Wednesday 26 March 2014

അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുക- ഡെമോക്രാറ്റിക് ഫ്രണ്ടിയർ




അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും മാർഗ തടസം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച  അഡ്വ. പി എ പൗരൻ, ടി കെ വാസു, വി ടി പത്മനാഭൻ, അഡ്വ പി.ജെ മാനുവൽ, അഡ്വ. തുഷാർ നിർമൽ സാരഥി, വി കെ മുരളി, ദിവ്യ അഗസ്റിൻ തുടങ്ങി 13 പേർക്കെതിരെയും കണ്ടാല തിരിച്ചറിയാൻ കഴിയുന്ന മറ്റ് 80 പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. പരിപാടിക്ക് അനുവാദം ചോദിച്ച് നല്കിയ അപേക്ഷ പോലീസ് നിരസിച്ചതിനെത്തുടർന്ന് സമര സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി 2005 ലെ ഇത് സംബന്ധിച്ച ഗവൻമെന്റ് ഉത്തരവിന്റെയും അതേ വർഷം തന്നെയുള്ള ഹൈക്കോടതി ഉത്തരവിന്റെയും  പശ്ചാത്തലത്തിൽ 2 ദിവസത്തിനകം അപേക്ഷ പരിഗണിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതുമാണ്.  കോടതിയുടെ നിര്ദ്ദേശത്തെപ്പോലും തള്ളിക്കളഞ്ഞ പോലീസ് തികച്ചും സമാധാനപരമായി യാതൊരുവിധ മാർഗ തടസവും സൃഷ്ടിക്കാതെ നടത്തിയ മാർച്ചിനെതിരെ കേസെടുത്തിരിക്കുകയാണ്.

തങ്ങളുടെ ജീവിതങ്ങൾ ദുസ്സഹമാക്കുന്ന  ക്വാറികളും ക്രഷർ യൂണിറ്റുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്  കിഴക്കാഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി  സമര രംഗത്താണ്. ഫെബ്രുവരി 23 ന് പ്രശസ്ത എഴുത്തുകാരി മീന കന്തസാമി ഉത്ഘാടനം ചെയ്ത സമര പ്രഖ്യാപന കണ്‍വെൻഷനോടുകൂടി തുടങ്ങിയ സമരം മാർച്ച് 1 മുതൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തോടെ ശക്തി പ്രാപിച്ചു. തികച്ചും സമാധാനപരമായി, ക്വാറിക്ക് സമീപമുള്ള ഒരു സ്വകാര്യ ഭൂമിയിൽ പന്തൽ കെട്ടിയാണ് നാട്ടുകാർ സത്യാഗ്രഹ സമരം നടത്തിവരുന്നത്. ഇന്നേവരെ യാതൊരുവിധ അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഒരു കല്ലെടുത്തുപോലും നാട്ടുകാർ ആരെയും എറിഞ്ഞിട്ടുമില്ല. പഞ്ചായത്ത് ഗ്രാമ സഭ കൂടിയെടുത്തൊരു തീരുമാനം നടപ്പാക്കിയെടുക്കാനാണ് ജനങ്ങൾ സമരം ചെയ്യുന്നത്. എന്നിട്ടും ഇന്നേവരെ പഞ്ചായത്ത് അധികാരികളോ, മറ്റു ബന്ധപ്പെട്ട അധികാരികളോ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണകൂടത്തിന്റെ ആകെയുള്ള സാന്നിധ്യം നാട്ടുകാരെ വിരട്ടാൻവേണ്ടി മാത്രമെത്തുന്ന പോലീസുകാർ ആണ്. മീന കന്തസാമി പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെൻഷന് മൈക്ക് അനുമതി നിഷേധിച്ച പോലീസ് തന്നെയാണ് ഇപ്പോൾ കള്ളക്കെസുമായി വീണ്ടും സമരത്തെ തകര്ക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

പോലീസിന്റെ ഈ നടപടി വളരെ വ്യക്തമായും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന ഒരു നാടിന്ന്റെ ജനാധിപത്യ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്നതാണ് ഇത്. സംഘം ചേരാന് പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിക്കുക വഴി പോലീസ് ഇവിടെ മൂലധന ശക്തികളോടുള്ള തങ്ങളുടെ കൂറ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ നടപടിയിൽ ജനാധിപത്യ മൂലയ്ങ്ങളിൽ വിശ്വസിക്കുന്ന ഏവരും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ അഭ്യർത്ഥിക്കുന്നു

Friday 21 March 2014

അമ്പിട്ടൻതരിശ് സമരത്തിൽ ഡെമോക്രാറ്റിക് ഫ്രന്റിയർ കണ്‍വീനർ തുഷാർ നിർമൽ ചെയ്ത പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ


അമ്പിട്ടൻതരിശിലെ ക്വാറികൾക്കെതിരായ സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാർച്ചിൽ തുഷാർ ചെയ്ത പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ. ഒരു കല്ല്‌ പോലും എടുത്തെറിയാതെ, പഞ്ചായത്ത് ഓഫീസിന്റെ ഒരു ജനല ചില്ല് പോലും തകർക്കാതെ തികച്ചും സമാധാനപരമായിട്ടാണ് മാർച്ച് നടത്തിയത്. പക്ഷേ ജനം വേണ്ട എന്ന് തീരുമാനിച്ചാൽ  ആ പഞ്ചായത്ത് ഓഫീസ് തന്നെ  അവിടെ ഉണ്ടാവുകപോലുമില്ലെന്ന് ഓർക്കണം എന്ന് തന്റെ പ്രസംഗത്തിൽ തുഷാർ പറഞ്ഞു.

Tuesday 11 March 2014

അമ്പിട്ടൻതരിശ് ക്വാറി വിരുദ്ധ സമരം ശക്തമാകവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാൻ പോലീസിന്റെ ശ്രമം.



അമ്പിട്ടൻതരിശിലെ ക്വാരിവിരുദ്ധ സമരം ശക്തമായി തുടരവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാനുള്ള ഭരണകൂട നീക്കം സജീവമാകുന്നു. ഇന്ന് വൈകുന്നേരം സമര സ്ഥലത്തെത്തിയ വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരത്തെ സഹായിക്കാൻ എത്തുന്ന സാമൂഹ്യ പ്രവർത്തകർ തങ്ങുന്ന വീട് പരിശോധിക്കണമെന്നും വീടിന്റെ താക്കോൽ വേണമെന്നും ആവശ്യപ്പെട്ടു. അന്നേം സമരപന്തലിൽ ഉണ്ടായിരുന്ന ഹരിഹരശർമയോട് എന്തിനാണ് അവിടെ എത്തിയതെന്ന് ആരാഞ്ഞ പോലീസ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. സമര നേതാക്കൾ വീടിന്റെ താക്കോൽ കൊണ്ടുവന്നപ്പോഴേക്കും പോലീസ് തിരിച്ചു പോയി. നാളെ വീണ്ടും വരുമെന്ന് പറഞ്ഞാണ് പോലീസ് പോയതെന്ന് സമരക്കാരിൽ ചിലർ പറഞ്ഞു.

ക്വാരിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾ ഫെബ്രുവരി 25 ന് പാലക്കാട് ജില്ല കളക്ടർക്ക് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ കലക്ടർ ആർ ഡി ഓ യോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്നേവരെ ആർ ഡി ഓ അമ്പിട്ടൻതരിശിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഗ്രാമ സഭ കൂടി ക്വാറി അടച്ചുപൂട്ടണമെന്ന് പ്രമേയം പാസാക്കിയെങ്കിലും കിഴക്കഞ്ചേരി പഞ്ചായത്ത് അത് നടപ്പാക്കാനും കൂട്ടാക്കുന്നില്ല. അമ്പിട്ടൻതരിശിൽ ഭരണകൂടത്തിന്റെ സജീവ സാന്നിധ്യമായി ജനങ്ങളെ വിരട്ടാനെത്തുന്ന പോലീസ് മാത്രമാണുള്ളത്. ഇക്കഴിഞ്ഞ്ട ദിവസം അമ്പിട്ടൻതരിശിൽ ഡെമോക്രാറ്റിക് ഫ്രണ്ടിയർ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും ജെയ്സണ്‍ കൂപ്പറും സമരത്തെ പിന്തുണച്ച്ചുകൊണ്ടുള്ള തങ്ങളുടെ സംഘടനയുടെ പോസ്റ്റർ ഒട്ടിക്കവേ അവിടെ പാഞ്ഞെത്തിയ പോലീസ് പോസ്റ്റർ ഒരെണ്ണം ആവശ്യപ്പെട്ടു. അത് നോക്കുന്നതിനിടയിൽ പോലീസ് ഡ്രൈവർ എസ് ഐ യോട് ''നമുക്ക് വേണ്ടത് ഇവരെയാണ്" എന്ന് സ്വരം താഴ്ത്തി പറഞ്ഞതായി തുഷാറും കൂപ്പറും അറിയിച്ചു. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാതെ സർക്കാർ ക്വാറി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ ആവശ്യപെട്ടു.

