1970കളാകുമ്പാഴേക്കും പ്രാഥമിക കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണവും ഒരുമാതിരി എല്ലാ ഉപകരണങ്ങളുടെയും അറ്റകുറ്റപണികളും നാട്ടിന്‍പുറ കമ്മ്യൂണുകളിലെ ചെറുകിട ഫാക്ടറികളിലൂടെ നിറവേറ്റാനായി. ഉല്പാദനത്തിന്റെ വികേന്ദ്രീകരണം മാത്രമായിരുന്നില്ല ഇതു്. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, കര്‍ഷകരുടെ ശാക്തീകരണം കൂടിയായിരുന്നു അവിടെ നടന്നതു്. ശാസ്ത്ര, സാങ്കേതിക വിദ്യയെ വീട്ടുമുറ്റങ്ങളില്‍ എത്തിച്ചു് അവരുടെ കൈപ്പിടിയിലൊതുക്കി. പരിവേഷങ്ങള്‍ തകര്‍ത്തു്, സാധാരണക്കാര്‍ക്കു് അവ അപ്രാപ്യമാണെന്ന അധമബോധത്തെ ഇല്ലാതാക്കുന്നതിനു് ഉത്തേജനമായി. വലുപ്പത്തിന്റെ സാമ്പത്തികനേട്ടത്തിനു് പ്രാധാന്യം കല്പിക്കുന്ന മുതലാളിത്ത സമീപനം ഖണ്ഡിക്കപ്പെട്ടു. വിദഗ്ദരായവര്‍ക്കെ സാങ്കേതികവിദ്യ കൈകാര്യംചെയ്യാനാകു എന്ന ബൂര്‍ഷ്വാബോധം അട്ടിമറിക്കപ്പെട്ടു. അന്നേവരെയുള്ള സോഷ്യലിസ്റ്റ് വികസനനയങ്ങള്‍ ചോദ്യംചെയ്യാതെ സ്വീകരിച്ചുപോന്ന ധാരണകളെ ലംഘിക്കുകവഴി‍, മുതലാളിത്തം നിര്‍ദ്ദേശിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെതന്നെയാണു് മാവോ ഫലത്തില്‍ നിരാകരിച്ചതു്.

   മുതലാളിത്ത ധാരണകളും സാമ്പത്തികയുക്തികളും ഉല്പാദന, നടത്തിപ്പു് രീതികളും പൂര്‍ണ്ണമായി കൈയ്യൊഴിച്ചു്, നിലനിര്‍ത്താവുന്ന, പരിസ്ഥിതിസൗഹാര്‍ദ്ദ, ജനനന്മയില്‍കേന്ദ്രീകൃതമായ സാമ്പത്തികക്രമത്തിനുള്ള ഒരു മാര്‍ക്‌സിസ്റ്റ് സമീപനം ആവിഷ്കരിക്കാനും പ്രയോഗികമാക്കാനും കഴിയുമെന്നതിന്റെ തെളിവാണു് മേല്‍വിവരിച്ച ചൈനയിലെ അനുഭവങ്ങള്‍. മാര്‍ക്‌സും എംഗല്‍സും നല്കിയ തിരിച്ചറിവുകളെ ആധാരമാക്കി, സോഷ്യലിസ്റ്റ് നിര്‍മ്മാണ അനുഭവങ്ങള്‍ സമാഹരിച്ചു് മാവോ നടത്തിയ വിമര്‍ശനങ്ങളും ആവിഷ്കരിച്ച സമീപനങ്ങളും വഴികാട്ടിയായി സ്വീകരിച്ചു് ഈ ദിശയില്‍ മുന്നേറണം.

   അത്തരമൊരു ഉദ്യമത്തിനു് മുതിരുമ്പോള്‍, ഈ വിഷയത്തില്‍ നടന്ന ഒട്ടേറെ അന്വേഷണങ്ങളും പരീക്ഷണങ്ങളും മാര്‍ക്‌സിസ്റ്റ് നിലപാടപകളെകുറിച്ചും സോഷ്യലിസ്റ്റ് നിര്‍മ്മാണത്തെകുറിച്ചുമുള്ള വിമര്‍ശനങ്ങളും എല്ലാം അടങ്ങിയ വലിയൊരു അറിവുലോകം നല്കുന്ന തിരിച്ചറിവുകള്‍ മാവോയിസ്റ്റുകള്‍ക്കു് (ഇന്നത്തെ മാര്‍ക്‌സിസ്റ്റുകള്‍ക്കു്) ഉപകരിക്കും. വികേന്ദ്രീകൃത ഉല്പാദനത്തെ കുറിച്ചു് എഴുതിയ കുമരപ്പയും ഷൂമോക്കറുമെല്ലാം അതിലുള്‍പ്പെടും. പക്ഷെ, അതെല്ലാം അതേപടി ഏറ്റെടുക്കുകയല്ല വേണ്ടതു്. അങ്ങനെ ഏറ്റെടുക്കാന്‍, മാവോയിസ്റ്റുകള്‍ക്കെന്നല്ല, ആര്‍ക്കും കഴിയില്ല. പലതരം ഏകപക്ഷീയതകള്‍ അവയുടെ പ്രായോഗികത അസാധ്യമാക്കുന്നു.

   വികേന്ദ്രീകരണത്തിന്റെ കാര്യം നോക്കാം. കേന്ദ്രീകരണ-വികേന്ദ്രീകരണ ദ്വന്ദത്തില്‍ ഒതുക്കിനിര്‍ത്തി അതു് കൈകാര്യംചെയ്യാനാവില്ല. അങ്ങനെ ശ്രമിച്ചാല്‍ പഴയ ചൂഷക, അധികാരബന്ധങ്ങളുടെ ചെറുപതിപ്പുകളാകും സൃഷ്ടിക്കുക. അനിവാര്യമായും അവ ശക്തമായ കേന്ദ്രീകരണം ആവശ്യമാക്കും. സാമഹ്യബന്ധങ്ങളുടെ, ബോധത്തിന്റെ, സമൂല പരിവര്‍ത്തനവുമായി ബന്ധപ്പെടുത്തുമ്പോള്‍ മാത്രമാണു് ഉല്പാദനത്തിലെ വികേന്ദ്രീകരണം മുതലാളിത്ത യുക്തിയെ ഭേദിക്കു. പഴയ ജാതിവ്യവസ്ഥയുടെ നന്മകളെ കുറിച്ചുള്ള കുമരപ്പന്‍ നിലപാടു് തല്ക്കാലം വാദത്തിനുവേണ്ടി അംഗീകരിച്ചു് ചിന്തിച്ചുനോക്കു. ഈയൊരു സങ്കല്പത്തെ, അതായതു് ഓരോ കൂട്ടര്‍ക്കും ഓരോ നിശ്ചിത ഗുണം/കഴിവുണ്ടെന്നും അതനുസരിച്ചു് അവര്‍ക്കു് സാമൂഹ്യജീവിതത്തില്‍ സ്ഥാനംകല്പിക്കണമെന്നുമുള്ള സങ്കല്പത്തെ, ഉള്‍ചേര്‍ക്കുന്ന ഒരു ഉല്പാദനവ്യവസ്ഥയുടെ സ്വഭാവം എന്താകും? നാളിതവരെയുള്ള തൊഴില്‍വിഭജനം അടിച്ചേല്പിച്ച അറകളില്‍ പണിയെടുക്കുന്നവരെ എന്നത്തേക്കുമായി തളച്ചിടുകയല്ലേ ഇതു് ചെയ്യുക? കായികവും മാനസികവുമായ അദ്ധ്വാനങ്ങള്‍ തമ്മിലുള്ള അന്തരം എവിടെയാണു് കുറയാന്‍പോകുന്നതു്? വികേന്ദ്രീകരണം നടപ്പാക്കിയതുകൊണ്ടു് ഇതിലൊന്നും ഒരു മാറ്റവുമുണ്ടാകില്ല. വിവേചനവും അദ്ധ്വാനത്തോടുള്ള പുഛവും നിറഞ്ഞുനില്ക്കുന്ന കുറേ ചെറുസാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചു് സ്ഥിതി കൂടുതല്‍ വഷളാക്കുകയാകും ഈ വികേന്ദ്രീകരണത്തിന്റെ ഫലം.

    മുതലാളിത്തം ഭൂമിക്കുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവില്‍ നിന്നാണു് അതിനു പകരം മറ്റൊന്നിനുള്ള അന്വേഷണം ശക്തമാകുന്നതു്. വര്‍ത്തമാന ആഗോളപ്രതിസന്ധി ഇതിനു ആക്കം കൂട്ടുന്നു. ഇവിടെ തീക്ഷ്ണ ഉത്സാഹത്തോടൊപ്പം പ്രശാന്തമായ യാഥാര്‍ത്ഥ്യബോധവും വേണം. നൂറ്റാണ്ടുകളിലൂടെ ഉറച്ച ലാഭക്കൊതിയിലൂന്നിയുള്ള സാമ്പത്തികബന്ധങ്ങളും മനോഭാവങ്ങളും മൂല്യങ്ങളും മൗലികമായി മാറ്റിത്തീര്‍ക്കാന്‍ ഒരു പരിവര്‍ത്തനകാലം വേണ്ടിവരും. പിന്നാക്കരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതു് ഒരു അടിയന്തിരകടമയാകും. ഈ പരിവര്‍ത്തനകാലത്തു് മുതലാളിത്തത്തിന്റെ അംശങ്ങള്‍ നിയന്ത്രണവിധേയമാക്കി പടിപടിയായി കുറച്ചുകൊണ്ടുവരാനേ കഴിയു. തുടക്കത്തില്‍തന്നെ അതെല്ലാം ഇല്ലാതാക്കാനാവില്ല. ഉദാഹരണത്തിനു് ഉല്പന്നങ്ങള്‍ ചരക്കുകളായി നിര്‍മിക്കുന്നിടത്തോളം കാലം അവയുടെ കൈമാറ്റവും അതില്‍ പണത്തിന്റെ ഉപയോഗവും അനിവാര്യമാകും. വന്‍കിട വ്യവസായങ്ങളുടെ കാര്യത്തിലും ഈ സമീപനം വേണ്ടിവരും. പക്ഷെ ഇതിന്റെയൊക്കെ പടിപടിയായുള്ള പരിവര്‍ത്തനത്തില്‍ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തിലെ അഴിച്ചുപണിയാണു് അടിസ്ഥാന ദിശയായി സ്വീകരിക്കേണ്ടതു്.

   ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ മാറ്റിപണിയുന്ന തരത്തിലാകണം സോഷ്യലിസ്റ്റ് പരിവര്‍ത്തനം. ഉല്പാദനവും വിതരണവും കഴിയുന്നത്ര പ്രാദേശികമാക്കുന്നതായിരിക്കണം ലക്ഷ്യം. അതേസമയം ശാസ്ത്രീയവും സാങ്കേതികവും സാംസ്കാരികവുമായ വിനിമയങ്ങള്‍ പരമാവധി ആഗോളമാക്കുകയും വേണം. ഇതിലായിരിക്കണം സാമൂഹ്യവല്‍ക്കരണം. ഓരോ പ്രദേശവും കഴിയുന്നത്ര സ്വയംപര്യാപ്തമാകുന്നതിലൂടെ വിതരണാവശ്യങ്ങള്‍ നിയന്ത്രിച്ചു് അദ്ധ്വാന, ഊര്‍ജ്ജ, വിഭവ ഉപയോഗം പരമാവധികുറയ്ക്കാന്‍ കഴിയും. ഇടപഴുകലുകളുടെ സാമൂഹ്യല്‍ക്കരണം പ്രാദേശിക സങ്കുചിതത്വങ്ങള്‍ക്കെതിരെ കരുതലുമാകും. പ്രാദേശിക സ്വയംപര്യാപ്തതയ്ക്കുള്ള ഭൗതികപരിമിതിയും ഇതോടൊപ്പം കാണേണ്ടതുണ്ടു്. മരുഭൂമികള്‍, ചതുപ്പുകള്‍, അതിശൈത്യപ്രദേശങ്ങള്‍ മുതലായ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍തന്നെയാണു് ഇതില്‍ പ്രധാനം. വികേന്ദ്രീകരണം മാത്രം പോര, കേന്ദ്രീകരണവും അവശ്യമാണെന്നു് ഇതു് ഓര്‍മിപ്പിക്കും. ആശയ, ഇടപഴുകലുകളുടെ വര്‍ദ്ധിച്ച സാമൂഹ്യവല്‍ക്കരണംതന്നെ അതില്ലാതെ സാധ്യമാവില്ല. 

   ഉല്പാദനത്തിന്റെ സാധ്യമായത്ര പ്രാദേശികവല്‍ക്കരണവും ആശയങ്ങളുടെയും മനുഷ്യ ഇടപഴുകലുകളുടെയും സാധ്യമായത്ര സാമൂഹ്യവല്‍ക്കരണവും എന്ന ലക്ഷ്യം കമ്മ്യൂണിസത്തിലെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയു. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന, പ്രകൃതിയുമായുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്ന അദ്ധ്വാനം മനുഷ്യനു് ആസ്വാദ്യമാകുന്ന, ഒരു ലോകമാണു് അതു് ആവശ്യപ്പെടുന്നതു്.
(നവമ്പര്‍ 2013)
***

Sunday, 5 January 2014

അമ്പിട്ടൻതരിശിലെ ക്വാറിക്കെതിരായ സമരത്തെ അടിച്ചമർത്താനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതികരിക്കുക

   
    പാലക്കാട്‌ ജില്ലയിലെ ആലത്തൂർ താലുക്കിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന അമ്പിട്ടൻ തരിശ് പ്രദേശത്തു പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറികളുടെയും ക്രഷർ യൂണിറ്റിന്റെയും പ്രവർത്തനം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.കഴിഞ്ഞ 15 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന എം.ജെ.ജോണിയുടെ ഉടമസ്ഥതയിലുള്ള സെന്റ്‌.ജോർജ്,2012 ൽ പ്രവർത്തനം ആരംഭിച്ച ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ്സ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയും ക്രഷർ യൂണിറ്റും എന്നി ക്വാറികളാണ് ഈ പ്രദേശത്തു പ്രവർത്തിച്ചു വരുന്നത്. ക്വാറി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ അമ്പിട്ടൻ തരിശിലെ ജനങ്ങൾ പ്രയാസങ്ങൾ അനുഭവിച്ചിരുന്നെങ്കിലും വലിയതോതിൽ പാറ പൊട്ടിക്കുന്ന ജോജിയുടെ ഉടമസ്ഥതയിലുള്ള കെ.എസ്സ്.എം പ്രവർത്തനം ആരംഭിച്ചതോടെയാണ് ജന ജീവിതത്തെ സാരമായി ബാധിക്കുന്ന നിലയിൽ എത്തിയത്.

