Wednesday 22 January 2014

അമ്പിട്ടൻതരിശ് വസ്തുതാന്വേഷണം : ഇടക്കാല റിപ്പോർട്ട്




 അമ്പിട്ടൻതരിശിലെ ക്വാറികളുടെ പ്രവർത്തനം മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും   മനുഷ്യാവകാശ-സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുടെ സംഘം നടത്തിയ വസ്തുതാന്വേഷണത്തെ തുടർന്നുള്ള ഇടക്കാല റിപ്പോർട്ട്

                                     പാലക്കാട്‌ ജില്ല,കിഴക്കഞ്ചേരി പഞ്ചായത്തിൽ ക്വാറികൾക്കെതിരെ സമരം നടക്കുന്ന അമ്പിട്ടൻതരിശ് 11.01.14 നു മനുഷ്യാവകാശ-സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുടെ സംഘം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.പി.യു.സി.എൽ കേരള സംസ്ഥാന ഘടകം സെക്രടറി അഡ്വ.പി.എ.പൗരൻ,എൻ.സി.എച്.ആർ.ഓ സംസ്ഥാന അധ്യക്ഷൻ ഗ്രോ വാസു,കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാർഡ്യ സമിതി കണ്‍വീനർ എൻ.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വസ്തുതാന്വേഷണത്തിൽ ഡോ.പി.ജി.ഹരി,യാമിനി പരമേശ്വരൻ, സുരേഷ് നാരായണൻ, അനിൽകുമാർ,പ്രശാന്ത് സുബ്രഹ്മണ്യൻ,അംബിക,വി.സി.ജെന്നി,ജോളി ചിറയത്ത്,തസ്നിബാനു,പി.ജെ.മാനുവൽ,കാർത്തികേയൻ,സ്വപ്നേഷ് ബാബു,ദിലീപ്.വി,പ്രശാന്ത്‌ ശാരങ്ങധരൻ,ജെയ്സണ്‍.സി.കൂപ്പർ,ഉമ.എം.എൻ തുടങ്ങിയവർ പങ്കെടുത്തു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം അമ്പിട്ടൻ തരിശിലെ ആദിവാസി കോളനിയും മറ്റു പ്രദേശങ്ങളും ,ക്വാറികളും ,മംഗലം ഡാം പോലിസ് സ്റ്റേഷനും സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

                                                അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ അമ്പിട്ടൻ തരിശിലെ ജനത ക്വാറികളുടെ പ്രവർത്തനം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ക്വാറികളുടെ പ്രവർത്തനത്തിനെതിരെ ജനങ്ങൾ ഉയർത്തുന്ന പ്രതിഷേധത്തോട് മംഗലം ഡാം പോലിസ് സ്വീകരിച്ചിട്ടുള്ള അടിച്ചമർത്തൽ നടപടികളും അടിയന്തിരമായ ഇടപെടലുകൾ ആവശ്യപ്പെടുന്നതിനാൽ ഒരു ഇടക്കാല റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
                                            അമ്പിട്ടൻതരിശിൽ പ്രവർത്തിച്ചു വരുന്ന എം.ജെ.ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോർജ്,ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ക്വാറികളാണ് പ്രധാനമായും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.ജോജിക്ക് പാറമട കൂടാതെ ക്രഷർ യൂനിറ്റ് കൂടി ഉണ്ട്.പാറ പൊട്ടിക്കുന്നത് മുതൽ കല്ല്‌ ടിപ്പർ,ടോറസ് എന്നിവയിൽ കയറ്റി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങളും അമ്പിട്ടൻ തരിശിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.2013 ഒക്ടോബർ 4 നു കല്ല്‌ കയറ്റാനായി അതിവേഗത്തിൽ ഓടിച്ചു വന്ന ജോജിയുടെ ടിപ്പർ ലോറി ഇടിച്ച് റുബീന എന്ന സ്ത്രീ മരണപ്പെട്ടിരുന്നു.അമ്പിട്ടൻ തരിശിലെ ഗ്രാമീണ റോഡുകൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ഗതാഗതമാണ് ക്വാറികൾ മൂലം ഉണ്ടാകുന്നത്.ദിനംപ്രതി 250 ഓളം ട്രിപ്പുകളാണ് ക്വാറികളിൽ നിന്നും നടക്കുന്നത്.റോഡുകൾ തകരുന്നതിനു ഇത് കാരണമാകുന്നുണ്ട്.റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും ഈ ഗതാഗത ബാഹുല്യം കാരണമാകുന്നു.
                         