Thursday 6 March 2014

അമ്പിട്ടൻതരിശ്ശിൽ ഗ്രാമസഭ തീരുമാനം പഞ്ചായത്ത് അട്ടിമറിക്കുന്നു



അമ്പിട്ടൻതരിശ്ശിലെ  ക്വാറികൾ  അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 10 - 2 - 14 നു ചേർന്ന 9 വാർഡിലെ ഗ്രാമ സഭ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു ഐകകണ്ഠെന പാസ്സാക്കിയത് രേഖപ്പെടുത്തിയ   ഗ്രാമ സഭ യോഗത്തിന്റെ മിനുട്ട്സ് താഴെ കാണാം  . ഫെബ്രുവരി 10 നു പാസ്സാക്കി യതാനെങ്കിലും  ഇന്നേവരെ യാതൊരു നടപടിയും  കിഴക്കഞ്ചേരി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല .
















Wednesday 5 March 2014

അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

അമ്പിട്ടൻതരിശിലെ കരിങ്കൽ ക്വാറികൾക്കെതിരായ സമരം ശക്തമാകവേ ഭരണകൂടവും പോലീസും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിക ലുമെല്ലാം ഒരു വശത്തും സമരം ചെയ്യുന്ന ജനങ്ങൾ  മറുവശത്തുമായി വളരെ വ്യക്തമായ ധ്രുവീകരണം നടന്നിരിക്കുന്നു. ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച് സമരത്തിനു സജ്ജരായപ്പോൾ തന്നെ കോളനികളിൽ മാവോയിസ്റ്റ് ലുക്ക് ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് പോലീസ് നയം വ്യക്തമാക്കി. തുടർന്ന് കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന തരത്തിൽ പത്രമാധ്യമങ്ങളിലൂടെയും മറ്റും  വ്യാപക പ്രചാരണം നടത്തുകയും ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സമര സമിതി പുറത്തിറക്കിയ പ്രസ്താവനയാണ് താഴെ


അമ്പിട്ടൻതരിശിലെ ക്വാറി- ക്രഷർ വിരുദ്ധ സമരത്തെ അടിച്ചമർത്താൻ പോലീസ് നടത്തുന്ന നുണപ്രചാരണങ്ങളെ അപലപിക്കുക

2009 മുതൽ അമ്പിട്ടൻതരിശിൽ പ്രവർത്തിച്ചുവരുന്ന ക്വാരികൽക്കും ക്രഷർ യൂണിറ്റിനുമെതിരെ ജനങ്ങൾ നടത്തുന്ന സമരത്തെ നുണപ്രചാരണങ്ങളിലൂടെ അട്ടിമറിക്കാൻ സർക്കാരും പോലീസും നടത്തുന്ന നീക്കങ്ങളെ അമ്പിട്ടൻതരിശ് ക്രഷർ ക്വാറി വിരുദ്ധ സമര സമിതി ശക്തമായി അപലപിക്കുന്നു.

ക്വാറികളും ക്രഷറും പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അമ്പിട്ടൻതരിശിലെ ജനങ്ങൾ കടുത്ത ജീവിത പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വീടുകളുടെ തകർച്ച, കുടിവെള്ള ക്ഷാമം,റോഡുകളുടെ തകർച്ച, കൃഷി നാശം, പലവിധ ശാരീരിക അസ്വസ്ഥതകൾ എന്നിവമൂലം സഹികെട്ട ജനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതി നൽകിയിരുന്നു.  എന്നാൽ അധികാരികളും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും ക്വാരികൽക്കനുകൂലമായ നിലപാട് സ്വീകരിച്ച്ചതുമൂലമാണ് സമരരംഗത്തേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിതരായത്. എന്നാൽ ജനങ്ങൾ സംഘടിക്കുന്നതിനെ തുടക്കം മുതലേ എതിർത്തിരുന്ന പോലീസ് സമരം തുടങ്ങുന്നതിനുമുന്പ് തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചരണം നടത്തി അമ്പിട്ടൻതരിശിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 2014 ഫെബ്രുവരി 23 ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി, ഡോ. വി എസ് വിജയൻ, അഡ്വ പി എ പൗരൻ എന്നിവർ പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെന്ഷന് പോലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരുന്നു.