    അമ്പിട്ടൻ തരിശിലെ 85% ജനങ്ങളും റബ്ബർ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇടത്തരം ചെറുകിട റബ്ബർ കർഷകരാണ് ഇവിടെയുള്ളത്.വലിയൊരു വിഭാഗം റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ്.42 കുടുംബങ്ങൾ അധിവസിക്കുന്ന ഒരു കോളനി ഇവിടെയുണ്ട്.അതിൽ 20 കുടുംബങ്ങൾ ആദിവാസികളാണ്.ഈ കോളനിയുടെ തൊട്ടു കിഴക്കായിട്ടാണ് ക്വാറികൾ പ്രവർത്തിക്കുന്നത്.ക്വാറികളുടെ പ്രവർത്തനം മൂലം 20 ഓളം വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തിന് കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട കുടിവെള്ള ടാങ്കും ഈ കോളനിയിലാണുള്ളത് . ഈ പാറമടകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി അമ്പിട്ടൻ തരിശിലെ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ടിപ്പർ ലോറികൾ ദിനംപ്രതി ഇരുന്നൂറോളം ട്രിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . 2013 ഒക്ടോബർ 4 ന് ജോജിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്നും കല്ല്‌ കയറ്റുന്നതിനായി അതിവേഗതയിൽ ഓടിച്ചുവന്ന ടിപ്പർ ലോറിയിടിച്ചു റുബീന എന്ന 23 വയസ്സുകാരി മരണപ്പെടുകയുണ്ടായി . ഇത്രയും വലിയ ഗതാഗതം താങ്ങാനാകാതെ പഞ്ചായത്ത് റോഡുകൾ തകരുന്ന അവസ്ഥയിലാണ് .

    ക്വാറി പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പാറപ്പൊടി വായുവിൽ കലർന്ന് ചുറ്റുപാടും വ്യാപിക്കുന്നത് റബ്ബർ , തെങ്ങ് കൃഷികളെ ദോഷകരമായി ബാധിക്കുന്നുണ്ട്‌ .ഇത് കൃഷി നാശത്തിനും ഉൽപ്പാദനകുറവിനും കാരണമാകുന്നു . ക്വാറികൾ ഉണ്ടാക്കുന്ന സാമൂഹിക , സാമ്പത്തിക , പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്കൊണ്ട് പ്രദേശവാസികൾ യോഗം ചേരുകയും പി. കെ . രാജൻ കണ്‍വീനറും സജി ജോർജ് ചെയർമാനുമായി ഒരു ആക്ഷൻ കൗണ്‍സിലിന് രൂപം കൊടുത്തു . സി . പി . ഐ . എമ്മിന് വലിയ സ്വാധീനമുള്ള ഈ പ്രദേശത്ത് അവർ ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ കളക്ടർ ഉൾപ്പടെ വിവധ അധികാരികൾക്ക് ക്വാറിക്കെതിരായി പരാതികൾ നല്കിയിരുന്നു . റുബീനയുടെ മരണത്തെ തുടർന്ന് ക്വാറിക്കെതിരെയുണ്ടായ പ്രതിഷേധം ശക്തമാവുകയും ടിപ്പർ ലോറികൾ ജനങ്ങൾ തടയുകയും ചെയ്തു . ഇതിനെത്തുടർന്ന് സംഭവത്തിൽ ഇടപെട്ട മംഗലം ഡാം പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത് .സമത്തിൽ പങ്കെടുത്ത പലരുടെയും വീടുകളിൽ പോലീസ് ചെല്ലുകയും ഭീഷണിപ്പെടുത്തുകയും പതിവായപ്പോൾ ആക്ഷൻ കൗണ്‍സിൽ കേരള ഹൈക്കോടതിയെ സമീപിക്കുകയും WPC 29816 / 2013 ആയി ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട് . അതിപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ് .

    ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗണ്‍സിൽ എന്നെ ക്ഷണിച്ചത് പ്രകാരം 2013 ഡിസംബർ 10 നു ഞാനവിടെ ചെല്ലുന്നത് . എന്നോടൊപ്പം പോരാട്ടം സംഘടനയുടെ അജിതൻ , സി . പി . എമ്മിന്റെ സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറി അയ്യപ്പൻകുട്ടിയും ഉണ്ടായിരുന്നു . അവരും ആക്ഷൻ കൗണ്‍സിൽ ക്ഷണിച്ചത് പ്രകാരമാണ് എത്തിയത് . തുടർന്ന് നടന്ന യോഗത്തിൽ ഞങ്ങളെല്ലാവരും സംസാരിക്കുകയും സമരം ശക്തമാക്കിയും , നിയമനടപടികളിലൂടെയും ക്വാറികൾക്കെതിരെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു . പിന്നീടുള്ള ദിവസങ്ങളിൽ സ്ഥലത്തെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പുറമേനിന്നു ആളുകൾ സമരത്തിന്‌ വരുന്നത് വിലക്കുകയും ഞങ്ങളെല്ലാവരും തീവ്രവാദികളാണെന്നും ഇനി ഇവിടെ വരികയാണെങ്കിൽ ഉടനെ പോലീസിനെ അറിയിക്കണമെന്നും പറയുകയുണ്ടായി . റുബീനയുടെ അപകട മരണത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു . എന്നാൽ ക്വാറികൾ ചില ചെറിയ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ പ്രശ്നത്തിൽ ഇടപെട്ട ആർ.ഡി.ഓ ഉൾപ്പടെയുള്ള അധികാരികൾ അനുമതി നൽകി. ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആക്ഷൻ കൌണ്‍സിൽ ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് തീരുമാനിക്കുകയും മാർച്ചിൽ പങ്കെടുക്കുന്നതിനായി എന്നെയും അജിതനെയും ക്ഷണിക്കുകയും ചെയ്തു . 29 / 12 / 13 നു രാത്രി ഞാനും അജിതനും അമ്പിട്ടൻ തരിശിൽ എത്തുകയും 30 ആം തിയ്യതി നടന്ന മാർച്ചിൽ പങ്കെടുക്കുകയും ചെയ്തു . ക്വാറിക്കുമുൻപിൽ പ്രതിഷേധ യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മംഗലം ഡാം പോലീസ് സ്റ്റേഷനിൽ നിന്നും എസ് . ഐ യും ഒരു വനിതാ കോണ്‍സ്റ്റബിൾ ഉൾപ്പടെ ആറോളം പോലീസുകാർ സ്ഥലത്തെത്തി . യോഗനടപടികൾ കഴിഞ്ഞപ്പോൾ എസ്. ഐ . എന്റെയും അജിതന്റെയും പേരും വിലാസവും ഫോണ്‍ നമ്പരും ആവശ്യപ്പെടുകയും ഞങ്ങൾ നല്കുകയും ചെയ്തു . പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ഞങ്ങൾ പ്രതികരിക്കുകയും അല്പനേരത്തെ വാക്കുതർക്കങ്ങൾക്ക് ശേഷം ഞങ്ങളെല്ലാവരും സ്ഥലത്ത് നിന്ന് പിരിഞ്ഞു പോയി .

    കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 10 നു വിപുലമായ സമര പ്രഖ്യാപന കണ്‍വെൻഷൻ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടാണ് ഞങ്ങൾ അവിടെ നിന്നും പോന്നത് . എന്നാൽ പിറ്റേന്നു മുതൽ അമ്പിട്ടൻ തരിശിലെ ജനങ്ങളിൽ ഭീതി പരത്തിക്കൊണ്ട് സ്പെഷ്യൽ ബ്രാഞ്ചിന്റെയും ലോക്കൽ പൊലിസിന്റെയും വിവിധ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുവാൻ ആരംഭിച്ചു . ഞാനും അജിതനും തീവ്രവാദികളും മാവോയിസ്റ്റുകളും ആണെന്നും ഞങ്ങളെ അവിടേക്ക് വിളിച്ചു വരുത്തിയതിനാൽ അവരെയും മാവോയിസ്റ്റുകളാണെന്ന പേരിൽ അറസ്റ്റു ചെയ്യുമെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത് . പ്രതിഷേധ മാർച്ചിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർ അറിയിച്ചു . ഞാനും അജിതനും തീവ്രവാദികളാണെങ്കിൽ എന്ത് കൊണ്ട് പോലീസ് അന്ന് അറസ്റ്റ് ചെയ്തില്ല എന്ന നാട്ടുകാരുടെ ചോദ്യത്തിന് അതിനു മതിയായ തെളിവുകളില്ല എന്നായിരുന്നു പോലീസിന്റെ മറുപടി . പോലീസിന്റെ ഭീഷണി അവഗണിച്ചുകൊണ്ട് കണ്‍വെൻഷനുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്.എന്നാൽ 3.1.14 നു വൈകുന്നേരം സ്ഥലത്തെത്തിയ പോലിസ് സംഘം വയനാട്ടിൽ മാവോയിസ്ടുകൾക്കായി ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ഈ പ്രദേശത്തു വ്യാപകമായി ഒട്ടിക്കുകയും പുറത്തു നിന്ന് ആർ വന്നാലും അവരെ അറസ്റ്റ് ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് കണ്‍വെൻഷൻ നടത്താനുള്ള തീരുമാനം ആക്ഷൻ കൗണ്‍സിൽ മാറ്റി വച്ചതായാണ് ഇപ്പോൾ അറിയുന്നത്.

    പോലീസിന്റെ ജനവിരുദ്ധവും,നിയമ വിരുദ്ധവും ആയ നടപടികൾ അവിടം കൊണ്ടും തീരുന്നില്ല.3.1.14 നു 2.59 pm നു എന്റെ സുഹൃത്ത് ജോളി ചിറയത്തിനു 914922262100 എന്ന നമ്പരിൽ നിന്നും ഒരു കോൾ വന്നു.മംഗലം ഡാം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു അറിയിക്കുകയും തുഷാർ നിർമ്മൽ സാരഥി എന്ന ആളെ അറിയുമോ എന്നും ചോദിച്ചു.ജോളി അറിയാമെന്നു മറുപടി നൽകിയപ്പോൾ അയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും നമ്പർ കിട്ടിയത് കൊണ്ട് വിളിച്ചതാണെന്നും ജോളി ഏതു പോലിസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നതെന്നും അന്വേഷിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.അതെ ദിവസം 3.04 pm നു എന്റെ മറ്റൊരു സുഹൃത്തായ ജെയ്സണ്‍.സി.കൂപ്പറിനെ അതെ നമ്പരിൽ നിന്നും വിളിക്കുകയും ജോളിയോടു അന്വേഷിച്ച അതെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.എന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും കിട്ടിയ പ്രകാരമാണ് വിളിക്കുന്നതെന്നും അദ്ദേഹത്തോടും പറഞ്ഞിരുന്നു.എന്റെ ഫോണ്‍ നിയമവിരുദ്ധമായി ചോർത്തികൊണ്ടാണ് മംഗലം ഡാം പോലീസ് ജോളിയുടെയും ജൈസണ്‍ന്റെയും നമ്പരുകൾ എടുത്തിട്ടുള്ളത്.പോലീസിന്റെ നിയമവിരുദ്ധമായ ഈ നടപടി എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും സ്വകാര്യതക്കുള്ള എന്റെ അവകാശത്തിന്റെ ലംഘനവുമാണ്.ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രടറിക്കും,ഡി.ജി.പി ക്കും,തൃശൂർ റേഞ്ച് ഐ.ജി ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പശ്ചിമ ഘട്ട സംരക്ഷണത്തിനായി നമ്മുടെ നാട്ടിൽ വാഗ്വാദങ്ങൾ മുറുകുമ്പോൾ ഈ സംഭവങ്ങൾ വലിയൊരു പാഠമാണ് നമുക്ക് നൽകുന്നത്.പരിസ്ഥിതിപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ശ്രമിച്ചാലും നിലനിൽക്കുന്ന നമ്മുടെ ഭരണ സംവിധാനം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊ ജനങ്ങളെ സംരക്ഷിക്കുന്നതിനൊ യാതൊന്നും ചെയ്യാൻ തയ്യാറല്ല എന്നതാണ് ആ പാഠം. ജനങ്ങളുടെ ഒരു സമരത്തെ എങ്ങനെയാണ് ക്രിമിനൽവല്ക്കരിച്ച് ഇല്ലാതാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. പശ്ചിമഘട്ട സംരക്ഷണത്തിനുത്തിനു നമ്മുടെ സംസ്ഥാനത്ത് വലിയ ഭീഷണി ഉയർത്തുന്ന ഒന്നാണ് ക്വാറിയിംഗ്.1700 ൽ അധികം അനധികൃത ക്വാറികൾ കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു. .പക്ഷെ പൊതുവിൽ പറയപ്പെടുന്നത്‌ പോലെ ഇത് ഒരു മാഫിയ പ്രവർത്തനമായി കാണാൻ കഴിയില്ല.ഇത് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ പങ്കാളികളാകുന്ന സംഘടിതമായ ഒരു സാമ്പത്തിക പ്രവർത്തനം കൂടിയാണ്. ഈ സാമ്പത്തിക പ്രവർത്തനമാകട്ടെ ഒറ്റപ്പെട്ടതല്ല . കേരളത്തിന്റെ സമ്പത്ത് ഘടനയെ ഇന്ന് ചലനാത്മകമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് .നമ്മുടെ സമൂഹത്തിലെ അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങൾ പരിസ്ഥിതിവിരുദ്ധമായ അടിത്തറയിലാണ് ഊന്നിയിട്ടുള്ളത് എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.കൂടാതെ ഇത്തരം സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ സമൂഹത്തിൽ ക്വാറി മുതലാളിമാരും,ഭൂമി കച്ചവടക്കാരും,കോണ്‍ട്രാക്ടർമാരും,അബ്കാരി മുതലാളിമാരും മറ്റും ഉൾപ്പടെയുള്ള       ഒരു പുതിയ സമ്പന്ന വർഗ്ഗം  ഉയർന്നു വന്നിട്ടുണ്ട്.നിയോ ലിബറൽ സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതാണ് ഈ വർഗ്ഗത്തിന്റെ താൽപര്യങ്ങൾ .സി.പി.എമ്മും,കോണ്‍ഗ്രസ്സും ഉൾപ്പടെയുള്ള കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നമ്മുടെ ഭരണ സംവിധാനവും  ഈ മധ്യവർഗ്ഗത്തിന്റെ താല്പര്യങ്ങളെ ആണ് പ്രതിനിധീകരിക്കുന്നതും സേവിക്കുന്നതും.മംഗലം ഡാം പോലീസ് അമ്പിട്ടൻ തരിശിലെ ക്വാറിക്കെതിരായ സമരത്തിനെതിരെ ശക്തമായി രംഗത്ത് വരുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.               

ക്വാറിക്കെതിരായി അമ്പിട്ടൻ തരിശിലെ ജനങ്ങൾ നടത്തുന്ന ചെറുത്തുനിൽപ്പിനെ ഒറ്റപ്പെടുത്തി അടിച്ചമർത്താൻ അനുവദിക്കരുത്.നമ്മുടെ സമൂഹത്തിന്റെ ഭാവി തീരുമാനിക്കപ്പെടാൻ പോകുന്നത് ഇത്തരം ജനകീയ സമരങ്ങളിലൂടെയാണ്. അതുകൊണ്ട്തന്നെ  കേരളത്തിലെ മുഴുവൻ പരിസ്ഥിതിപ്രവർത്തകരും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും അമ്പിട്ടൻ തരിശിലെ ജനങ്ങളോട് ഐക്യപ്പെടണമെന്നും ഈ സമരത്തെ ക്രിമിനൽവൽക്കരിക്കുന്നതിനു വേണ്ടി പോലീസ് നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും  അഭ്യർത്ഥിക്കുന്നു.
    