                       അമ്പിട്ടൻതരിശിലെ ജനത നേരിടുന്ന ഒരു പ്രധാന പ്രശ്നം ക്വാറികളിൽ നടക്കുന്ന വലിയ സ്ഫോടനങ്ങൾ മൂലം വീടുകൾക്കുണ്ടാകുന്ന തകർച്ചയാണ്. നിയമം അനുശാസിക്കുന്ന യാതൊരു നിബന്ധനയും പാലിക്കാതെയാണ് പാറമട പ്രവർത്തിക്കുന്നത്. 27 സ്ഫോടനങ്ങൾ വരെ ഒരേസമയം ജോജിയുടെ പാറമടയിൽ നടത്തുന്നതായി ജനങ്ങൾ അറിയിച്ചു. ഈ പ്രദേശത്തെ 20 ഓളം വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടാകുന്നതിനു ഇത് കാരണമായിട്ടുണ്ട്.ഓടു മേഞ്ഞ വീടുകളുടെ മേൽക്കൂരയ്ക്കു കേടുപാടുകൾ വരുന്ന സംഭവങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 72 വീടുകൾ ഉള്ള കോളനിയിൽ ഇപ്പോൾ 42 വീടുകളിൽ മാത്രമാണ് താമസക്കാരുള്ളത്. അതിൽ 21 കുടുംബങ്ങൾ പട്ടിക വർഗ്ഗക്കാരാണ്‌. കോളനിയുടെ തൊട്ടടുത്തുള്ള പാറമടയുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും മൂലമാണ് താമസക്കാർ ഒഴിഞ്ഞുപോയിട്ടുള്ളത്. കോളനി നിൽക്കുന്നത് പാറയുടെ മുകളിലാണ്.കെ.എസ്.എം ഉടമ ജോജി കൊളനിയിലെ ചാമിയുടെയും ബാബുവിന്റെയും രണ്ടു വീടുകൾ വാങ്ങിച്ചതായി അറിയുന്നു.അതുകൂടാതെ എം.ഈ.മീരാൻ എന്നയാളിൽ നിന്നും കോളനിയോടു ചേർന്ന് കിടക്കുന്ന 2.5 ഏക്കർ ഭൂമിയും ജോജി വാങ്ങിച്ചിട്ടുണ്ട്.ഈ ഭൂമിയിൽ പാറമടയിൽ നിന്നുള്ള മാലിന്യങ്ങളും മട്ടിക്കല്ലും കൂനകളായി നിക്ഷേപിച്ചിരിക്കുകയാണ്.കൊളനിവാസികളെ അവരുടെ വാസസ്ഥലത്തെ ജീവിതം ദുസ്സഹമാക്കി സ്വയം ഒഴിഞ്ഞുപോകാൻ നിര്ബന്ധിതരാക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.കോളനി നിൽക്കുന്ന പാറ ലക്‌ഷ്യം വച്ചു കൊണ്ടാണ് ജോജി ഇപ്രകാരം ചെയ്യുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ നിരോധന നിയമം അനുസരിച്ചു ശിക്ഷാർഹമായ പ്രവർത്തിയാണിത്.കോളനിയിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വീടുകളുടെ തകർച്ച രൂക്ഷവും വലിയ ഭയാശങ്കകൾക്ക് കാരണവുമായിട്ടുണ്ട്. കൂലിപണിക്കാരും, റബ്ബർ ടാപ്പിംഗ് തൊഴിലാളികളുമായിട്ടുള്ള കോളനിവാസികൾക്ക് വീടുകളുടെ തകർച്ച വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.അതുകൊണ്ട് തന്നെ ക്വാറികളുടെ പ്രവർത്തനം ഉടനടി നിറുത്തിവെക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.ക്വാറികൾ റെവന്യു ഭൂമിയിലാണെന്ന് അന്വേഷണ സംഘത്തോട് സർവേ രേഖകൾ കാണിച്ചുകൊണ്ട് ജനങ്ങൾ പറയുകയുണ്ടായി. കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഭയാശങ്കകൾ ന്യായമാണെന്നാണ് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.
85% ജനങ്ങളും ഉപജീവനത്തിന് ആശ്രയിക്കുന്നത് റബ്ബർ കൃഷിയാണ്.ചെറുകിട-ഇടത്തരം റബ്ബർ കൃഷിക്കാരും റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് തൊഴിലാളികളായി പണിയെടുക്കുന്നവരും ആണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പാറമടയുടെയും ക്രഷർ യൂണിറ്റിൻറെയും പ്രവർത്തനഫലമായി ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ വ്യാപകമായി പാറപ്പൊടി കലരുന്നതിനു ഇടയാകുന്നുണ്ട് .പാറപ്പൊടി റബ്ബർ വൃക്ഷങ്ങളിലും മറ്റും പറ്റി പിടിച്ചിരിക്കുന്നത് ഈ പ്രദേശത്തെ റബ്ബർ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പാറപ്പൊടി കലർന്ന അന്തരീക്ഷത്തിൽ ജീവിക്കുന്നത് കൊണ്ട്  ആസ്ത്മ , ശരീരമാസകലം ചൊറിഞ്ഞു പൊട്ടുക , ശ്വാസംമുട്ടൽ ,  ശരീരമാസകലം വൃണങ്ങൾ തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നുണ്ട്‌ . കൊച്ചു കുട്ടികൾക്കും , പ്രായമായവർക്കും ഈ അസുഖങ്ങൾ മൂലം രാത്രി ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥയും തുടർച്ചയായി മരുന്നിനെ ആശ്രയിക്കേണ്ട അവസ്ഥയുമാണുള്ളത്. ക്രഷർ യുണിറ്റിൽ  നിന്നും തുറന്ന  ടിപ്പർ ലോറികളിൽ  വേണ്ടരീതിയിൽ മറയ്ക്കാതെയാണ് പാറപ്പൊടി കടത്തുന്നത്  . അന്വേഷണ സംഘത്തിന്റെ സന്ദർശന വേളയിൽത്തന്നെ പോലീസിനു മുൻപിലൂടെ തന്നെ ഇത്തരം ടിപ്പറുകൾ കടന്നു പോവുന്നുണ്ടായിരുന്നു.