ഈ കള്ള പ്രചാരണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അമ്പിട്ടൻതരിശ് ഉൾപ്പടെയുള്ള ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ ഉണ്ടെന്നും പരിശോധന ശക്തമാക്കുകയാണെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിട്ടുള്ളത്. നുണപ്രചാരണം നടത്തി സമരത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. നുണപ്രചാരണത്തിനുവേണ്ടി ചെലവഴിക്കുന്ന കാശിന്റെയും, പ്രയത്നത്തിന്റെയും പകുതിപോലും സമരം അവസാനിപ്പിക്കുന്നതിനായി അധികാരികൾ  ചെലവിടുന്നില്ല എന്നത് അപലപനീയമാണ്. ഫെബ്രുവരി 25 ന് പാലക്കാട് ജില്ലാ കളക്ടർക്ക് സമര സമിതി നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ ചെയ്യാൻ ആർഡി ഓ യോട് കലക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നേവരെ ആർ ഡി ഓ സ്ഥലം സന്ദർച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അധികാരികൾ ക്വാരിയുടമകളെ സഹായിക്കുന്നതിനായാണ് സമരത്തിനെതിരെ നുണ പ്രചാരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമരത്തിനെതിരായ നുനപ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ക്വാറികളും ക്രഷർ യൂണിറ്റും അടച്ചുപൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സമരസമിതി ആവശ്യപ്പെടുന്നു.

എന്ന്

വി കെ മുരളി
ചെയർമാൻ

അമ്പിട്ടൻതരിശ് ക്രഷർ -ക്വാറി വിരുദ്ധ സമര സമിതി  

Monday 3 March 2014

പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.- ഡെമോക്രാറ്റിക് ഫ്രണ്ടിയർ


പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ
മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ
ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ
വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.

ഹൈകോടതി വിധി പൂർണ്ണമായും ജനാധിപത്യ വിരുദ്ധവും ഫ്യൂഡൽ കുടുംബ
ബന്ധങ്ങളുടെ യുക്തിയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. പക്വത
എന്നാലെന്താണെന്നും പക്വതയെത്തുന്നതെപ്പോഴാണെന്നും ഒരാളുടെ പക്വത
വിലയിരുത്തേണ്ടതാരാണെന്നുമുള്ള ഒട്ടേറെ ചോദ്യങ്ങൾ ഈ വിധിയുമായി
ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.
കുടുംബബന്ധങ്ങളുടെ ജനാധിപത്യ വൽക്കരണത്തിനെ ശക്തമായി പിന്നോട്ട്
വലിക്കുന്ന പിന്തിരിപ്പൻ യുക്തിയാണ് കേരള ഹൈകോടതി ഈ വിധിയിലൂടെ
മുന്നോട്ടു വയ്ക്കുന്നത്. രക്തബന്ധത്തെ ജനാധിപത്യവൽക്കരിക്കാതിരിക്കുന്നത്
കുടുംബ ബന്ധങ്ങൾക്കകത്തെ പുരുഷാധിപത്യത്തിനും ഫ്യൂഡൽ സദാചാര
മൂല്യങ്ങൾക്കും മാത്രമാണ് സഹായകമാവുക.ഇത് സ്ത്രീകളുടെയും കുട്ടികളുടെയും
അവകാശങ്ങളെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പുതിയ അവബോധത്തെ തന്നെ
ഇല്ലാതാക്കുന്നതാണ്.  കുടുംബ ബന്ധങ്ങളെ തകർക്കാൻ സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യരുതെന്നും മക്കളെ ഉപദേശിക്കാനും ശരിയായ വഴി കാട്ടിക്കൊടുക്കാനും
മാതാപിതാക്കൾക്ക് അധികാരം നൽകുന്നതാണ് നമ്മുടെ സാമൂഹിക
മൂല്യവ്യവസ്ഥയെന്ന് കോടതിവിധി പറഞ്ഞു വയ്ക്കുമ്പോൾ സ്വന്തം
ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായൊരു തീരുമാനം പോലും എടുക്കാൻ കഴിയാത്ത
വിധം കുടുംബ ബങ്ങളുടെ അടിമയായി കഴിയാനാണ് ചെറുപ്പക്കാർ
വിധിക്കപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ നിലവിലുള്ള അവസ്ഥയെ
സംരക്ഷിക്കാനല്ല, മറിച്ച് ജനാധിപത്യപരമായി പുനർനിർമ്മിക്കാനാണ് ജനാധിപത്യ
ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. എന്നാൽ അതിന് തീർത്തും വിരുദ്ധമായി പഴകിയ
പുരുഷാധിപത്യത്തിന്റെയും ഫ്യൂഡൽ മാടമ്പി ബോധത്തിന്റെയും സംരക്ഷകരായി
മാറിയിരിക്കുകയാണ് കോടതി.


തെറ്റായതും ജനാധിപത്യ വിരുദ്ധമായതുമായ ഈ കോടതി വിധി റദ്ദാക്കാനാവശ്യമായ
നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്നും ഈ വിധി പുന:പരിശോധിക്കാനുള്ള വിവേകം
കോടതികൾ കാണിക്കണമെന്നും ഡെമോക്രാറ്റിക്  ഫ്രണ്ടിയർ ആവശ്യപ്പെടുന്നു.