  • ഫോണ്‍ ചോർത്തുന്നതിനെതിരെ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രടറിക്കും,ഡി.ജി.പി ക്കും,തൃശൂർ റേഞ്ച് ഐ.ജി ക്കും അയച്ച നോട്ടീസ് 
        https://drive.google.com/file/d/0B5627bPCiIXRVHg2bnVlT05rdDg/edit?usp=sharing
  • 30 . 12 . 2013 നു അമ്പിട്ടൻതരിശിൽ ക്വാറിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനെ സംബന്ധിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത   
http://www.mathrubhumi.com/palakkad/news/2702364-local_news-palakkad-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html


Friday, 25 October 2013

വ്യവസ്ഥയുടെ ചലനനിയമങ്ങളെ നിരാകരിക്കുന്നതാണ് സമരം

തുഷാർ നിർമ്മൽ സാരഥി 

(ജനകീയ സമരങ്ങളുടെ രാഷ്ട്രീയ രൂപീകരണം എന്ന വിഷയത്തെ സംബന്ധിച്ച് 2013 സെപ്റ്റംബർ കേരളീയം മാസികയിൽ പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണത്തിന്മേലുള്ള പ്രതികരണം - കേരളീയം  2013 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് . സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണം അനുബന്ധമായി ചേർത്തിരിക്കുന്നു )

കേരളത്തിലെ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി എന്ന വിഷയം എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന ഒരു കാലമാണിത്. പല ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഒക്കെ മുൻകയ്യിൽ കേരളത്തിലെ ജനകീയ സമരങ്ങളുടെ ഒരു പൊതു പ്ലാറ്റ്ഫൊം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്,ഇപ്പോഴും സജീവമായി നടക്കുന്നു.പക്ഷെ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഈ ശ്രമങ്ങളൊന്നും വിജയിച്ചതായി കണ്ടിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരളീയം 2013 സെപ്തംബർ ലക്കം പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സി.ആർ.നീലകണ്‌ഠനുമായി നടത്തിയ ദീർഘ സംഭാഷണം പ്രസക്തമാകുന്നത്.കേരളത്തിൽ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ ഒക്കെ ഇടപെടുന്ന ഒരാളെന്ന നിലയിൽ,വെറും ഇടപെടലല്ല,അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ സമരങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന ഒരാളെന്ന നിലയിൽ നീലകണ്‌ഠൻറെ   അഭിപ്രായങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ആദ്യം തന്നെ എന്താണ് "ജനകീയ സമരം" എന്ന പേരു കൊണ്ട് അർത്ഥമാക്കുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്.അഭിമുഖത്തിൽ ഒരിടത്തും ഇത് വ്യക്തമാക്കപെടുന്നില്ല എന്ന ന്യൂനത നിലനിൽക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ജനകീയ സമരങ്ങളുടെ പൊതുരാഷ്ട്രീയ നിർമ്മിതിയെ അമൂർത്തമായ ഒരു സങ്കൽപ്പമായി സൗകര്യപൂർവ്വം വ്യാഖ്യാനിക്കാൻ നീലകണ്‌ഠനു കഴിയുന്നു.

കേരളജനതക്ക് മറ്റേതൊരു സമൂഹത്തെയും പോലെ സുദീർഘമായ ഒരു സമര ചരിത്രമുണ്ട്.എന്നാൽ 90 കളിൽ പുത്തൻ സാമ്പത്തിക നയത്തിന്റെ നടത്തിപ്പോടുകൂടികൂടിയാണ് ഇന്ന് ജനകീയ സമരങ്ങൾ എന്ന് നാം വിളിക്കുന്ന തരത്തിലുള്ള സമരങ്ങൾ വ്യാപകമാകുന്നത്.മുൻകാലങ്ങളിൽ നടന്നു വന്നിരുന്ന സമരങ്ങളിൽ നിന്നും  വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ മുൻകയ്യിൽ ഇന്ന് നടന്നുവരുന്ന സമരങ്ങളിൽ നിന്നും ഇത് വ്യത്യസ്തമാണ്.ഇന്നും രാഷ്ട്രീയ പാർടികളുടെ നേതൃത്വത്തിൽ ധാരാളം സമരങ്ങൾ നടക്കുന്നുണ്ട്,അവയിലെല്ലാം ജനങ്ങൾ പങ്കെടുക്കുന്നുമുണ്ടെങ്കിലും അവയെ നാം ജനകീയ സമരങ്ങൾ എന്ന വിവക്ഷയിൽ ഉൾപ്പെടുത്താറില്ല.ഏതെങ്കിലും പ്രാദേശികമായ പ്രശ്നങ്ങളിലോ,പ്രത്യേകമായ വിഷയത്തിലൊ ഊന്നി കക്ഷി രാഷ്ട്രീയ ഭേദമെന്യേ, വിഷയാധിഷ്ഠിതമായി,സ്വമേധയ സംഘടിക്കപ്പെട്ട ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ നേതൃത്വത്തിൽ/ മുൻകയ്യിൽ നടക്കുന്ന സമരങ്ങളെയാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ജനകീയ സമരങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നതെന്നു സാമാന്യമായി പറയാം.

ഇത്തരം സംഘാടനത്തിന്റെ പ്രകടമായ പ്രത്യേകത, സമരത്തിൽ കേരളത്തിലെ ഇന്നത്തെ ഭരണ-പ്രതിപക്ഷ മുന്നണികളിലായി അണിനിരന്നിട്ടുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ (അവയെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെന്നാണ് നാം വിശേഷിപ്പിക്കാറ്.പക്ഷെ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന അജണ്ട ഇവക്കൊന്നും ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പിലൂടെ അധികാരം കയ്യാളുക എന്ന മിനിമം അജണ്ടയിലൂന്നി  മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്നവയെന്ന നിലയിൽ അവയെ അധികാര വ്യവസ്ഥയുടെ ഭാഗമായ വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ എന്ന് വിളിക്കുകയാണ്‌ ഉചിതമെന്ന് തോന്നുന്നു.)അഭാവമാണ്.ഈ അഭാവം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.   
കാരണം ഇന്ന് നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളുടെ ഉറവിടമെന്നു പറയുന്നത് ഇതേ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും അവ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളും എല്ലാം ചേർന്ന് സംരക്ഷിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൂലധന കേന്ദ്രിതമായ,സാമൂഹികമായ അസമത്വത്തിലും അനീതിയിലും ഊന്നിയ, പരിസ്ഥിതി വിനാശകാരണങ്ങളായ,രാഷ്ട്രീയ-സാമ്പത്തിക-വികസന-സാമൂഹ്യ നയങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ നിലനിൽക്കുന്ന അധികാര വ്യവസ്ഥയെയും (വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ ഉൾപ്പടെ) വ്യവസ്ഥയുടെ ചലനനിയമങ്ങളെയും നിരാകരിക്കുന്നതും എതിർക്കുന്നതുമായ ഒരു തലം കൂടിയുണ്ട്. എന്നാൽ ജനകീയ                 സമരങ്ങളുടെ ഈ നിരാകരണത്തിന്റെ വശത്തെ മറച്ചു വച്ചുകൊണ്ടാണ് നീലകണ്ഠൻ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയത്തെ കുറിച്ച്  സംസാരിക്കുന്നത്.


     
    
വ്യവസ്ഥയോടും,അധികാരഘടനയോടുമുള്ള ഈ നിരാകരനത്തിന്റെ വശം പക്ഷെ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ രാഷ്ട്രീയബോധമായി പരിവർത്തനപ്പെടുകയോ സ്വാംശീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.നീലകണ്‌ഠനെ പോലുള്ളവർ നിരാകരണത്തിന്റെ ഈ വശത്തെ പൂർണമായും അവഗണിക്കുകയും ജനകീയ സമരങ്ങളുടെ സത്തയിൽ നിന്നും ചോർത്തികളയുകയും സമരങ്ങൾക്ക്    കാരണമായ വ്യവസ്ഥയോടും  അധികാരഘടനയോടും ജനകീയ സമരങ്ങളെ കൂട്ടികെട്ടുകയുമാണ് ചെയ്യുന്നത്.ജനകീയ സമരങ്ങൾ വ്യവസ്ഥാവല്ക്കരിക്കപ്പെടുക എന്ന ദുരവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  

അഭിമുഖത്തിൽ ഒരിടത്ത്,പ്രാദേശിക ഘടകങ്ങൾ പലപ്പോഴും സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നതായാണ് അനുഭവം എന്ന് അദ്ദേഹം പറയന്നു.മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് സമരവും പൊതു സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് ജനകീയ സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നത് എന്നാണ്.സമരത്തെ പൊതുസമൂഹത്തിൽ നിന്ന് അടർത്തിമാറ്റുന്ന സമീപനം അദ്ദേഹം അഭിമുഖത്തിലുടനീളം തുടരുന്നുണ്ട്."തദ്ദേശീയ സമൂഹത്തിനു ആ പ്രശ്നവുമായുള്ള കാര്യകാരണ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും പുറത്തുനിന്നെത്തുന്നവരുടെ ഇടപെടലിന്റെ യുക്തി.ഈ പൊരുത്തകേടാണ് പലപ്പോഴും 'ഹൈജാക്ക്'എന്നപേരിൽ  തെറ്റായി  വ്യാഖ്യാനിക്കപെടാറുള്ളത്.ഞാൻ പല സമരത്തിലും ഇടപെടുമ്പോഴും ഈ വൈരുദ്ധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്."..എന്ന് നീലകണ്ഠൻ പറഞ്ഞുവെക്കുമ്പോൾ അതിൽ,കാതികൂടത്തു ജൂലൈ 21 നു നടന്ന ലാത്തിച്ചാർജിനു കാരണം പുറത്തുനിന്നെത്തിയവരാണെന്ന വി.ഡി.സതീശന്റെയും ടി.എൻ.പ്രതാപന്റെയും ഭരണകൂടത്തിന്റെയും വ്യാഖ്യാനങ്ങളുടെ പ്രതിധ്വനിയാണ് മുഴങ്ങുന്നത്.      



വാസ്തവത്തിൽ നീലകണ്ഠൻ അഭിപ്രായപ്പെടുന്നതുപോലെ ജനകീയ സമരങ്ങളും പൊതുസമൂഹവും തമ്മിൽ ഏകോപനത്തിനു തടസ്സമാകുന്ന തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഒന്നും തന്നെയില്ല.ഇവിടെ നമ്മൾ കാണേണ്ടതും നീലകണ്ഠൻ കാണാത്തതോ കണ്ടിട്ടും കണാതിരിക്കുന്നതോ   ആയ വസ്തുത കേരളീയ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന പൊതുവായ ഭരണകൂട നയങ്ങളും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളും ഒരു പ്രത്യേക പ്രദേശത്തെയോ ഒരു പ്രത്യേക ജനവിഭാഗത്തെയോ പ്രത്യക്ഷത്തിൽ ദോഷകരമായി ബാധിക്കുമ്പോൾ ആണ് ജനകീയ സമരങ്ങൾ രൂപപ്പെടുന്നത് എന്നാണു.എന്നാൽ ഒരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കുമ്പോൾ തന്നെ സമൂഹത്തിൽ ഇതേ നയങ്ങളുടെ ഗുണഭോക്താക്കളായ മറ്റൊരു വിഭാഗവും ജനങ്ങൾക്കിടയിൽ ഉണ്ടാവാം.എന്നാൽ അന്തിമ വിശകലനത്തിൽ അവരും ഇതേ ഭരണകൂട നയങ്ങളുടെയും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളുടെയും ഇരകളാക്കി മാറ്റപ്പെടുന്നുണ്ടെന്നു കാണാൻ കഴിയും. ഉദാഹരണത്തിന് കാതികൂടത്തു പ്രവർത്തിക്കുന്ന നീറ്റ ജലാറ്റിൻ കമ്പനി നടത്തി വരുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരായ സമരമെടുക്കാം.മലിനീകരണത്തിന്റെ ഇരകളായ നാട്ടുകാരാണ് സമരത്തിൽ അണിനിരക്കുന്നത്.കമ്പനി അടച്ചുപൂട്ടണമെന്ന മുദ്രാവാക്യം സമരസമിതി ഉയർത്തുമ്പോൾ കമ്പനി തൊഴിലാളികളെ  തൊഴിൽ  നഷ്ടത്തിന്റെ പേരിൽ സംഘടിപ്പിക്കാനും സമരത്തിനെതിരെ അണിനിരത്താനുമാണ് മാനേജ്മെന്റിന്റെ ഒത്താശയോടെ ട്രേഡ് യുണിയനുകൾ ശ്രമിക്കുന്നത്. വാസ്തവത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ പ്രശ്നത്തേക്കാൾ മൂലധനത്തിന്റെ ലാഭം ഇല്ലാതാകുന്നതാണ് കമ്പനി മാനേജുമെന്റിനെ വിഷമിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.സൂക്ഷ്മമായ വിശകലനത്തിൽ ഇവിടെ തൊഴിലാളികളും സമരക്കാരും തമ്മിൽ ശത്രുതാപരമാവേണ്ട ഒരു വൈരുദ്ധ്യമല്ല.നിറ്റ ജലാറ്റിൻ കമ്പനി അവിടത്തെ തൊഴിലാളിയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തു കൊണ്ടാണ് പ്രവർത്തിക്കുന്നത്.അതോടൊപ്പം തന്നെ കമ്പനി നടത്തുന്ന മലിനീകരണത്തിന്റെ ആദ്യ ഇരയും കമ്പനി തൊഴിലാളിയാണ്.ഈ വസ്തുത മനസ്സിലാക്കുകയും തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടത്തെ കൂടി അഭിസംബോധന    ചെയ്യുന്ന വിധം സമരത്തെ വികസിപ്പിക്കുകയും ചെയ്‌താൽ തൊഴിലാളികളുടെ പിന്തുണ കൂടി നേടിയെടുത്തുകൊണ്ട് സമരത്തെ ശക്തിപെടുത്താൻ കഴിയും.അതാണ്‌ ജനപക്ഷത്തു നിൽക്കുന്നവർ ചെയ്യേണ്ടതും . 