വർഷത്തിൽ മുഴുവൻ സമയത്തും ജലലഭ്യതയുള്ള സ്ഥലമായിരുന്നു അമ്പിട്ടൻതരിശ്.എന്നാൽ പാറമടയിൽ പാറപ്പൊടി ശുദ്ധീകരിക്കാൻ വേണ്ട വെള്ളത്തിനായി ഏകദേശം 6 മീറ്റെർ ആഴത്തിൽ വലിയ ഒരു കുളം നിർമ്മിച്ചതായി അന്വേഷണ സംഘം കണ്ടു.ഈ കുളം നിർമ്മിച്ചതിനു ശേഷം ഈ പ്രദേശത്ത് കിണറുകളിൽ വെള്ളം വറ്റുകയും കടുത്ത ജലക്ഷാമം നേരിടുകയുമാണ്.വാസ്തവത്തിൽ ഇവിടെ പാറ പൊട്ടിക്കലല്ല നടക്കുന്നത് , മറിച്ച് മൈനിംഗ് നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള ഖനനം തന്നെയാണ്.

കിഴക്കഞ്ചെരി പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐ(എം )ആണ്.അമ്പിട്ടൻതരിശിലെ മഹാ ഭൂരിപക്ഷം ജനങ്ങളും സി.പി.ഐ(എം )അനുഭാവികളാണ്.എന്നാൽ രാഷ്ട്രീയ നേതൃത്വം ക്വാറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രതിഷേധത്തോട് സർക്കാരിന്റെ വിവിധ എജെൻസികൾ പ്രത്യേകിച്ചു പോലീസ് എടുത്തിട്ടുളള നിലപാട് അങ്ങേയറ്റം ജനവിരുദ്ധവും പ്രതിഷേധാർഹവും ആണ് .പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ച പാറമടകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സഹായമാണ് ആർ ഡി ഒ അടക്കമുള്ള സിവിൽ ഭരണാധികാരികൾ ചെയ്തു കൊടുത്തത്. പോലീസ് ആകട്ടെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധത്തെ ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത് . റുബീന മരണപ്പെട്ട റോഡപകടത്തെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ജനങ്ങൾ ക്വാറിയിൽനിന്നുള്ള ടിപ്പർ ലോറികൾ തടയുകയും ചെയ്തിരുന്നു .ഇതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട പോലീസ് അമ്പിട്ടൻതരിശിലെ വീടുകളിൽ കയറിയിറങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് .പോലീസിന്റെ ശല്യം സഹിക്കവയ്യാതെ ക്വാറിക്കെതിരെയുള്ള സമരത്തിനു നേതൃത്വം കൊടുക്കുന്ന അമ്പിട്ടൻതരിശ് ആക്ഷൻ കൌണ്‍സിൽന്റെ പേരിൽ കേരള ഹൈക്കോടതി മുൻപാകെ wp(c) 29816 / 13 ആയി കേസ് കൊടുത്തിരുന്നു .ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്.
ഡിസംബർ പത്തിന് ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ:തുഷാർ നിർമ്മൽ സാരഥി, പോരാട്ടം സംസ്ഥാന ജോയിന്റ് കണ്‍വീനർ സി.എ.അജിതൻ , സി പി എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി തൃശൂർ ജില്ലാ സെക്രട്ടറി അയ്യപ്പൻ കുട്ടി എന്നിവർ പങ്കെടുത്തിരുന്നു .പിറ്റേന്ന് മുതൽ മംഗലം ഡാം പോലീസ് സ്റ്റെഷനിലെ പോലീസുകാരും സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും അമ്പിട്ടൻതരിശിലെ വീടുകൾ കയറിയിറങ്ങി പുറത്തു നിന്ന് ആരെയും അമ്പിട്ടൻതരിശിലെ ക്വാറി വിരുദ്ധ സമരത്തിൽ പങ്കെടുപ്പിക്കരുതെന്നും അവരെല്ലാം തീവ്രവാദികൾ ആണെന്നും  പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു .ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് താല്ക്കാലികമായി നിർത്തി വച്ച ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്വത്തിൽ ഡിസംബർ 30 നു ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു . മാർച്ചിൽ ആക്ഷൻ കൌണ്‍സിൽ ക്ഷണിച്ചത് പ്രകാരം അഡ്വ:തുഷാർ നിർമ്മൽ സാരഥി, സി.എ.അജിതൻ എന്നിവർ പങ്കെടുത്തിരുന്നു.ഇതിനെ തുടർന്ന് ക്വാറികളിൽ നിന്നുള്ള വണ്ടികൾക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കി എന്ന കുറ്റം ആരോപിച്ച് 20 ഓളം ആളുകൾക്കെതിരെ മംഗലം ഡാം പോലിസ് കേസ് എടുത്തിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാരും മംഗലം ഡാം പോലിസ് സ്റ്റെഷനിലെ പോലീസുകാരും അമ്പിട്ടൻതരിശിലെ വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്തി.അഡ്വ.തുഷാർ നിർമ്മൽ സാരഥിയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോർത്തുകയും തുഷാർ ഫോണിൽ വിളിച്ച ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുഷാറും അജിതനും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും അവരുമായി ബന്ധപ്പെട്ടാൽ തീവ്രവാദി കേസ്സിൽ ഉൾപ്പെടുത്തി ജയിലിലാക്കുമെന്നും പറഞ്ഞാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. അത് കൂടാതെ വയനാടും മറ്റും മാവോയിസ്റ്റുകളെ കണ്ടെന്ന വാർത്തയെ തുടർന്ന് സർക്കാർ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അമ്പിട്ടൻതരിശിൽ വ്യാപകമായി ഒട്ടിക്കുകയും ഇനി പുറത്തുനിന്നും ആരെങ്കിലും വരികയാണെങ്കിൽ ഉടൻ പോലിസിനെ വിവരമറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുഷാറിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ പേരിൽ ആക്ഷൻ കൌണ്‍സിൽ കണ്‍വീനർ പി.കെ.രാജൻറെ മകൻ രതീഷിന്റെ പാസ്പോർട്ട് മംഗലം ഡാം പോലിസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.രതീഷ്‌ വിദേശത്തു ജോലിക്ക് പോകാൻ നിൽക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് ഭയപ്പെടുത്താൻ വേണ്ടി തന്നെയാണ് പോലിസ് ഇപ്രകാരം ആവശ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മാർച്ചിൽ പങ്കെടുക്കാനായി 29.12.13 നു അമ്പിട്ടൻതരിശിൽ എത്തിയ തുഷാറും അജിതനും കോളനിയിൽ ഉള്ള നാരായണൻ എന്നയാളുടെ വീട്ടിലാണ് രാത്രി തങ്ങിയത്. ഇതിനെ തുടർന്ന് നാരായണനെ മംഗലം ഡാം പോലിസ് ഭീഷണിപ്പെടുത്തുകയുണ്ടായി. തീവ്രവാദികളെ വീട്ടിൽ പാർപ്പിച്ചതിന് നാരായണന്റെ പേരിൽ കേസ്സ് എടുത്തിട്ടുണ്ടെന്നും സ്റ്റേഷനിൽ ഹാജരാവണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എന്നാൽ മംഗലം ഡാം പോലിസ് സ്റ്റേഷനിൽ അപ്രകാരം ഒരു കേസും നിലവിലില്ലെന്ന് അന്വേഷണ സംഘത്തിനു മനസ്സിലാക്കാനായത്. നാരായണനെയും നാട്ടുകാരെയും ഭയപ്പെടുത്തി ക്വാറിക്കെതിരെ സമരം ചെയ്യുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് പോലിസ് ഇപ്രകാരം പ്രവർത്തിച്ചത്.