വല്ലാർപാടം പദ്ധതിയുമായി ബന്ധപ്പെട്ടും സമാനമായ ഉദാഹരണം കാണാൻ കഴിയും.കുടിയിറക്കപ്പെടുന്നവർ സമരരംഗത്തു വന്നപ്പോൾ പദ്ധതിയെ അനുകൂലിക്കുന്ന വിഭാഗവും ഈ പ്രദേശത്തു ഉണ്ടായിരുന്നു.പദ്ധതി നടപ്പാകുമ്പോൾ തങ്ങളുടെ സ്ഥലത്തിനു മാർക്കറ്റ്‌ വിലയിൽ ഉണ്ടാകുന്ന വർദ്ധനവും ആ പ്രദേശത്ത്‌ ഉണ്ടാവുന്ന വികസനവുമായിരുന്നു അവരെ പദ്ധതിയെ അനുകൂലിക്കാൻ പ്രേരിപ്പിച്ചത്. ഇവരിൽ വലിയൊരു വിഭാഗം മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചവരായിരുന്നു.എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം നശിപ്പിക്കുന്നതാണ് പിന്നീടു കണ്ടത്.ഈ പ്രശ്നം മുൻകൂട്ടി മനസ്സിലാക്കുകയും ഇടപെടുകയും ചെയ്തിരുന്നെങ്കിൽ സമരത്തിന്‌ അവരുടെ പിന്തുണകൂടി നേടിയെടുക്കാനാകുമായിരുന്നു.ഇപ്പോൾ മാത്രമാണ് വല്ലാർപാടം പദ്ധതി കൊണ്ടുവരുന്നതു വികസനമല്ല,തങ്ങൾ ജീവിതം കരുപ്പിടിപ്പിച്ച ആവാസ മേഖലയിൽ നിന്നും പറിച്ചെറിയുന്ന ദുരന്തമാണെന്നു അവർ തിരിച്ചറിയുന്നത്.എന്നാൽ ഇത്തരം വൈരുദ്ധ്യങ്ങളെ പരിഹരിച്ച് ഏകോപിപ്പിക്കുന്നതിനുള്ള രാഷ്ട്രീയാവബോധത്തിന്റെ ഇല്ലായ്മയാണ് നീലകണ്‌ഠനെ പോലുള്ളവരുടെ കൈമുതൽ.അതുകൊണ്ട് തന്നെയാണ്,ഇടനിലക്കാരൻ എന്ന നിലയിൽ  അദ്ദേഹത്തെ ഭരണകൂടത്തിനു സ്വീകാര്യനാക്കി തീർക്കുന്നതും.
   
അഭിമുഖത്തിൽ അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ ജനകീയ സമരങ്ങളുടെ ഭൂമികയിൽ തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്."പ്രശ്നം താത്കാലികമായെങ്കിലും പരിഹരിക്കപ്പെടുക എന്നതായിരിക്കും അവർക്ക്  പ്രധാനം.അതുകൊണ്ട് അധികാരം കയ്യിലുള്ള,തീരുമാനമെടുക്കാൻ ബാധ്യസ്ഥരായ സംവിധാനങ്ങളോട് ജനകീയ സമരങ്ങൾക്ക് നിരന്തരം സംഭാഷണം നടത്തേണ്ടി വരുന്നു. ചില ഒത്തുതീർപ്പുകളുണ്ടാക്കാൻ വേണ്ടിയാണ് സമരങ്ങളെല്ലാം തുടങ്ങിയിട്ടുള്ളത് എന്നു  അദ്ദേഹം പറയുന്നു. മറ്റൊരിടത്ത് വീണ്ടും ഇതേ കാര്യം അദ്ദേഹം ഇങ്ങനെ ആവർത്തിക്കുന്നു. "ഭരണസ്ഥാപനങ്ങളും കോടതികളും എല്ലാം എതിരാകുമ്പോഴാണ് അതിജീവനത്തിൻറെ ഒത്തുതീർപ്പുകൾക്ക് പലരും സജ്ജരാകുന്നത്."ജനകീയ സമരങ്ങൾ അതിജീവനത്തിനായുള്ള ഒത്തുതീർപ്പുകൾക്ക് വേണ്ടിയാണ് ഉയർന്നു വരുന്നത് എന്നാണു ഫലത്തിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്.ഇവിടെ ഉയര്ന്നുവരുന്ന ചോദ്യം,ജനകീയ സമരങ്ങൾക്ക് ആധാരമായ,നിലനിൽക്കുന്ന അധികാരഘടനയോട് (കക്ഷി-രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ)നീലകണ്‌ഠനു എന്താണ് നിലപാട് എന്നതാണ്.ജനങ്ങൾ നിലനിൽക്കുന്ന അധികാരഘടനയോട് വിധേയപ്പെട്ടും,അത് ഔദാര്യമെന്ന മട്ടിൽ നീട്ടുന്ന പ്രശ്ന പരിഹാര കർമ്മങ്ങളിൽ തൃപ്തരായും താല്ക്കാലിക ആശ്വാസത്തിന് വേണ്ടി മാത്രം സംഘടിച്ചും ജീവിച്ചും മരിച്ചു പോകേണ്ട രാഷ്ട്രീയ ജീവികളും അവരുടെ സമരങ്ങൾ ഒട്ടും ചലനാത്മകമല്ലാത്തതും  പ്രാദേശികമായി മാത്രം നിലനിൽക്കുന്നവയുമാണ് എന്ന നിലപാടാണ് നീലകണ്‌ഠൻറെ അഭിപ്രായങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുക.

ഒരു പ്രത്യേക സമരം ആരാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചും നീലകണ്ഠൻ മുൻവിധികളോട്  കൂടിയാണ്(ഭരണ വർഗ്ഗങ്ങൾക്ക് തീർത്തും അനുയോജ്യമായ)  സംസാരിക്കുന്നത്. വല്ലാർപാടം ട്രാൻഷിപ്പ്മെൻറ് ടെർമിനലിനെതിരെയുള്ള സമരം മൂലമ്പിള്ളിക്കാർ നടത്തേണ്ടതല്ലെന്നും അതിനു ശേഷിയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ടെന്നുമുള്ള നീലകണ്‌ഠൻറെ അഭിപ്രായത്തിൽ നിഴലിക്കുന്നത് ഈ മുൻവിധിയാണ്.മൂലമ്പിള്ളിക്കാരുടെ രാഷ്ട്രിയ കർതൃത്ത്വത്തെയും ശേഷിയെയും താഴ്ത്തികെട്ടുന്നതും രക്ഷാകർതൃത്വ-മേൽക്കോയ്മ മനോഭാവത്തോടു കൂടിയതുമായ പ്രസ്താവനയാണിത്.ഇരകളാണ് സമരം ചെയ്യേണ്ടത് എന്ന അഭിപ്രായം മുൻപും പല അവസരങ്ങളിലും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.പ്രത്യേക പ്രശ്നങ്ങളാൽ നേരിട്ട് ബാധിക്കപ്പെടുന്ന ആളുകളെയാണ് ഇര എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഒറ്റ നോട്ടത്തിൽ ഈ പ്രസ്താവം ശരിയാണെന്ന് തോന്നാമെങ്കിലും സമരങ്ങളെ ഒറ്റപ്പെടുത്തി പ്രാദേശികമായി നിലനിർത്തി  സമീപിക്കാൻ വേണ്ടിയുള്ള സൗകര്യം കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.   

നീലകണ്‌ഠൻറെ അഭിപ്രായം ഒന്നുകൂടി പരിശോധിക്കാം.സർക്കാർ ഒരു വൻകിട വികസന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നു കരുതുക. അതിൻറെ ഭാഗമായി ഒരു വിഭാഗം ആളുകളെ കുടിയിറക്കുന്നു.കുടിയിറക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം നീലകണ്‌ഠന്റെ  അഭിപ്രായമനുസരിച്ചാണെങ്കിൽ ന്യായമായ പുനരധിവാസത്തിനായി സമരം ചെയ്‌താൽ മതിയാകും. അത് സർക്കാർ അംഗീകരിക്കുന്നതോടെ അവരുടെ പ്രശ്നം തീരും. ഇനി ഇതേ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ അഭിപ്രായമുള്ളവർ  ആ വിഷയം ഉന്നയിച്ചു സമരം ചെയ്യുകയും നിലനിൽക്കുന്ന അധികാരഘടനയോട് നിരന്തരം സംഭാഷണത്തിൽ ഏർപ്പെടുകയും ഒടുവിൽ അതിജീവനത്തിനായുള്ള ഒത്തുതീർപ്പെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ ഉറപ്പുവരുത്താമെന്ന അധികാരികളുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയും വേണം. ഇതേ പദ്ധതി നമ്മുടെ സ്വാശ്രയത്വത്തെ തകർക്കുന്നതാണെങ്കിൽ ആ സമരം ഏറ്റെടുക്കേണ്ടത് വേറെ സംഘടനകളാണ്.കുടിയിറക്കപ്പെടുന്നവർക്കോ പരിസ്ഥിതി പ്രശ്നമുണ്ടായിരുന്നവർക്കോ അതിൽ കാര്യമൊന്നുമില്ല.ഇനി സമരം ആത്യന്തികമായി പരാജയപ്പെട്ടാൽ പിന്നെ അതിലെ പാളിച്ചകൾ തിരുത്തേണ്ടത് മറ്റു സമരങ്ങളിൽ ആണുതാനും.
സമരം ആരു  ചെയ്യണമെന്ന കാര്യത്തിലും നീലകണ്ഠൻ വിഭാഗീയവും ചലനാത്മകമല്ലാത്തതുമായ നിലപാടാണ് വയ്ക്കുന്നത് . കേരളത്തിൽ ഇന്ന് വേരുപിടിച്ചിട്ടുള്ള ഒരു ഭരണ വർഗ്ഗ ചിന്തയാണ് ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് കൊണ്ട് അദ്ദേഹം ആവർത്തിക്കുന്നത് . പ്രശ്നങ്ങൾക്ക് കാരണമായ അതേ വ്യവസ്ഥിതി മുന്നോട്ടു വയ്ക്കുന്ന ചട്ടകൂടിനകത്തു നിന്ന് കൊണ്ട് സമരം ചെയ്യണമെന്നാണ് അധികാര ഘടന ശഠിക്കുന്നത് . അതിനെ ശരി വയ്ക്കുന്ന തരത്തിൽ ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ നിലനില്ക്കുന്ന അധികാര വ്യവസ്ഥയോട് വിധേയപ്പെട്ടു മാത്രം നില്ക്കേണ്ട ഒന്നായി താഴ്ത്തി കെട്ടിക്കൊണ്ടാണ് നീലകണ്ഠൻ ഇപ്രകാരം ചെയ്യുന്നത് . അതുകൊണ്ടാണ് സമരം ചെയ്യുന്ന ആളുകളെകുറിച്ചുള്ള തരം തിരിവ് അദ്ദേഹം മുന്നോട്ടു വക്കുന്നത്

അഭിമുഖത്തിൽ പരാമർശിക്കപ്പെട്ട മറ്റൊരു പ്രധാന പ്രശ്നം ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാണ്.കക്ഷി രാഷ്ട്രീയത്തെയും അധികാര വ്യവസ്ഥയെയും നിരാകരിക്കുന്ന ഒരു നിലപാട് പ്രകടമായല്ലെങ്കിലും  തുടക്കം മുതൽ തന്നെ ജനകീയ സമരങ്ങളിൽ അടങ്ങിയിട്ടുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്നം അധികാരികളുമായുള്ള സംഭാഷണങ്ങളിലൂടെ,വ്യവസ്ഥാപിതമായ രീതികളിലൂടെ പരിഹരിക്കാനുള്ള താത്പര്യവും മിക്ക ജനകീയ സമരങ്ങളിലും അടങ്ങിയിട്ടുണ്ട്.അവയുടെ പ്രകടമായ വശം ഇതാണ്.ഈ വൈരുദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് നിലനിൽക്കുന്ന  ദുഷിച്ച കക്ഷി-രാഷ്ട്രീയത്തിനു വിരുദ്ധമായി,ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി ലക്ഷ്യം വെക്കുന്നവരുടെ മുന്നിലുള്ള ചോദ്യം.വ്യവസ്ഥാപിത രീതികളിലുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പല കാരണങ്ങൾ ഉണ്ട്. നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ തങ്ങളുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്ന സങ്കുചിത താത്പര്യം മുതൽ തീക്ഷ്ണമായ സമരത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയമായ ശേഷിയില്ലായ്മ്മയും വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃത മാവുമെന്ന ഭയവും വരെ അതിനു കാരണമായിട്ടുണ്ടു് . നിലനിൽക്കുന്ന പൊതു ബോധം അപ്രകാരമാണ് അവരെ രൂപപ്പെടുത്തിയിരിക്കുന്നത് . സമരത്തിൽ ഉറച്ചു നിന്ന് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും അങ്ങനെ തങ്ങളുടെ ജീവിതം തീരുമാനിക്കുന്നതിൽ നിഷ്ക്രിയമായി നില്ക്കാതെ സക്രിയമായ രാഷ്ട്രീയ ഇടപെടലിന് അവരെ പ്രാപ്തിപ്പെടുത്തിയും അവരുടെ സമരവും പൊതു സമൂഹത്തിലെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ചും സമരത്തിന്‌ പൊതു സമൂഹത്തിൻറെ പിന്തുണ നേടിയെടുത്തുമാണ് സാമൂഹ്യ പ്രവർത്തകർ ജനകീയ സമരങ്ങളിൽ ഇടപെടെണ്ടത് . അപ്പോൾ മാത്രമാണ് ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം സാധ്യമാവുകയുള്ളു . എന്നാൽ ഇവിടെ നീലകണ്‌ഠനെ പോലുള്ളവർ സമരങ്ങളെ  ഒറ്റ തിരിച്ചും പ്രാദേശിക വിഷയങ്ങളാക്കി ചുരുക്കിയും അധികാര സ്ഥാപനങ്ങളുടെയും സമരത്തിൻറെയും ഇടയ്ക്കു നിന്ന് കൊണ്ട് ഒത്തുതീർപ്പുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏത് അർത്ഥത്തിലും പൊതു രാഷ്ട്രീയ രൂപീകരണത്തിന് തടസ്സം നില്ക്കുന്നതും ജനകീയ സമരങ്ങളെ വ്യവസ്ഥയിലേക്കു മാമോദീസ മുക്കുന്നതുമായ ഏർപ്പാടാണിത്

രാഷ്ട്രീയ പാർട്ടികളുടെ അകത്തും അവ തമ്മിൽ തമ്മിലും ഉള്ള അധികാര കളികളുടെ ഭാഗമായുണ്ടാവുന്ന വൈരുദ്ധ്യങ്ങൾ കാരണമാണ് പലപ്പോഴും അധികാര പാർട്ടികളുടെ നേതാക്കന്മാരോ , പാർട്ടികൾ  തന്നെയോ ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്‌ . അങ്ങനെ വരുന്നവർ തങ്ങളുടെ കളികളിൽ ഉപയോഗിക്കാവുന്ന ഒരായുധം മാത്രമായിട്ടാണ് ജനകീയ സമരങ്ങളെ കാണുന്നത് എന്നത് വ്യക്തമാണ് . ഇവിടെ നമ്മൾ എന്ത് നിലപാട് സ്വീകരിക്കണം എന്നതാണ് ചോദ്യം . തീർച്ചയായും ജനകീയ സമരങ്ങൾക്ക്  നിങ്ങളുടെ പിന്തുണ വേണ്ടെന്നു പറയേണ്ടതില്ല . പക്ഷെ അവരുടെ പിന്തുണയെ ജാഗ്രതയോടെ കാണേണ്ടതുണ്ട് . ധൃതരാഷ്ട്രാലിംഗനമായി മാറുന്ന തരത്തിലുള്ള പിന്തുണ ജനകീയ സമരങ്ങളുടെ  പരിഹാരത്തിനോ , പൊതു രാഷ്ട്രീയ നിർമ്മിതിക്കൊ ഗുണകരമല്ല . തിരിച്ചു അധികാര ഘടനയെ പ്രതിസന്ധിയിലാക്കുന്നതിന് ഇത്തരം പിന്തുണകളെ ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത് . എന്നാൽ മുഖ്യ ധാര എൻട്രി (എന്ന് വച്ചാൽ വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃതരാവാതിരിക്കാൻ സമരം അടിച്ചമർത്തപ്പെടാതിരിക്കാനും അധികാര വ്യവസ്ഥയെ അലോസരപ്പെടുത്താതെ അതിജീവനത്തിനുള്ള ഒത്തു തീർപ്പുണ്ടാക്കാനുള്ള മുന്നുപാധി ) പ്രതീക്ഷിച്ചു കക്ഷി - രാഷ്ട്രീയ നേത്രുത്വത്തിന് നിരുപാധികമായി സ്വാഗതം ആശംസിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഒരിക്കലും ജനപക്ഷത്തിൻറെ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന നടപടിയല്ല . നീലകണ്‌ഠനു അത്തരം ഒരു നിലപാട് മുന്നോട്ടു വെക്കാനില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി . ബി. ഒ . ടി സമരത്തിന്‌ പിന്തുണയുമായി ബി. ജെ . പി . വരുമ്പോൾ കേന്ദ്രം ഭരിച്ചപ്പോൾ എടുത്ത ജനവിരുദ്ധ നിലപാടുകളെപ്പറ്റി അവരോടു ചോദിച്ചു മാറ്റി നിറുത്തേണ്ട കാര്യമില്ല എന്നദ്ദേഹം പറയുന്നു . പക്ഷെ ജനപക്ഷത്ത് നിൽക്കുന്നവർക്ക് അത്തരം പിന്തുണയിൽ സംതൃപ്തരാവാൻ കഴിയില്ല . ബി. ജെ. പി യുടെ നിലപാടുകളെ വിമർശിച്ചു കൊണ്ട് തന്നെയാണ് അവരുടെ പിന്തുണ സ്വീകരിക്കേണ്ടത് . അപ്പോൾ മാത്രമേ ബി. ജെ . പി . എന്ന രാഷ്രീയ പാർട്ടിയിൽ അണിനിരന്നിട്ടുള്ളവരെ രാഷ്ട്രീയമായി  ഉണർത്തി , അവരുടെ നേതൃത്വത്തെ ഉത്തരം പറയാൻ നിർബന്ധിതമാക്കുന്ന തരത്തിലുള്ള ഇടപെടലായി അത് മാറുകയുള്ളൂ . എന്നാൽ നിരുപാധിക പിന്തുണ കൊണ്ട് ഈ രാഷ്ട്രീയമായ ബോധ്യപ്പെടുത്തലാണ് നടക്കാതെ പോകുന്നത് .

ചുരുക്കത്തിൽ ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രീതികളിലൂടെ അധികാര ഘടനയോടും , കക്ഷി - രാഷ്ട്രീയ സംവിധാനത്തോടും നിരന്തരം സംഭാഷണത്തിലേർപ്പെടട്ടും (സംവാദം പോലുമല്ല) ഭരണ സ്ഥാപനങ്ങളിലൂടെയും കോടതികളിലൂടെയും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചു പരാജയപ്പെട്ടും അതിജീവനത്തിന്റെ ഒത്തുതീർപ്പുകളിലൂടെ പരിഹരിക്കേണ്ടവയാണ് എന്നാണ് നീലകണ്ഠൻ പറഞ്ഞു വക്കുന്നത് . ജനകീയ സമരങ്ങളെക്കുറിച്ച് ഒട്ടും ചലനാത്മകമല്ലാത്ത ഒരു ചിത്രമാണ് അദ്ദേഹം നമുക്ക് മുൻപിൽ വരച്ചിട്ടിട്ടുള്ളത്  . അതുകൊണ്ട് തന്നെ ജനകീയ സമരങ്ങൾ പ്രാദേശികവും , പ്രശ്നം പരിഹരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഊന്നിയവയാണെന്നും അദ്ദേഹം പറയുന്നു . തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിനെതിരെ അതിനുള്ള പരിഹാരത്തിനായി മാത്രം ബാധിക്കപ്പെടുന്നവർ ചെയ്യേണ്ട സമരങ്ങളായിട്ടാണ് ജനകീയ സമരങ്ങളെ അദ്ദേഹം കാണുന്നത് . ഒരു സമരത്തിലുണ്ടാവുന്ന പാളിച്ചകൾ അടുത്ത തവണ സമാന പ്രശ്നങ്ങൾക്കെതിരെ ഉണ്ടാകുന്ന സമരങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം കരുതുന്നു . ഒരു സമരവും ആത്യന്തികമായി വിജയമോ പരാജയമോ അല്ലെന്നും സമരം ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . തന്റെ പരിമിതികളെ  മറച്ചു വെക്കുന്നതിനും തന്റെ പ്രവൃത്തികളെ സിദ്ധാന്തവല്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് അദ്ദേഹം അഭിമുഖത്തിലുടനീളം നടത്തിയിട്ടുള്ളത് . ജനകീയ സമരങ്ങളെ ചലനാത്മകമായി കാണുന്നതിനോ , അധികാരഘടനയോടും , വ്യവസ്ഥിതിയോടുമുള്ള നിരാകരണത്തിന്റെ വശത്തെ ഉയർത്തിപ്പിടിക്കുന്നതിനോ , ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളും പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാണിച്ച് വിശാലമായ ഐക്യത്തിന്റെ തലം രൂപീകരിക്കുന്നതിനെക്കുറിച്ചോ നീലകണ്‌ഠന് അഭിപ്രായമില്ല . കേവല യുക്തിയെ ഉപയോഗിച്ചുകൊണ്ട് വ്യവസ്ഥയുടെ നാലതിരുകൾക്ക് ഉള്ളിൽ  നിന്നുകൊണ്ട് സമരം ചെയ്യുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ ആദർശ വൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് . വാസ്തവത്തിൽ ഇത് നീലകണ്‌ഠന്റെ പരിമിതി കൂടിയാണ് . വിമോചാനാത്മക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വതെ വിമോചനാത്മകമായി  രൂപപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിയുന്നില്ല .
ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ ഒരു അമൂർത്ത സങ്കൽപ്പമല്ല . വിവിധ ജനകീയ സമരങ്ങൾക്ക് കാരണമായ പ്രശ്നങ്ങളുടെയും കേരളീയ പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളുടെയും ദുരിതങ്ങളുടെയും എല്ലാം അടിസ്ഥാന കാരണം ഇന്നത്തെ അധികാര ഘടനയും , വ്യവസ്ഥിതിയും തന്നെയുമാണ് എന്ന തിരിച്ചറിവിൽ ഊന്നിക്കൊണ്ടുള്ള ശ്രമങ്ങളാണ് ആ ഐക്യം സാധ്യമാക്കുക . കാരണം പ്ലാച്ചിമടയിൽ കൊക്കോ കോളയെ കുടിയിരുത്തിയ അതേ വികസന - സാമ്പത്തിക - കാഴ്ചപ്പാടാണ് കാതികൂടത്ത് നിറ്റ  ജെലാറ്റിന്റെ പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കുന്നത് . അതേ മൂലധന താത്പര്യത്തിലൂന്നിയ പരിസ്ഥിതി വിരുദ്ധ  വികസന - സാമ്പത്തിക നയങ്ങളാണ് ലാലൂരും വിളപ്പിൽശാലയും ഉണ്ടാവാൻ കാരണമാകുന്നത് . ഇന്ന് കേരളത്തിലെ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ചെറു ഗ്രൂപ്പുകളും വ്യക്തികളും തമ്മിൽ തമ്മിലുള്ള രാഷ്ട്രീയം മുതൽ വ്യക്തിപരമായി വരെയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം (ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും പൊതു രാഷ്ട്രീയ നിർമ്മിതിക്ക് തടസ്സം നിൽക്കുന്നുണ്ട്  ) . ജനകീയ സമരങ്ങൾക്ക് കാരണമാകുന്ന ഈ പൊതു തലം ഐക്യപ്പെടലിനുള്ള സാധ്യത തുറന്നിടുന്നുണ്ട് . ഈ  പൊതു തലം ഉയർത്തിപ്പിടിച്ചുകൊണ്ടും ജനകീയ സമരങ്ങളുടെ പുതിയ സമര തന്ത്രങ്ങൾ ആവിഷ്കരിച്ചും വികസിപ്പിച്ചും കൊണ്ട് മാത്രമേ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി സാധ്യമാകൂ. തീർച്ചയായും അത് ശ്രമകരമായ ഒരു ദൗത്യമാണ്. പ്രായോഗികതയുടെ പേരിൽ നീലകണ്ഠൻ കയ്യൊഴിയുന്നതു ഈ ദൗത്യമാണ് . അത് തിരുത്താൻ അദ്ദേഹം തയ്യാറാവേണ്ടതുണ്ട്. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയാണ്‌ രാഷ്ട്രീയം എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്.

അനുബന്ധം 
കേരളീയം മാസിക പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായുള്ള ദീർഘ സംഭാഷണം
https://drive.google.com/file/d/0B5627bPCiIXRMHBMU3N0bC1xMlU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRMHg0ZFBucEVYX2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXROFZFSmRLZzRDVFU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRQUFHYWxVaGJMRmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRT2xoOTUxNFdaY2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRUndSN201V2dVSEk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRWlJHb2RtSFZIM0k/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRY015OEJrRS1HQmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRZlFITlUyVkVuSW8/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa0tpRGpzSWg1ZVk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa1h3d1ZHNVJDaWM/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRaXhoOGoxVy1vSms/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRclhBdHh4RXNsSDQ/edit?usp=sharing

Friday, 4 October 2013

വികസനവും പരിസ്ഥിതിയും :ഒരു മാർക്സിസ്റ്റ്‌ സമീപനം

2006 ൽ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ അവതരിപ്പിക്കപ്പെട്ട രേഖയാണിത്. കേട്ടപ്പോൾ താല്പര്യം തോന്നി ഒരു പകർപ്പ് വാങ്ങി കയ്യിൽ കരുതി. പരിസ്ഥിതി പ്രശ്നങ്ങൾ സജീവ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതിയെ സംബന്ധിച്ച മാർക്സിസ്റ്റ്‌ സമീപനത്തെക്കുറിച്ച് ഒരു പ്രാഥമിക ധാരണക്ക് ഇത് സഹായകരമാകുമെന്ന് കരുതുന്നതിനാൽ ഇത് പോസ്റ്റ്‌ ചെയ്യുന്നു - തുഷാർ 



പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുതുമയിലെങ്കിലും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ തന്നെ പരിസ്ഥിതി വിവാദങ്ങളായി ഇന്നും പുതുമയോടെ നിലനിൽക്കുന്നു.മനുഷ്യന്റെ  സാമൂഹ്യവികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ മനസിലാക്കികൊണ്ട് വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിനു പകരം മുതലാളിത്ത ഉത്പാദനവ്യവസ്ഥയുടെ ലാഭേച്ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകളാണ് ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ ഇത്ര തീക്ഷ്ണമാക്കിയിരിക്കുന്നത്.വികസനത്തിന് ഏകപക്ഷീയമായ ഊന്നൽ കൊടുക്കുന്ന കേവല വികസനമാതൃകകളാണിവയൊക്കെ.  ആഗോളവൽക്കരണത്തിന്റെ വർത്തമാനഘട്ടത്തിൽ,ഉത്‌പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ആഗോളവല്ക്കരണത്തോടൊപ്പം നടപ്പിലാക്കികൊണ്ടിരിക്കുന്നതോ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ മുഴുവൻ വികസന അജണ്ടകളുടെയും പൊതുസ്വഭാവം ഈ പറഞ്ഞ കേവല വികസനനയമാണ്.  വികസനമെന്നാൽ ദേശീയ ഉത്‌പാദനത്തിന്റെ(G.D.P) വർദ്ധനവാണെന്നും അതിനു മൂലധന നിക്ഷേപവും വ്യവസായവൽക്കരണവും അതുവഴിയുണ്ടാവുന്ന തൊഴിൽസാധ്യതയും ഒഴിച്ചുകൂടാനാവാത്തതെന്നുമാണ് ബൂർഷ്വാ സാമ്പത്തികയുക്തി.വ്യാപകമായ തൊഴിലില്ലായ്മ ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെയും അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെയും ഒരുപോലെ ഈ കാഴ്ച്ചപ്പാടിലേക്ക് ആകർഷിക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നു.ചുരുക്കത്തിൽ,വികസനത്തിന്റെ ബൂർഷ്വാകാഴ്ച്ചപ്പാട് സമൂഹത്തിൽ പ്രബലമാക്കിയെടുക്കാൻ കക്ഷി രാഷ്ട്രീയഭേദമെന്യേ  എല്ലാ ഭരണവർഗ്ഗ പാർടികൾക്കും കഴിയുന്നുണ്ട്.ഇത്തരം വികസനപദ്ധതികളുമായി ബന്ധപ്പെട്ട് ആരെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുന്നയിച്ചാൽ അവരെയെല്ലാം വികസനവിരുദ്ധരായും  സാമൂഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപെടുത്താൻ ഭരണകൂടത്തിനു യഥെഷ്ടം കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്.സൈലന്റ്റ്‌വാലി,പാത്രകടവ് പദ്ധതി,നദീജല മലിനീകരണം, കണ്ടൽക്കാട്  നശിപ്പിക്കൽ,കരിമണൽ ഘനനം,നദീജല കച്ചവടം,എക്സ്പ്രെസ്സ് ഹൈവേ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന പാരിസ്ഥിതിക ചർച്ചയെ ഒരുപരിധിവരെ ഒതുക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നത് ഇതുകൊണ്ടാണ്.പലപ്പോഴും ജനകീയ ചെറുത്തുനിൽപ്പിന്റെ ഫലമായിട്ടാണ് ചില വിവാദ പദ്ധതികളെങ്കിലും ഉപേക്ഷിക്കാൻ ഭരണകൂടം തയ്യാറായിട്ടുള്ളത്‌.. അതേസമയം,പെപ്സി/ കോള കമ്പനികൾ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ സമരമുണ്ടായപ്പോഴും പണ്ട് മാവൂരിലെ ഗ്വാളിയോർ റയോണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റെയും തൊഴിലിന്റെയും പേരിൽ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാൻ ഭരണവർഗ്ഗശ്രമങ്ങളുണ്ടാവുകയും അതിലവർ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.    അതിനെയും മറികടക്കുന്ന തരത്തിൽ ജനകീയ ചെറുത്തുനിൽപ്പുണ്ടായപ്പോൾ മാത്രമാണ് കാര്യങ്ങൾക്കു മാറ്റമുണ്ടായത്. ഇവിടുത്തെ ഇടതുപാർടികളുടെ മുൻകയ്യിൽ പണ്ട് ഗ്വാളിയോർ റയോണ്‍സും പിന്നീടു പെപ്സിയും  കൊക്കോകോളയും കേരളത്തിൽ എത്തിയത് നേരത്തെ പറഞ്ഞ അതേ വികസനനയത്തിന്റെ പിൻബലത്തിലാണ്.കഴിഞ്ഞ കോണ്‍ഗ്രസ് സർക്കാരിന്റെകാലത്ത് കടൽതീരത്തു പാഴായി കിടക്കുന്നതായി അവർക്കു തോന്നിയ കരിമണലും,കടലിലേക്ക്‌  ഒഴുകിപോയി പാഴാവുന്നതായി അവർ കണ്ടെത്തിയ പെരിയാറിലെ വെള്ളവും വിറ്റു മൂലധന സമാഹരണം നടത്താൻ പദ്ധതിയിട്ടതും വികസനത്തിന്റെ മുൻപറഞ്ഞ യുക്തിയെ ആധാരമാക്കിയായിരുന്നു.ഇത്തരം പ്രശ്നങ്ങളിൽ അന്ന് ഇടപെട്ടതുകൊണ്ട് ഇന്നത്തെ മുഖ്യമന്ത്രി അന്ന് വികസനവിരുദ്ധനായിവരെ ചിത്രീകരിക്കപ്പെട്ടു.(ഒരുപക്ഷെ ഇടതു പാർടിയിൽ അച്ചുതാനന്ദനു മാത്രമേ അത്തരമൊരു നിലപാടുണ്ടായിരിക്കു.)ഇനി,മുഖ്യമന്ത്രി അച്ചുതാനന്ദൻ  എന്തൊക്കെ വിൽക്കുമെന്നൊ വ്യവസായവല്ക്കരണത്തിന്റെ പേരില് ആരെയൊക്കെ കുടിയിരുത്തുമെന്നോ ഒരുപക്ഷെ അദ്ദേഹത്തിനു പോലും നിശ്ചയമുണ്ടാവില്ല.കാരണം,നടപ്പിലാക്കപ്പെടുന്നത് മൂലധന നിക്ഷേപം സമം ദേശീയോത്പാദന വർദ്ധനവ് സമം വികസനം എന്ന ബൂർഷ്വാ വികസന കാഴ്ച്ചപ്പാടാണ്.ഇതിനെ ചോദ്യം ചെയ്യുന്ന ആരെയും എപ്പോഴും വികസനവിരുദ്ധരായി ചിത്രീകരിക്കാൻ എളുപ്പമാണ്.    