              
                  അന്വേഷണ സംഘത്തിന്റെ സന്ദർശന സമയത്തും അമ്പിട്ടൻതരിശിൽ സ്പെഷ്യൽ ബ്രാഞ്ച്,ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സാന്നിധ്യം ഉണ്ടായിരുന്നു .അവർ അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും ജനങ്ങളും സംഘവും തമ്മിൽ നടന്ന ആശയ വിനിമയം നിരീക്ഷിക്കുകയും ചെയ്തു . ക്വാറിക്കെതിരെയും സർക്കാരിന്റെ നിലപാടിനെക്കുറിച്ചും പോലീസിനെക്കുറിച്ചും അന്വേഷണ സംഘത്തോട് പരാതികൾ ഉന്നയിച്ച ആളുകളെ മനസ്സിലാക്കി ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് പോലീസ് ഇപ്രകാരം ചെയ്തത് എന്ന് അന്വേഷണ സംഘം സംശയിക്കുന്നു .അമ്പിട്ടൻതരിശിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന പ്രചാരണ കോലാഹലമാണ് പോലിസ് ഇവിടെ നടത്തിയത്. ഭയന്നു പോയ പലരും അന്വേഷണ സംഘത്തിന്റെ വരവിനെ കുറിച്ച് അറിഞ്ഞ് മുൻകൂട്ടി തന്നെ സ്ഥലത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. പോലിസിനെ പേടിച്ചാണ് അവർ ഇപ്രകാരം മാറി നിന്നത്. അത്രമാത്രം ഭീകരാന്തരീക്ഷമാണ് ക്വാറി ഉടമകളെ സഹായിക്കാനായി പോലിസ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ താഴെപറയുന്ന അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .

1.                   അമ്പിട്ടൻതരിശിലെ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന എം .ജെ. ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോർജ്, ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ക്വാറികൾ മൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക -സാമൂഹിക പ്രശ്നങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ശാസ്ത്ര-സാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും അടങ്ങിയ സമിതി രൂപീകരിച്ച് വിശദവും സമയബന്ധിതവുമായ അന്വേഷണം നടത്തുക .
2 . അന്വേഷണ കാലയളവിൽ ക്വാറികളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെയ്ക്കുക .
3.പ്രദേശവാസികളുടെ ജീവനെയും സ്വത്തിനെയും സ്വൈര്യ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന പാറമടകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നുവാൻ ഒരു ഏകീകൃത നിയമം ഇന്ന് നിലവിലില്ല. തണ്ണീർത്തടങ്ങളും നെൽവയലും പോലെ തന്നെ കുന്നുകൾ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തിരമായി നിയമ നിർമ്മാണം നടത്തുക.
4. പോലീസ് അമ്പിട്ടൻതരിശിൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഇടപെടലുകൾ ഉടനടി അവസാനിപ്പിക്കുക.
5. അഡ്വ : തുഷാർ നിർമ്മൽ സാരഥിയുടെ ഫോണ്‍ ചോർത്തുകയും കോൾ ഡീറ്റയിൽസ് എടുത്തു അദേഹത്തിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത മംഗലം ഡാം പോലീസിന്റെ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണ്. ഗുരുതരമായ ഈ നിയമലംഘനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കുക.
6. ജനകീയസമരങ്ങളിൽ ഗുരുതരമായ ക്രമസമാധാന പ്രശന്ങ്ങൾ ഉണ്ടാകുമ്പോൾ അല്ലാതെ പോലീസ് ഇടപെടുന്നത് അടിയന്തിരമായി അവസാനിപ്പിക്കുക. പോലീസിന്റെ ഇടപെടൽ ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജനങ്ങളുടെ സമരത്തെ ക്രിമിനൽവൽക്കരിക്കുകയാണ് ചെയ്യുന്നത് .ഇത് സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള ജനങ്ങളുടെ അവകാശത്തെ പിന്നോട്ടു വലിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ പ്രവണത ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഭരണഘടനാപരമായ ബാധ്യതയാണ് . ജനകീയ സമരങ്ങളിൽ പോലീസിന്റെ അന്യായമായ ഇടപെടലുകൾ ഉടനടി അവസാനിപ്പിച്ചു കൊണ്ട് കേരളസർക്കാർ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കണം.
7. കിഴക്കഞ്ചേരി പഞ്ചായത്തിൽ ജിയോളജി വകുപ്പിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന 5 പാറമടകളാണ് ഉള്ളതെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖ പറയുന്നു.എന്നാൽ ഏകദേശം 40 ഓളം ക്വാറികൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നതായിട്ടാണ് ജനങ്ങൾ പറയുന്നത്. കിഴക്കഞ്ചേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ പാറമടകളെ കുറിച്ചും വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം
                                                                                               
1)അഡ്വ.പി.എ.പൗരൻ (Mob:9446250219)
(പി.യു.സി.എൽ കേരള സംസ്ഥാന ഘടകം സെക്രടറി)


2)ഗ്രോ വാസു (Mob:9847321623)
(എൻ.സി.എച്.ആർ.ഓ)
3)എൻ.സുബ്രഹ്മണ്യൻ (Mob: 9497881489)
(കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാർഡ്യ സമിതി കണ്‍വീനർ)


4)ഡോ.പി.ജി.ഹരി (Mob:9497644147)
(മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകൻ)
5)യാമിനി പരമേശ്വരൻ (Mob:9400323871)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തക,ഡോക്യുമെന്ററി സംവിധായക)


6)സുരേഷ് നാരായണൻ (Mob:8547894751)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ  , ഡോക്യുമെന്ററി സംവിധായകൻ)
7)അനിൽകുമാർ (Mob: 9947450453)
(സെന്റർ ഫോർ ഹ്യുമണ്‍ റൈറ്റ്സ് ആൻഡ്‌ ഡെമോക്രസി )


8)അംബിക(Mob: 9400058466)
(മനുഷ്യാവകാശ-സ്ത്രീപക്ഷ പ്രവർത്തക)
9)പ്രശാന്ത് സുബ്രഹ്മണ്യൻ (Mob:9539761323)
(സെന്റർ ഫോർ ഹ്യുമണ്‍ റൈറ്റ്സ് ആൻഡ്‌ ഡെമോക്രസി )


10)ജോളി ചിറയത്ത് (Mob:9995111017)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
11)വി.സി.ജെന്നി (Mob:9946491847)
(വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം)


12)തസ്നിബാനു (Mob: 9645570106)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
13)കാർത്തികേയൻ (Mob: 9387768532)
(മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ)


14)സ്വപ്നേഷ് ബാബു (Mob:9446889433)
(ഞാറ്റുവേല സാംസ്കാരിക വേദി)
15)ദിലീപ്.വി (Mob: 9995658089)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)


16)ജെയ്സണ്‍.സി.കൂപ്പർ (Mob:9037372890)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)
17)പ്രശാന്ത്‌ ശാർങ്ഗ്ഗധരൻ (Mob:9895414451)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)


18)പി.ജെ.മാനുവൽ (Mob:9495769510)
(പോരാട്ടം)
19)ഉമ.എം.എൻ  (Mob: 9961467792)
(ഡെമോക്രാറ്റിക് ഫ്രോണ്‍ടിയർ)