         ഇത്തരത്തിൽ,വികസനത്തിന്റെ ഒരുപക്ഷവും അതിനു വിരുദ്ധരായ പരിസ്ഥിതിവാദികളുടെ മറുപക്ഷവുമെന്നവിധത്തിൽ രണ്ടു ദ്വന്ദങ്ങളുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കികൊല്ലാൻ മുതലാളിത്ത / സാമ്രാജ്യത്വ ശക്തികൾക്കും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന വിവിധ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾക്കും കഴിയുന്നു.വികസനത്തിന്റെ പാരിസ്ഥിതിക വിമർശനത്തിനെതിരെ ഭരണകൂടത്തോടൊപ്പം മൂലധന ശക്തികൾ പ്രത്യേകിച്ചും ആഗോള മൂലധന കുത്തകകൾ കൂടി രംഗത്തു വന്നതോടെ,മൊത്തം ചർച്ചയെയും വഴിതിരിച്ചുവിടാൻ അവർക്കു കഴിയുന്നുണ്ട്.ആഗോളതാപനം കേവലം ഒരു മിത്താണെന്നും അതിനൊരു ശാസ്ത്രീയ തെളിവുമില്ലെന്നും,അന്തരീക്ഷത്തിൽ കാർബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് വൃക്ഷങ്ങളുടെ വളർച്ചക്ക് നല്ലതാണെന്നും ഇവ്വിധത്തിൽ നടക്കുന്ന ഗവേഷണങ്ങളെയൊക്കെ അപലപിച്ചൊതുക്കുന്നതുകൊണ്ടാണ് സത്യം പുറത്തുവരാത്തതെന്നും മറ്റുമുള്ള പ്രചാരണമാണ് ഇന്ന്  അമേരിക്കയിൽ നടക്കുന്നത്.         ഇതിനെല്ലാം ശാസ്ത്രീയ തെളിവുകളുണ്ടെന്നു വരെ പ്രചരിപ്പിക്കപ്പെടുന്നു.ഈ പ്രചാരണത്തിനു പണം മുടക്കുന്നതോ എക്സ്സോണ്‍ മൊബിൽ,ജനറൽ മോട്ടോഴ്സ്,തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളും അവരുടെ സംഘടനയായ വെസ്റ്റെണ്‍ ഫ്യുവൽസ് അസോസിയേഷനും മറ്റുമാണ്.ഇത്തരം പ്രചാരണത്തിനായി എഴുതപ്പെട്ട 'ദി സാത്താനിക്ക് ഗ്യാസ്സെസ് ','ഗ്ലോബൽ വാമിംഗ് ആൻഡ്‌ അദർ ഏകോ മിത്ത്സ് 'തുടങ്ങിയ പുസ്തകങ്ങൾ വ്യാപകമായി ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.സാമ്രാജ്യത്വ കേന്ദ്രങ്ങളിൽ നിന്നുള്ള ഇത്തരം ഇടപെടലുകളുടെ തുടർച്ചയായി വിവിധ രാജ്യങ്ങളിലും ഭരണവർഗ്ഗ ശാസ്ത്രജ്ഞന്മാരുടെ പിൻബലത്തിൽ സമാന പ്രചാരണങ്ങൾ നടത്താൻ ഭരണവർഗ്ഗങ്ങൾക്ക് എളുപ്പത്തിൽ കഴിയും.ഇതൊക്കെ,ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത കോടിക്കണക്കിനു ജനങ്ങൾക്കിടയിലും എന്തിന് ബുദ്ധിജീവികൾക്കിടയിൽ പോലും പരിസ്ഥിതിവാദ സംബന്ധമായി സംശയങ്ങളുണ്ടാക്കാനും നിലവിലുള്ള പരിസ്ഥിതി സംവാദത്തിന്റെ മുനയോടിക്കാനും കഴിയും.ഇതിനെ നേരിടാൻ മുതലാളിത്ത ഉത്പാദന വ്യവസ്ഥയും പരിസ്ഥിതി നാശവും തമ്മിലുള്ള ബന്ധത്തെയും മനുഷ്യനും സമൂഹവും പ്രകൃതിയും തമ്മിലും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെയും സമഗ്രമായി മനസിലാക്കികൊണ്ടുള്ള വിമർശനത്തിനു മാത്രമേ കഴിയു.ഇത്തരമൊരു സമഗ്ര സമീപനം മർക്സിസത്തിനു മാത്രമേ മുന്നോട്ടു വെക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാ നിലയ്ക്ക് പരിസ്ഥിതി പ്രശ്നത്തിന്റെ മാർക്സിസ്റ്റ്‌ സമീപനം എന്താണെന്നു മനസിലാക്കേണ്ടതു, മനുഷ്യ വംശത്തിന്റെ നിലനിൽപ്പിനെ പറ്റി ആകാംഷയുള്ള ഏതൊരാളിന്റെയും കടമയാണ്.

പരിസ്ഥിതിയും മാർക്സിസവും

     പരിസ്ഥിതി സംവാദങ്ങളിൽ മാർക്സിനും മാർക്സിസത്തിനും കമ്മ്യൂണിസത്തിനുമെതിരെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളാണ് ഉണ്ടാവുന്നത്. മാർക്സ് തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങളിൽ ഏകപക്ഷീയമായി ഊന്നി; മാർക്സ് പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; മാർക്സിസം വർഗ്ഗസമര സിദ്ധാന്തമായിരിക്കെ പരിസ്ഥിതിപോലുള്ള വർഗ്ഗേതര പ്രശ്നങ്ങളിൽ മാർക്സിസത്തിന് ഉത്തരമില്ല; കമ്മ്യൂണിസം നടപ്പിലാക്കണമെങ്കിൽ അതിരില്ലാത്ത പ്രകൃതി ചൂഷണം നടത്തിയേ മതിയാകൂ; പ്രകൃതി വിഭവങ്ങളുടെ അനന്തമായ സമൃദ്ധിയെ മുൻവിധിയാക്കിയാണ് മാർക്സ് കമ്മ്യൂണിസ്റ്റ് ലോകത്തെ വിഭാവന ചെയ്തത്;  മാർക്സിസം ഉല്പാദന ശക്തികളുടെ വികാസത്തിലൂന്നുന്നതിനാൽ സാങ്കേതിക വിദ്യയ്ക്ക് അത് ആവശ്യമില്ലാത്ത ഊന്നൽ കൊടുക്കുന്നു, ഇത് രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കും ഇങ്ങനെ പോകുന്നു ഈ വിമർശനങ്ങൾ. ഇതിൽ നിന്നും വ്യത്യസ്തമായി, ശാസ്ത്രത്തിന്റെയും പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെയും ചുവടുപിടിച്ചാണ് മാർക്സിസം വികസിച്ചതെന്നും ഇവ രണ്ടും തന്നെയാണ് ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് നിദാനമെന്നും അതിനാൽ മാർക്സിസത്തിന് ചില മിനുക്കുപണികളാവശ്യമുണ്ടെന്ന മറ്റൊരു വിമർശനവുമുണ്ട്.  ഇതിൽ പല വിമർശനങ്ങളും അടിസ്ഥാനമില്ലാത്തവയും കഴമ്പില്ലാത്തവയുമാണെങ്കിലും മാർക്സിസത്തെയും അതിന്റെ വിപ്ലവപരമായ അന്തസത്തയെയുംപറ്റി സംശയങ്ങളുണ്ടാക്കാൻ ഇവയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ പരിശോധിക്കപ്പെടേണ്ടവയാണ്.

           മാർക്സിസം അമൂർത്ത സങ്കല്പനങ്ങളുടെ സിദ്ധാന്തമോ കാലാതീത പ്രവചനങ്ങളുടെ ഒരു ഭണ്ടാരമോ അല്ല. ആ അർത്ഥത്തിൽ മാർക്സ് ഒരു പ്രവാചകനുമല്ല. മാർക്സിസം യഥാർത്ഥത്തിൽ മാറ്റിത്തീർക്കലിന്റെ സിദ്ധാന്തമാണ്‌. മനുഷ്യ സമൂഹത്തെ അതിന്റെ നിലവിലുള്ള അവസ്ഥയിൽനിന്നും മാറ്റിത്തീർക്കുന്ന സിദ്ധാന്തം. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത് , "തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. നമ്മുടെ മുമ്പിലുള്ള കടമ ലോകത്തെ മാറ്റിത്തീർക്കുക എന്നതാണ്" എന്ന്. ഈ മാറ്റിത്തീർക്കലിന് നിലവിലുള്ളതെന്തെന്നും അതിൽ അടിസ്ഥാനപരവും മുഖ്യവുമായതെന്തെന്നും തിരിച്ചറിയുന്നതാണ് നിർണ്ണായകം. ഈ തിരിച്ചറിവിലേക്ക് നയിച്ച സൈദ്ധാന്തികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളുടെ സങ്കലനമാണ് യഥാർത്ഥത്തിൽ മാർക്സിസം. " തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്'' എന്ന് മാർക്സ് പ്രഖ്യാപിക്കുമ്പോൾ അതിലെ 'ഇതുവരെ'യ്ക്ക് അടിവരയിട്ടുവേണം നാം മനസിലാക്കാൻ. തത്ത്വചിന്തയുടെയും, ശാസ്ത്രത്തിന്റെയും, സാമ്പത്തികരംഗത്തെയും, രാഷ്ട്രീയത്തിന്റെയും, കലയുടെയും, സംസ്കാരത്തിന്റെയും എന്നുവേണ്ട അന്നത്തെ സമൂർത്ത പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ തങ്ങളാൽ കഴിയുന്ന സമസ്ഥ മേഖലകളിലെയും നാളിതുവരെ നടന്ന അന്വേഷണങ്ങളെ മാർക്സും എംഗൽസും കൂടി നിശിത വിമർശനത്തിനു വിധേയമാക്കിയിട്ടാണ് ഫ്യൊയർബാഹ് തിസീസിൽ 'ഇതുവരെ' എന്ന പ്രയോഗം മാർക്സ് നടത്തുന്നത്. വിവരങ്ങളുടെ ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത് നിന്നുകൊണ്ട്, ഇന്ന് ലഭ്യമായിരിക്കുന്ന അപാരമായ വിവരങ്ങളുടെ വെളിച്ചത്തിൽ മാർക്സിന്റെ ഈ പ്രഖ്യാപനത്തെ പരിശോധിച്ചാൽ അത് ശരിയായിരുന്നു എന്ന് കാണാം.  മാർക്സിസത്തിന്റെ അന്ത:സത്ത വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. മനുഷ്യന്റെയും മനുഷ്യ സമൂഹത്തിന്റെയും മുഴുവൻ ജീവജാലങ്ങളുടെയും പ്രകൃതിയുടെതന്നെയും മാറ്റങ്ങളുടെ ഉറവിടം വൈരുദ്ധ്യങ്ങളുടെ സംഘട്ടനമാണെന്നും എല്ലാ മാറ്റങ്ങളും  വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളുടേതായ പ്രക്രിയകളിലൂടെയുമാണെന്നാണ് മാർക്സ് കണ്ടെത്തിയത്. ഇതാണ് മാർക്സിസത്തെ ഒരു സമഗ്ര സിദ്ധാന്തമാക്കുന്നതും അതിനെ സയൻസിന്റെ തലത്തിലേക്ക് ഉയർത്തുന്നതും. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ വിശകലനത്തിനുള്ള ആയുധമാക്കിക്കൊണ്ടാണ് മാർക്സും എംഗൽസും മുതലാളിത്ത ഉല്പാദന വ്യവസ്ഥയെയും അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന നാശങ്ങളെയുമൊക്കെ അന്ന് വിലയിരുത്തിയത്.

       പ്രകൃതിയും ജീവജാലങ്ങളും തമ്മിൽ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നു. ഒരുവശത്ത് ജീവജാലങ്ങളുടെ നിലനില്പിന്റേതായ ആവശ്യകതകളും മറുവശത്ത് ഈ ആവശ്യങ്ങളെ നിറവേറ്റാൻ പറ്റാത്ത വിധത്തിൽ പ്രകൃതിയിലെ വിഭവങ്ങളുടെ ദാരിദ്ര്യവും. ഈ വൈരുദ്ധ്യം ജീവജാലങ്ങളെ നിലനില്പിനുവേണ്ടിയുള്ള  സമരത്തിലേക്ക് നയിക്കുന്നു; യോഗ്യമായവ നിലനിൽക്കുന്നു അല്ലാത്തവ നശിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാന പ്രക്രിയയായി ഡാർവിൻ വിശദീകരിച്ചത് ഇതിനെയാണ്. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിലനിൽക്കുമ്പോൾ മനുഷ്യൻ  മാത്രമാണ് പ്രകൃതിയിൽ ഇടപെട്ടുകൊണ്ട് അതിനെ തനിക്കനുകൂലമാക്കിത്തീർത്തുകൊണ്ട് നിലനിൽക്കുന്നത്. പ്രകൃതിയിലുള്ള ഈ ഇടപെടൽ മനുഷ്യൻ അദ്ധ്വാനത്തിലൂടെയാണ് നടത്തുന്നത്. മറ്റ് ജീവികളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്ന ഈ അദ്ധ്വാനം മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട നാൾ മുതൽ തന്നെ പ്രകൃതിയെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതായത് മനുഷ്യന്റെ വരവിന് ശേഷം പ്രകൃതി ഒരിക്കലും അതുവരെ ഉണ്ടായിരുന്ന പ്രകൃതി ആയിരുന്നിട്ടില്ല. അതുകൊണ്ട് തന്നെ 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന തരത്തിൽ കേവല പരിസ്ഥിതിവാദികൾ നടത്തുന്ന ആഹ്വാനം വിഡ്ഢികളുടെ സ്വർഗ്ഗത്തേക്കുള്ള യാത്രയല്ലാതെ മറ്റൊന്നുമായിരിക്കില്ല.
      
         മാർക്സ് അദ്ധ്വാനത്തെ വിശദീകരിച്ചത് 'പ്രകൃതിയാൽ ചുമത്തപ്പെട്ട മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ (metabolic) പ്രക്രിയയുടെ ഉപാധിയായിട്ടാണ്. മനുഷ്യന് പ്രകൃതിയിൽ നിലനിൽക്കുന്നതിനുള്ള പ്രകൃതിദത്തമായ ഉപാധിയാണ് അദ്ധ്വാനം. മാർക്സ് പറയുന്നു- "ഒന്നാമതായി, അദ്ധ്വാനം എന്നത്, മനുഷ്യൻ അവന്റെ പ്രവൃത്തിയിലൂടെ, അവനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ ഇടപെടുകയും അതിനെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഒരു പ്രക്രിയയാണ്.  അവൻ പ്രകൃതിയിലെ വസ്തുക്കളെ ഒരു പ്രകൃതിശക്തി എന്ന നിലയ്ക്ക് നേരിടുന്നു. അവൻ സ്വന്തം ആവശ്യങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ പ്രകൃതിയിലെ വസ്തുക്കളെ കയ്യടക്കുന്നതിനായി, തന്റെ ശരീരത്തിലുള്ള, കയ്യിലും കാലിലും തലയിലുമുള്ള, പ്രകൃതിശക്തിയെ ചലനാത്മകമാക്കുന്നു. ഈ നീക്കത്തിലൂടെ, അവൻ ബാഹ്യപ്രകൃതിയിൽ പ്രവർത്തിക്കുകയും അതിനെ മാറ്റിത്തീർക്കുകയും അതുവഴി സ്വയം മാറിത്തീരുകയും ചെയ്യുന്നു. അദ്ധ്വാനമെന്നത്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയുടെ സാർവത്രികമായ ഉപാധിയാണ്, മനുഷ്യന്റെ എന്നെന്നെക്കുമുള്ള നിലനില്പിനുവേണ്ടി പ്രകൃതിയാൽ ചുമത്തപ്പെട്ട ഉപാധി. (മൂലധനം , 3 വാല്യം പേജ് 283, 290 )
             
            ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന് അദ്ധ്വാനം ഒരു പ്രക്രിയയാണ്. രണ്ട് അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ചയാപചയ പ്രക്രിയയാണ്. ഇത്തരത്തിലുള്ള പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ് ഉല്പാദനം. അദ്ധ്വാനം ഉത്പാദനത്തിൽ അവസാനിക്കുന്നില്ലെന്നർത്ഥം. ഒരു ചയാപചയ പ്രക്രിയ എന്നനിലയിൽ അദ്ധ്വാനം പൂർണമാകുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ കൊടുക്കൽ വാങ്ങൽ പൂർണമാകുമ്പോഴാണ്‌. എന്നാൽ മനുഷ്യന്റെ നാളിതുവരെയുള്ള ഉല്പാദനപ്രക്രിയകൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്തിയെന്നും, മുതലാളിത്ത ഉല്പാദനക്രമത്തിൽ ഈ വിള്ളൽ ആഴത്തിലുള്ളതുമായി എന്നുമാണ് മാർക്സ് വിലയിരുത്തിയത്. അതായത്, മനുഷ്യൻ പ്രകൃതിയുമായി അവശ്യമുണ്ടായിരിക്കേണ്ട ചയാപചയ പ്രക്രിയയിൽവിള്ളൽ വീഴ്തുകവഴി തന്റെ സ്വന്തം നിലനില്പിനുതന്നെ തുരങ്കം വെച്ചതായാണ് മാർക്സ് നിരീക്ഷിച്ചത് .മാർക്സിസത്തിന്റെ പാരിസ്ഥിതിക വിമർശനത്തിന്റെ അടിസ്ഥാനം ചയാപചയ പ്രക്രിയയിൽ മനുഷ്യൻ വരുത്തിയ വിള്ളലിന്റെ പ്രശ്നമാണ് .

     മാർക്സ് ,തൻറെ ആദ്യകാല രചനകളുടെ സമയത്തുതന്നെ പ്രകൃതിയിൽ നിന്നും മനുഷ്യനുണ്ടാവുന്ന അന്യവൽക്കരണത്തെപ്പറ്റി തിരിച്ചറിയുന്നുണ്ട് .'1844 ലെ കയ്യെഴുത്തുപ്രതികളിൽ അദ്ധ്വാനത്തിന്റെ അന്യവൽകരണത്തെപ്പറ്റി മാർക്സ് പറയുന്നത് അദ്ധ്വാനത്തിന്റെ ഫലങ്ങളിൽനിന്നും,അദ്ധ്വാനപ്രക്രിയയിൽ നിന്നും , മനുഷ്യനെന്ന നിലയിൽ അവനിൽ നിന്ന് തന്നെയും തൊഴിലാളിക്കുണ്ടാകുന്ന അന്യവൽക്കരണത്തെപ്പറ്റിയാണ്‌.ഇത് അത്യന്തികമായും പ്രകൃതിയിൽ നിന്ന് തന്നെയുള്ള അവന്റെ അന്യവൽക്കരണമായിട്ടാണ് മാർക്സ് വിലയിരുത്തിയത്. മാർക്സ് പറയുന്നു :"മനുഷ്യൻറെ സാർവ്വജനീനത മൊത്തം പ്രകൃതിയേയും അവന്റെ അജൈവ ശരീരമാകുന്ന പ്രായോഗികപ്രവൃത്തിയുടെ സാർവ്വജനീനതയാണ് (a )അവൻറെ ജീവിതമാർഗ്ഗമെന്നനിലയ്ക്കും (b )അവൻറെ പ്രവൃത്തികൾക്കുള്ള പദാർത്ഥം അല്ലെങ്കിൽ വസ്തു അല്ലെങ്കിൽ ഉപകരണം എന്ന നിലയ്ക്കും.മനുഷ്യശരീരത്തിനു  പുറത്തുള്ള പ്രകൃതി മനുഷ്യൻറെ അജൈവ ശരീരമാണ് .മനുഷ്യൻ പ്രകൃതിയിൽ നിന്നു ജീവിക്കുന്നു ,അതായത് പ്രകൃതിയാണ് അവൻറെ ശരീരം ;അവൻ നശിക്കാതിരിക്കണമെങ്കിൽ അതുമായി നിരന്തരമായ സംവേദനം നിലനിർത്തേണ്ടതുണ്ട് .മനുഷ്യൻറെ ശാരീരികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം പ്രകൃതി അതുമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ ,എന്തുകൊണ്ടെന്നാൽ മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണ്.(മാർക്സ്  Economic and Philosophical manuscripts of 1844).  ഇതൊരു ഉദാത്തമായ സങ്കൽപ്പമാണ്.മനുഷ്യനും അവന്റെ ബാഹ്യപ്രകൃതിയും തമ്മിലുള്ള അല്ലെങ്കിൽ ജൈവശരീരവും അജൈവശരീരവും തമ്മിലുള്ള ബന്ധം നിലനിർത്തുന്നത് നിലനിൽപ്പിനായുള്ള ഉൽപാദനത്തിലൂടെയാണെന്നാണ് മാർക്സിന്റെ നിരീക്ഷണം.ഇത്തരത്തിലുള്ള ഉത്പാദന പ്രക്രിയ മനുഷ്യത്വത്തിന്റെ തന്നെ പുനരുൽപാദനമാണ്.കാരണം പ്രകൃതിയുമായുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്താതെ അതിനെ സാർവ്വത്രീക ഉപാധിയായി തന്നെ അത് നിലനിർത്തുന്നു.

        ഇവിടെ ഒരു കാര്യം പ്രത്യേകമായി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.മാർക്സിസത്തിനെതിരെയുള്ള ഒരു വിഭാഗം പരിസ്ഥിതി വാദികളുടെ വിമർശനം മനുഷ്യനുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് യുവ മാർക്സ് പറയുന്നുണ്ടെങ്കിലും പിന്നീട് അതിനെപ്പറ്റി മാർക്സ് ഒന്നും പറയുന്നില്ല എന്നുള്ളതാണ്.യുവമാർക്സും വയസ്സൻ മാർക്സും എന്ന വേർതിരിവിനപ്പുറം മാർക്സിസം ഒരു ശാസ്ത്രം എന്ന നിലയ്ക്ക് വികസിക്കുന്നതായാണ് മാർക്സിന്റെയും ഏംഗെൽസിന്റെയും കൃതികളിൽ നിന്ന് നമുക്ക് മനസിലാവുക.മാർക്സ് ആദ്യകാലത്തെഴുതിയ കൃതികളിലെ കാഴ്ചപ്പാടുകളുടെ കൂടുതൽ വികസിച്ചതും ആഴത്തിലുള്ളതും സമഗ്രവുമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കൃതികളിലുള്ളതും.പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മാർക്സ് 1844 വിലയിരുത്തിയ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ 'മൂലധന'ത്തിലും മറ്റും കൈകാര്യം ചെയ്യുന്നുണ്ട്.മേൽപ്പറഞ്ഞ ചയാപചയ പ്രക്രിയയിലെ വിള്ളലിന്റെ സങ്കല്പം മാർക്സ് വിശദീകരിക്കുന്നത് 'മൂലധന'ത്തിലാണ്.

      മാർക്സിന്റെ കാലഘട്ടത്തിലെ മുതലാളിത്ത രീതിയിലുള്ള കൃഷിയും അതുമായി ബന്ധപ്പെട്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കുണ്ടാകുന്ന മാറ്റവും മണ്ണിൽ നിന്ന് അധ്വാനിക്കുന്നവർ അന്യവൽക്കരിക്കപ്പെടുന്നതുമെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവീകമായ കൈമാറ്റത്തിന്റെ തകർച്ചയുടെ പ്രശ്നമായാണ് മാർക്സ് വിലയിരുത്തിയത്.മുതലാളിത്തത്തിന്റെ ഉദയത്തിനു മുമ്പ് , ഫ്യൂഡൽ ഭൂസ്വത്ത് നിലനിന്നിരുന്നപ്പോൾ തന്നെയും,ഭൂമിക്കു മേലുള്ള ആധിപത്യം നിലനിന്നിരുന്നു.സ്വകാര്യ സ്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്വഭാവമായിട്ടാണ് ഈ ആധിപത്യത്തെ മാർക്സ് മനസ്സിലാക്കിയത്.വൻകിട ഭൂസ്വത്ത് കാരണം ധാരാളം പേർ ഭൂമിയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും അവർ വളർന്നു വരുന്ന വ്യവസായത്തിന്റെ ചൂഷണോപകരണങ്ങളായി പരിണമിക്കുന്നുവെന്നും മാർക്സ് കണ്ടെത്തി.പ്രകൃതിയുടെ നാശത്തിനു കാരണമായ സ്വകാര്യസ്വത്തിന്റെയും പണത്തിന്റെയും ലോകം വെറുക്ക പ്പെടേണ്ടതാണെന്നും കേവലം സമ്പത്താക്കി മാറ്റപ്പെട്ട ആകാശത്തിലെ പറവകളും വെള്ളത്തിലെ മത്സ്യങ്ങളും മണ്ണിലെ ചെടികളുമെല്ലാം മോചിക്കപ്പെടെണ്ടാതുണ്ടെന്നു മാർക്സ് പറഞ്ഞു.സ്വകാര്യ സ്വത്ത് എവിടെയെല്ലാമുണ്ടോ അവിടെയൊക്കെ യഥാർത്ഥ ഉത്പാദകർ അന്യവൽക്കരിക്കപ്പെടുകയാണെന്നും കൃഷിയിടങ്ങളിലും ഫാക്റ്ററിയിലും ഇത് നടക്കുന്നുവെന്നു മാർക്സ് മനസ്സിലാക്കി.വൻകിട കൃഷിത്തോട്ടങ്ങളിലെ സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തിയാണ് മാർക്സ് ഉത്പാദകരുടെ കൂട്ടായ്മ എന്ന സങ്കല്പം ആദ്യമായി 1844 ലെ കയ്യെഴുത്തു പ്രതികളിൽ അവതരിപ്പിക്കുന്നത്.കമ്മ്യൂണിസ്റ്റു വ്യവസ്ഥയിലെ ഉല്പാദനത്തിന്റെ അടിത്തറയായി ഈ ഉല്പാദക കൂട്ടായ്മാ സങ്കല്പ്പത്തെ മാർക്സ് പിന്നീട് വികസിപ്പിക്കുന്നുണ്ട്.
         തൊഴിൽവിഭജനത്തിന്റെ ചരിത്രപരമായ പ്രക്രിയയിൽ ഉരുത്തിരിഞ്ഞു വന്ന,നഗരവും നാട്ടിൻ പുറവും തമ്മിലുള്ള വൈരുദ്ധ്യത്തെയും പരിസ്ഥിതിയുടെ നശീകരണവുമായി ബന്ധപ്പെടുത്തി മാർക്സ് വിശകലനം ചെയ്യുന്നുണ്ട്.നഗരങ്ങളിലെ വർദ്ധിതമായ ജനസംഖ്യയും അതുവഴിയുണ്ടാകുന്ന മാലിന്യങ്ങളുടെ വർദ്ധനവും വായുമലിനീകരണമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും മാർക്സ് പരിശോധിക്കുന്നുണ്ട്.വ്യവസായത്തെ കൃഷിയുമായി ബന്ധപ്പെടുത്തുക വഴി ഗ്രാമങ്ങളിലേയ്ക്ക് നഗരത്തിലെ ജനങ്ങളുടെ പുനർ വിന്യാസം സാധ്യമാക്കി നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യത്തെ പ്രായോഗികമായി പരിഹരിക്കാമെന്ന് മാർക്സ് വിലയിരുത്തി.മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രമേ നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യത്തിന് നിലനിൽപ്പുള്ളൂവെന്നും ,  കമ്യൂണിസ് ജീവിതക്രമത്തിന്റെ ഏറ്റവും ആദ്യത്തെ ഉപാധി നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലായ്മ ചെയ്യലാണെന്നും മാർക്സും ഏംഗെല്സും വ്യക്തമാക്കുകയുണ്ടായി.

           വൻകിട കൃഷിയിലൂടെ ഭൂമിയുടെ ഫലഭൂയിഷ്ഠത എങ്ങിനെയാണ് നഷ്ടമാവുന്നത് എന്ന് ചൂണ്ടിക്കാണിച്ച ജർമ്മൻ കെമിസ്റ്റ് ജെസ്റ്റസ് വോണ്‍ലീബിഗ്‌ ന്റെ പഠനങ്ങളെ മാർക്സ് ഗൗരവപൂർവ്വം പഠിക്കുകയുണ്ടായി.രാസവളപ്രയോഗം ഇനിയും വികസിപ്പിചിട്ടില്ലായിരുന്ന അക്കാലത്ത് , ഗ്രാമങ്ങളിലെ കാർഷികോൽപ്പന്നങ്ങളെ നിരന്തരം നഗരങ്ങളിലേയ്ക്ക് കയറ്റിയയക്കുകയും പകരം കൃഷിഭൂമിയിൽ കുറഞ്ഞു വരുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്ക് പരിഹാരം കാണാതിരിക്കുകയും ചെയ്യുക വഴി മുതലാളിത്ത വൻകിടകൃഷി മണ്ണിനെ കൊള്ളയടിക്കുകയാണെന്നാണ് ലീ ബിഗ്‌ കണ്ടെത്തിയത്.ഇത്തരത്തിലുള്ള കൃഷിരീതി മണ്ണിൽ നിന്നെടുക്കുന്നത് മണ്ണിന് തിരികെ  കൊടുത്തിരിക്കുന്നതു വഴി  മണ്ണിന്റെ  പോഷണ ചക്രത്തെ തകർക്കുന്നുവെന്നും  അദ്ദേഹം വിലയിരുത്തുകയുണ്ടായി . ഈ പഠനങ്ങളെ  മുതലാളിത്ത  ഉത്പാദന വ്യവസ്ഥയ്കെതിരെയുള്ള വിമർശനങ്ങളെ  കൂടുതൽ  കരുത്തുറ്റതാക്കാൻ  മാർക്സ് ഉപയോഗപ്പെടുത്തി .
            മുതലാളിത്ത  ഉത്പാദനവ്യവസ്ഥയ്ക്കു കീഴിൽ   വൻകിട വ്യവസായവും വൻകിടകൃഷിയും ചേർന്ന് തൊഴിലാളിയെയും മണ്ണിനേയും സമാനമായാണ് ചൂഷണം ചെയ്യുന്നതെന്നു  മാർക്സ്  ചൂണ്ടിക്കാട്ടി ."വൻകിട ഭൂസ്വത്ത് കാർഷികജനതയുടെ  സംഖ്യയെ ക്രമാതീതമായി  കുറയ്ക്കുകയും  അവരെ  വൻനഗരങ്ങളിൽ കുത്തിനിറയ്ക്കപ്പെട്ട  അനുദിനം  പെരുകുന്ന  വ്യവസായിക  ജനതയ്ക്കെതിരെ  നിറുത്തുകയും  ചെയ്യുന്നു . ഈ  വിധത്തിൽ  സ്വതന്ത്രമായ സാമൂഹ്യ ചയാപാചയ പ്രക്രിയയിൽ , വിള്ളൽ വീഴ്ത്തുന്നതിന് ആക്കം കൂട്ടുന്നതിനുള്ള സാഹചര്യമുണ്ടാകുകയും  ചെയ്യുന്നു ."(മാർക്സ്  മൂലധനം വാല്യം3 949-50) 
        "മുതലാളിത്ത ഉത്പാദനം വൻകേന്ദ്രങ്ങളിൽ  ജനങ്ങളെ  സമാഹരിക്കുന്നു . അങ്ങിനെ  നാഗരിക ജനസംഖ്യയിൽ നിരന്തര  വര്ധനവുണ്ടാകുന്നു. ഇതിനു  രണ്ടു ഫലങ്ങളുണ്ട് . ഒരുവശത്തു  അതു സമൂഹത്തിന്റെ  ചരിത്രപരമായ  ചാലകശക്തികളെ  ഒരിടത്തായി  കേന്ദ്രീകരിക്കുന്നു ,മറുവശത്ത്  മനുഷ്യനും ഭൂമിയും  തമ്മിലുള്ള  ചയാപചയ പ്രക്രിയയെ  താറുമാറാക്കുന്നു .അതായതു ഭക്ഷണത്തിന്റെയും  വസ്ത്രത്തിന്റെയും രൂപത്തിൽ മനുഷ്യൻ  മണ്ണിൽ നിന്ന് എടുത്ത, മണ്ണിന്റെ  ഘടകങ്ങളെ, തിരികെ  മണ്ണിനു  കൊടുക്കുന്നതിനെ അത് തടയുന്നു .അങ്ങിനെ, മണ്ണിന്റെ  നീണ്ടുനില്ക്കാവുന്ന  ഫലഭൂയിഷ്ടിക്കായുള്ള  പ്രകൃതിദത്ത  ഉപാധിക്ക് തടസ്സങ്ങൾ  ഉണ്ടാക്കുന്നു .......അതുകൊണ്ട് , മുതലാളിത്ത  ഉല്പാദനം,സമ്പത്തിന്റെ യഥാർത്ഥ  ഉറവിടങ്ങളായ മണ്ണിനേയും തൊഴിലാളിയേയും  ഒരേസമയം  തുരങ്കം വച്ചുകൊണ്ട് ഉത്‌പാദനത്തിന്റെ സാമൂഹ്യപ്രക്രിയക്കുള്ള  ടെക്നിക്കുകൾ വികസിപ്പിക്കുക  മാത്രമാണ്  ചെയ്യുന്നതു...." (മാർക്സ്  മൂലധനം വാല്യം1 637-38)     

          മണ്ണിന്റെ  നഷ്ടപെടുന്ന  ഫലഭൂയിഷ്ടി  വീണ്ടെടുക്കുന്നതിനു  നഗരത്തിന്റെ  വിസര്ജ്യങ്ങളെ  ഉപയോഗപെടുത്താമെങ്കിലും മുതലാളിത്ത ഉത്‌പാദന വ്യവസ്ഥയിൽ വമ്പിച്ച  പണചിലവുള്ള  വേയിസ്റ്റു  നിർമാർജന  പദ്ധതികളിലൂടെ  അതിനെ  പാഴാക്കി കളയുകയും അത് ക്രമേണ പ്രകൃതിയ്ക്ക്  തന്നെ ഹാനികരമാവുകയും  ചെയ്യുന്നു . ഈ  പ്രശ്നവും മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട് . ചുരുക്കത്തിൽ , മുതലാളിത്ത ത്തിനു  കീഴിലുള്ള  ഉത്പാദനം അത് വ്യവസായികമായും  കാർഷികമായും  പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവികബന്ധത്തെ താറുമാറക്കുന്നു . നിയന്ത്രണമില്ലാത്ത  ഉത്പാദനം ഒരു വശത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ  തന്നെ പ്രതിസന്ധികൾ  സൃഷ്ടിക്കുമ്പോൾ  മറുവശത്ത് പ്രകൃതിയിലും അത് പ്രതിസന്ധികൾ  സൃഷ്ടിക്കുന്നു .'ഒരു  നിശ്ചിത  സാമൂഹ്യരൂപത്തിനുള്ളിൽ  നിന്ന്കൊണ്ട്, അതിലൂടെ വ്യക്തികൾ  പ്രകൃതിയെ  കൈവശപ്പെടുത്തുന്നതാണ് എല്ലാ  ഉത്‌പാദനവും' എന്ന് മാർക്സ് സൂചിപ്പിക്കുന്നു .എന്നാൽ മുതലാളിത്ത ക്രമത്തിൽ ഈ കൈവശപ്പെടുത്തലിന് നിയന്ത്ര ണങ്ങളില്ല എന്നുമാത്രമല്ല  മൂലധനത്തിന്റെ  യുക്തികളാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന  ഒന്നാണ്  താനും .മൂലധനം  ലാഭേച് ഛയിൽ  മാത്രം കേവലമായി  ഊന്നുന്നതിനാൽ മുതലാളിത്ത  വ്യവസ്ഥകളിൽ  നിന്നുകൊണ്ട് മൂലധനവും  ചരക്കുല്പാദനവും  ചേർന്ന്  പ്രകൃതിയ്ക്ക്  വരുത്തിത്തീ ർക്കുന്ന നാശങ്ങൾക്ക്  അറുതിവരുത്താൻ  സാദ്ധ്യമല്ലെന്ന  തിരിച്ചറിവിൽ  നിന്നാണ്  ഉത്പാദക  കൂട്ടായ്മയുടെ  അഥവാ  കമ്മ്യൂണ്‍  ഉത്‌പാദനത്തിന്റെ സങ്കല്പം  മാർക്സ് വികസിപ്പിക്കുന്നത്.

         മാർക്സിന്റെ സങ്കല്പമനുസരിചു  സ്വതന്ത്ര മനുഷ്യവികാസത്തെ ഉറപ്പുവരുത്തുന്ന  തരത്തിലാണ് കമ്മ്യൂണ്‍  ഉത്പാദക ക്രമത്തിൽ അഥവാ ഉത്പാദകകൂട്ടായ്മയിൽ ഉത്പാദനം  നടക്കുക .ബൃഹത്തായ സാമൂഹ്യപദ്ധതികളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന്റെയോ,കമ്പോളത്തിന്റെയോ ,കൂലിയുടെയോ ,അദ്ധ്വാനത്തിന്റെയോ ഒന്നും  വർഗ്ഗപരമായ ഇടപെടലുകളില്ലാതെ  ഓരോരുത്തരും ഉത്പാദകരാവുകയും അവരുടെ സ്വതന്ത്ര ഉല്പാദകകൂട്ടായ്മ, മുതലാളിത്തം മനുഷ്യനിൽ  നിന്നും  അന്യവല്ക്കരിച്ച  എല്ലാത്തിനേയും  പുനസ്ഥാപിക്കുകയും  ചെയ്യുന്നു .ഉല്പാദകരും ഉല്പാദനോപാധികളും  തമ്മിലും  മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള അന്യവല്ക്കരണത്തെ  ഇല്ലായ്മ  ചെയ്തുകൊണ്ട് ഓരോരുത്തരും  സമ്പത്തുല്പാദനത്തിൽ നേരിട്ട്  പങ്കാളികളാവുകയും  അതിനായി ഉല്പാദനോപാധികളെ  സ്വതന്ത്രമായി  വിനിയോഗിക്കുകയും  ചെയ്യുന്നു .
അവിടെ മുതലാളിത്ത സ്വത്തിന്  പകരം  സ്വത്തിന്റെ  തന്നെ  പ്രാങ്  രൂപമായ  കമ്മ്യൂണ്‍ സ്വത്തിന്റെ ഉയർന്ന രൂപം സ്ഥാപിതമാവുകയും മുതലാളിത്ത  ഉത്പാദനത്തിന് പകരം സഹകരണാടിസ്ഥാനത്തിലുള്ള ഉല്പാദനം നടക്കുകയും ചെയ്യും.സ്വകാര്യ സ്വത്തു  ഇല്ലായ്മ ചെയ്യുന്നതോടെയാണ് ഇത്തരത്തിലുള്ള  ഒരു  ഉല്പാദക കൂട്ടായ്മയ്ക്ക്  അടിത്തറയുണ്ടാവുന്നത്.ഈ  പുതിയ  കൂട്ടായ്മ  എന്ഗ്ഗൽസിന്റെ  ഭാഷയിൽ  പറഞ്ഞാൽ 'ഒരു  ചരക്കെന്ന  നിലയിൽ നിന്നു മനുഷ്യന്റെ അദ്ധ്വാനശക്തിയെ  വിമോചിപ്പിക്കുന്നു.'സ്വാഭാവികമായും  ഇത്തരമൊരു വിമോചനം സാദ്ധ്യമാകണമെങ്കിൽ ഉല്പാദകർ ഉല്പാദനോപാധികളുടെ  ഉടമസ്ഥരായെ  മതിയാവു .

        തൊഴിലാളികളുടെ സഹകരണസ്വത്തായി ഉല്പാദനത്തിന്റെ ഭൗതികോപാധികൾ മാറ്റപ്പെടുമ്പോൾ കമ്മ്യൂണിന്റെ സ്വത്തു എല്ലാവരുടേയും  സ്വത്തായി തീരുന്നു.കൂട്ടായ്മ പ്ലാനിങ്ങിന്റെയും  നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഉല്പാദനം നിയന്ത്രിക്കപ്പെടുമ്പോൾ ഉല്പാദനോപാധികളിന്മേൽ മാത്രമല്ല ഉല്പന്നങ്ങളുടെ  വിതരണത്തിനും  നിയതമായ സാമൂഹ്യ നിയന്ത്രണമുണ്ടാവുന്നു. ഇവിടെ ഓരോ തൊഴിലാളിയും അഥവാ ഉല്പാദകരും അവരോരുടെ അദ്ധ്വാനഫലത്തിന്റെ ഉടമകളാവുന്നത്,മൊത്തം  ഉല്പാദകരുടേയും അദ്ധ്വാനഫലം എല്ലാവരും ഉത്പാദകരായ,മുഴുവൻ  സമൂഹത്തിന്റെതായി മാറുമ്പോഴാണ്‌.... മൊത്തത്തിലുള്ള  അദ്ധ്വാനഫലത്തിൽ  ഒരു വിഹിതം ഓരോ വ്യക്തിഗത  ഉല്പാദകർക്കും അവരുടെ  ഉപഭോഗത്തിനായി കൊടുക്കുന്നു.ഒരു വിഹിതം ഉല്പാദനോപാധികളുടെ പുനസ്ഥാപനത്തിനും അവയുടെ  വർദ്ധനവിനുമായി  വിനിയോഗിക്കപ്പെടുന്നു .മറ്റൊരു വിഹിതം  ഉത്പാദനത്തിനും ഉപഭോഗത്തിനുമുള്ള റിസർവ്  ഫണ്ടായി വീതിക്കപെടുന്നു. ഈ വിധത്തിലാണ്  കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലെ ഉല്പാദനവും ഉപഭോഗവും നടക്കുക. ഇതിൽ ഉത്പാദനോപാധികളുടെ  പുനസ്ഥാപനവും  അവയുടെ വർദ്ധനവും ലാക്കാക്കിയുള്ള അദ്ധ്വാനഫലത്തിന്റെ വിനിയോഗം  പരിസ്ഥിതിപരമായി  വളരെ  പ്രധാനപ്പെട്ട  ഒന്നാണ് . മുതലാളിത്തം  മണ്ണിനെ  ഉത്പാദന  ഉപാധിയായി  കാണുനില്ല. എന്നാൽ  മാർക്സിസം  മണ്ണിനെ ഒരു നിർണായക ഉത്പാദന ഉപാധിയായി  കാണുന്നു. മണ്ണിന്റെ  വീര്യം തിരിച്ചു കൊണ്ടു വരുന്ന പോഷണ ചക്രത്തിന്റെയും  പ്രകൃതിയും  മനുഷ്യനും  തമ്മിലുള്ള ചയാപചയ  പ്രക്രിയയിൽ വിള്ളൽ  ഇല്ലാതെയുള്ള അനസ്യൂതമായ  നിലനില്പ്പിന്റെയും താൽപര്യാർത്ഥമാണ് ഉല്പാദനോപാധികളുടെ  പുനസ്ഥാപനത്തിനായി കമ്യൂണിസ്റ്റ് വ്യവസ്ഥ ഒരു വിഹിതം  ചിലവാക്കുന്നതു.ഈ  അർത്ഥത്തിൽ  മാർക്സിസം വിഭാവന  ചെയ്യുന്ന  കമ്യൂണിസ്റ്റ് ലോകം  മാത്രമാണ്  യഥാർത്ഥത്തിൽ പരിസ്ഥിതിയെ എല്ലാതരത്തിലും  പരിഗണിക്കുന്നതു  എന്നു  കാണാം.